Home Blog Page 336

എക്‌സൈസിനെ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിച്ച യുവാവ് ഒടുവില്‍ തെറ്റ് ഏറ്റുപറഞ്ഞു

കോഴിക്കോട്: എക്‌സൈസിനെ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിച്ച യുവാവ് ഒടുവില്‍ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി വിഷ്ണുവാണ് തന്റെ കൈയബദ്ധം കൊണ്ട് വീണ്ടും വൈറലായത്. കല്ലുപ്പ് കൈവശം വെച്ച് അത് എംഡിഎംഎ ആണെന്ന് പറഞ്ഞ് ഇയാള്‍ റീല്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. മിസ്റ്റര്‍ ബുദ്ധന്‍ എന്ന ഇന്‍സ്റ്റ അക്കൗണ്ടിലാണ് ഇയാള്‍ ലഹരിമരുന്ന് എന്ന തരത്തില്‍ പ്രചാരണം നടത്തിയത്. ലഹരി മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള റീലാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. ലഹരി കൈവശമുണ്ടെന്നും തന്നെ അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. 

വിഷയം ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംഭവം പരിശോധിച്ചു. ചോദ്യം ചെയ്തപ്പോള്‍ കല്ലുപ്പാണ് താന്‍ എംഡിഎംഎ ആയി കാണിച്ചതെന്ന് വിഷ്ണു ഏറ്റുപറയുകയായിരുന്നു. പിന്നീട് ഉണ്ടായതെല്ലാം സൂചിപ്പിച്ചുകൊണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ തന്നെ മറ്റൊരു റീല്‍ കൂടി ചെയ്യുകയും ചെയ്തു.

മുതിർന്ന സി പി ഐ നേതാവ് ആർ നല്ലകണ്ണ് വിടവാങ്ങി

ചെന്നൈ: മുതിർന്ന സി പി ഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. 1992 മുതൽ 2007 വരെ 13 വർഷം സി പി ഐ തമിഴ്നാട് സെക്രട്ടറി ആയിരുന്നു. വൃക്കസംബന്ധമായ തകരാറുകളെയും അണുബാധയെയും തുടർന്ന് ഫെബ്രുവരി ഒന്നാംതീയതി മുതൽ ചെന്നൈയിലെ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി നല്ലകണ്ണിനെ സന്ദർശിച്ചിരുന്നു.

തൂത്തുക്കുടി ജില്ലയിലെ ക്ഷേത്രനഗരമായ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണ് ജനിച്ചത്. 15-ാം വയസിൽ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന അദ്ദേഹം നിരവധി ജനകീയ പ്രക്ഷോഭങ്ങളിൽ നായകത്വം വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം തമിഴ്നാട്ടിൽ കർഷകപ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്.

അരികുവത്ക്കരിക്കപ്പെട്ടവർക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും വേണ്ടി അദ്ദേഹം മുന്നിൽ നിന്ന് പോരാടി. ജാതി കലാപങ്ങൾക്കെതിരെ സമരം നയിച്ചിട്ടുണ്ട്. ലളിതജീവിതം കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾകൊണ്ടും ഏറെ ജനകീയനായിരുന്നു നല്ലകണ്ണിന്‍റെ വിയോഗം തമി‍ഴ്നാട്ടിലെ ഇടത് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്.”

രാജീവ് ചന്ദ്രശേഖർ രാജി പ്രസാദിൻ്റെ വീട്ടിലെത്തി മകനെ സന്ദർശിച്ചു



ശാസ്താംകോട്ട :   ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദിൻ്റെ വീട്ടിലെത്തി മകനെ സന്ദർശിച്ചു. കുമരൻചിറ ക്ഷേത്ര ഉത്സവത്തിനിടെ  രാജി പ്രസാദിന്റെ മകനായ പൃഥ്വിരാജിനനെ  ചിലർ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൃഥ്വിരാജിനെ സന്ദർശിക്കാനും കുടുംബത്തെ  ആശ്വസിപ്പിക്കാനുമാണ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറി എസ്. സുരേഷും  എത്തിയത്. കുടുംബത്തിന് എല്ലാവിധ പിന്തുണ നൽകുമെന്നും നിയമപരമായ എല്ലാ സഹായങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും  അദ്ദേഹം ഉറപ്പ് നൽകി. അക്രമം നടന്ന്
ഇത്രയും ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത പോലീസിൻ്റെ  ഉദാസീനതയ്ക്കെതിരെ ഡിജിപിയെ കണ്ട് പരാതി നൽകാൻ കൂടെയുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന് നിർദ്ദേശവും നൽകി.. ജില്ലാ പ്രഭാരി ടി. ആർ അജിത് കുമാർ, ജനറൽ സെക്രട്ടറിമാരായ എ .ആർ അരുൺ , ആലഞ്ചേരി ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് മാരായ ധനേഷ് പുളിന്താനം, സന്തോഷ് ചിറ്റേടം, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക, പഞ്ചായത്ത് സമിതി പ്രസിഡന്റ്  മധു കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം കിടങ്ങയം സോമൻ
എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി,വീണാ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി സമ്മാനിച്ചിരിക്കുന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നതെങ്കില്‍ വീണച്ചേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും. മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ച് പിടലി ഉളുക്കിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത ശ്രീ വിജയന്റെ പൊലീസ് മറ്റൊരു വിസ്മയം ആവുകയാണെന്നും പോസ്റ്റില്‍

മന്ത്രി സ്‌കൂളില്‍ പഠിച്ച കാലത്ത് മോണോ ആക്ടില്‍ പങ്കെടുത്ത ഫോട്ടോയുള്‍പ്പെടെ മികച്ച മന്ത്രി നടി എന്ന തലക്കെട്ടിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ ധാരാളം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്.

രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമം,പ്രശ്നമില്ലാതെ നടന്നു പോയ ആളെ ഐസിയുവിൽ ആക്കി, ആരോഗ്യവകുപ്പിൻ്റെ അവസ്ഥ ഇത്

കണ്ണൂര്‍. ആരോഗ്യമന്ത്രിയുടെ കയ്യിലെ പോറൽ നേരത്തെ ഉള്ളതെന്നും .ഒന്നാമത് പ്ലാറ്റ് ഫോമിൽ നിന്ന് മന്ത്രി നടന്നു മൂന്നാമത് പ്ലാറ്റ്ഫോമിൽ എത്തിയെന്നും സുവർണ്ണാവസരം മുതലെടുത്തുവെന്നും എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

പ്രശ്നമില്ലാതെ നടന്നു പോയ ആളെ ഐസിയുവിൽ ആക്കി. ആരോഗ്യവകുപ്പിൻ്റെ അവസ്ഥ ഇതാണ്.പരിയാരത്ത് പോയിരുന്നെങ്കിൽ. മന്ത്രി വെൻ്റിലേറ്ററിൽ ആയേനെ. രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. മാന്യമായ കരിങ്കൊടി പ്രതിഷേധം ആണ് നടത്തിയത്.

മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ, കുഞ്ഞുമോന് ഭാഗ്യം വീണ്ടും

കൊല്ലം. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ. എല്ലാ മണ്ഡലങ്ങളിലും ഒറ്റ പേര് മാത്രം. ഇരവിപുരത്ത് എം നൗഷാദ് തന്നെ. രണ്ട് ടേം പൂർത്തിയാക്കിയ എം നൗഷാദിനെ മത്സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെത്. കൊട്ടാരക്കരയിൽ കെഎൽ ബാലഗോപാൽ, ചവറയിൽ ഡോ സുജിത്ത് വിജയൻപിള്ള എന്നിവരുണ്ടാകും

കൊല്ലത്ത് എം മുകേഷിന് ഇളവില്ല. കൊല്ലത്ത് ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ് ജയമോഹനനെയും കുണ്ടറയിൽ എസ് എൽ സജികുമാറിനെയും മത്സരിപ്പിക്കാൻ ധാരണ.തീരുമാനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ. നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

കുന്നത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന പാർട്ടി നിർദേശം യോഗത്തിൽ ചർച്ചയായില്ല.സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോനെ ഇപ്പോൾ പിണക്കേണ്ടതില്ല എന്നായിരുന്നു യോഗത്തിൽ എം. വി.ഗോവിന്ദന്റെ നിർദ്ദേശം

പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണവും നാടകാവതരണവും നടന്നു

ശാസ്താംകോട്ട.കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണം നടന്നു. പ്രശസ്ത നാടകചിന്തകനും സംവിധായകനുമായ ഡോ. രാജാവാര്യർ ‘ജി.ശങ്കരപ്പിള്ള: എഴുത്തും ജീവിതവും’ എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.

മലയാളനാടകവേദിയെ നവീകരിച്ച നാടകകൃത്താണ് ജി.ശങ്കരപ്പിള്ള എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ. കെ.എസ്. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ടി. മധു സ്വാഗതം പറഞ്ഞു. ഡോ. ആർ.എസ്. രാജീവ് പ്രൊഫ ജി.ശങ്കരപ്പിള്ളയെ അനുസ്മരിച്ച് സംസാരിച്ചു. മലയാളം വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റുകൾ പ്രൊഫ. വി. മഹേശ്വരി വിതരണം ചെയ്തു. മലയാളനാടകവേദിയെ ആസ്പദമാക്കി കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ ഗവേഷകരെ പങ്കെടുപ്പിച്ച് നടത്തിയ പ്രബന്ധരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം പ്രൊഫ. പി. വിജയൻ പിള്ള നിർവ്വഹിച്ചു.

ഈ വർഷത്തെ ശ്രീകോവിൽ കാവ്യപുരസ്കാര വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിച്ച മലയാള കവിതാരചനമത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. മൂന്ന് വർഷമായി നൽകുന്ന ഈ പുരസ്കാരം മലയാളവിഭാഗം അധ്യാപകനായിരുന്ന പ്രൊഫ. പി. ഭാസ്കരൻ നായർ അദ്ദേഹത്തിൻ്റെ ശ്രീകോവിൽ എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ്. പുരസ്കാരവിതരണം ഡോ. രാജാവാര്യർ നിർവ്വഹിച്ചു.

ചടങ്ങിൽ ഭാഷാവിഭാഗം അധ്യക്ഷരായ ഡോ. മിനി ആർ. നായർ, ഡോ. എസ്. സുശാന്ത്, ഡോ. ധന്യ എൽ., ഓഫീസ് സൂപ്രണ്ട് ശ്രീജ ആർ. എന്നിവർ ശ്രദ്ധാഞ്ജലിയർപ്പിച്ച് സംസാരിച്ചു. മലയാളവിഭാഗം അധ്യാപകൻ ആത്മൻ എ.വി. നന്ദി പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ജി.ശങ്കരപ്പിള്ള എഴുതിയ ‘മൂന്ന് പണ്ഡിതന്മാരും പരേതനായ സിംഹവും’ എന്ന നാടകത്തിൻ്റെ അവതരണം നടന്നു. മലയാളവിഭാഗം അധ്യാപിക ലക്ഷ്മിപ്രഭ സംവിധാനം ചെയ്ത നാടകത്തിൽ മലയാളം വിദ്യാർത്ഥികളാണ് അഭിനയിച്ചത്. നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

കെ.സുകുമാരൻ നായർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ്

ശാസ്താംകോട്ട:ശാസ്താംകോട്ട കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റായി കെ.സുകുമാരൻ നായർ തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസ് കുന്നത്തൂർ മുൻ മണ്ഡലം പ്രസിഡൻ്റ്,ബ്ലോക്ക് പ്രസിഡൻ്റ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിരുന്നു.നിലവിൽ
ഡിസിസി ജനറൽ സെക്രട്ടറിയായ ഇദ്ദേഹം കുന്നത്തൂർ ഐവർകാല സ്വദേശിയാണ്.

മറ്റ് ഭരണസമിതി അംഗങ്ങൾ:ആർ.പങ്കജാക്ഷൻപിള്ള, സി.കെ പൊടിയൻ,ബിജുരാജൻ, വി.വേണുഗോപാല കുറുപ്പ്, വൈ.ഷാജഹാൻ,എസ്.സുഭാഷ്,സോമൻ പിള്ള,നസീറ,ലിസി.ജി,പി.കെ രവി,നാസില,അമീർ.

ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല,മന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി. കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയെ പരിക്കേല്‍പിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ല. ആരും മന്ത്രിയെ കൈ കൊണ്ട് സ്പര്‍ശിക്കുന്നതോ പരിക്കേല്‍പ്പിക്കുന്നതോ പരിക്കോ താന്‍ ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

അക്രമം ഉണ്ടായെന്ന വാദം തള്ളി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണ്. ‘മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോള്‍ മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും അലോഷ്യസ് പ്രതികരിച്ചു.

വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തർ കസ്റ്റഡിയിൽ

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തർ കസ്റ്റഡിയിൽ. ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ ഉൾപ്പെടെ ഉള്ളവരാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ടൗൺ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, മന്ത്രിയുടേത് അഭിനയമാണെന്ന് കെഎസ്‍യു ആരോപിച്ചു. നാടകം കളിച്ച് അനുകമ്പ പറ്റാനാണ് മന്ത്രിയുടെ ശ്രമമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ പറഞ്ഞു. പ്രവർത്തകർ ആരും മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. ഇക്കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വീണാ ജോർജ് കലോത്സവ കാലങ്ങളിലെ അഭിനയം ഇനിയും മറന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് പറഞ്ഞു.

അതേസമയം, മന്ത്രി വീണ ജോർജിന് പരിക്കേറ്റതിന് പിന്നാലെ സിപിഎം സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തി. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും പി ജയരാജന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ടയിലും പാലക്കാടും ഡിവൈഎഫ്ഐ മാർച്ചിനിടെ പ്രതിപക്ഷ നേതാവിന്റെ പോസ്റ്ററുകൾ വലിച്ചു കീറി.

ആരോഗ്യ മന്ത്രിക്ക് പ്രതിരോധം തീർക്കുമെന്ന് എസ്‍എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. തെരഞ്ഞെടുപ്പ് എടുത്തപ്പോൾ കേരളത്തിൽ സമാധാനം തകർക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആരോഗ്യരംഗത്തെ മോശപ്പെടുത്താനാണ് ശ്രമമെന്നും വിദ്യാർഥികളുടെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി കെഎസ്‌യു സമരം നടത്തിയിട്ടുണ്ടോ എന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് ചോദിച്ചു.