Home Blog Page 334

കേരള സ്റ്റോറി – 2 റിലീസ് തടഞ്ഞ് ഹൈക്കോടതി, സിനിമ മത സൗഹാർദ്ദത്തിന് എതിരാണന്ന് കോടതി

കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച സിനിമ പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് കോടതി നിര്‍ദേശിച്ചു.


സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിന്‍റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്ന് കോടതി നിരീക്ഷിച്ചു.


പ്രദര്‍ശനനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ നിലനില്‍ക്കുമെന്നും, സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍കൂടി സിനിമ കാണണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ

മലപ്പുറം: കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് ക്രൂരത കാണിച്ചത്.

അഞ്ചും ആറും പതിനൊന്നും വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ കാലിനു പരിക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്. പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.

ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശൂര്‍: അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.
രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം . അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു ആനയുടെ അപ്രതീക്ഷിതമായ ആക്രമണം.
പരിക്കേറ്റ വിവേകിനെ ഉടന്‍തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

വാഹനാപകടത്തിൽ യുവതി മരിച്ചു

തിരുവനന്തപുരം : യുവതി വാഹനാപകടത്തിൽ മരണപ്പെട്ടു. കളത്തറ, അരുവിക്കര ഷിബിന മനസിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ   9.30ന് നെടുമങ്ങാട് കാച്ചാണിയിൽ വച്ചാണ് അപകടം ഉണ്ടായത്. കെ.എസ്.ആർ.ടി.സി  ബസ്സ് ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം

വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.

പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

വാഹനം കണ്ട് പൊലീസ് കൈ കാണിക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടുപൊലീസുകാരെ വെട്ടിച്ച് മറികടന്നതിനുശേഷം തൊട്ടടുത്ത നിന്ന എഎസ്‌ഐ സന്തോഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. വാഹനവും അതിലുള്ളവരെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പ്രമുഖ സാമൂഹിക ശാസ്ത്രഞ്ജൻ ടി കെ ഉമ്മൻ അന്തരിച്ചു

ന്യൂഡെൽഹി : പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു. 88 വയസായിരുന്നു. ദില്ലിക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച വ്യക്തിയാണ്. ജെഎൻയുവിലെ പ്രൊഫസർ ആയിട്ടാണ് വിരമിച്ചത്. ആലപ്പുഴ വെണ്മണിയാണ് സ്വദേശം. മുസ്ലിം വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.സംസ്ക്കാരം ഇന്ന് വൈകിട്ട് നടക്കും.

മന്ത്രി വീണാ ജോർജിന് കഴുത്തിന് നേരിയ ക്ഷതം, കഴുത്തിലെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പ്

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതം. കഴുത്തിന്‍റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇടത് കൈയിലും നേരിയ ക്ഷതം. എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ല. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് വീണാ ജോർജിന് വിദഗ്ധ പരിശോധന നടത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്.

എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്‌യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണ ജോർജിന്റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. അതേസമയം കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിനാണ് തീയട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രണയബന്ധം തകരുന്നതോ പങ്കാളി ബന്ധം വേർപെടുത്തുന്നതോ ആത്മഹത്യാ പ്രേരണാ കുറ്റമായി കാണാനാവില്ലെന്ന് കോടതി

ന്യൂഡൽഹി: പ്രണയബന്ധം തകരുന്നതോ പങ്കാളി ബന്ധം വേർപെടുത്തുന്നതോ ആത്മഹത്യാ പ്രേരണാ കുറ്റമായി കാണാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. മുൻ പെൺസുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.


2025 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയബന്ധം പിരിഞ്ഞതിന് ശേഷം യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. പിന്നാലെയാണ് മുൻ സുഹൃത്തായ യുവതി ആത്മഹത്യ ചെയ്തത്. തുടർന്ന് യുവതിയുടെ പിതാവ് യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. എട്ട് വർഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ വെവ്വേറെ മതങ്ങളിൽപ്പെട്ടവരായതിനാൽ വീട്ടുകാർ അവരുടെ പ്രണയബന്ധത്തെ എതിർത്തു. പിന്നാലെയാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്.


പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാം ദിവസം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. യുവതി ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അറിയില്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. എട്ട് വർഷത്തെ പ്രണയബന്ധത്തിനൊടുവിൽ യുവാവിനെതിരെ ഒരു പരാതി പോലും യുവതി ഉന്നയിച്ചിട്ടില്ല. അവരുടെ ഡയറിയിൽ പോലും യുവാവിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹമാണ് എഴുതിയിരുന്നത് എന്നതും കോടതി നിരീക്ഷിച്ചു.


യുവാവും യുവതിയും പരസ്പരമുള്ള ആശയവിനിമയം അവസാനിപ്പിച്ച തീയതിയും, യുവതി ആത്മഹത്യ ചെയ്ത തീയതിയും തമ്മിൽ ദിവസങ്ങളുടെ വ്യത്യാസമുണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് യുവാവിന് ജാമ്യം നൽകിയത്. 25,000 രൂപയുടെ ബോണ്ടിലും സമാന തുകയുടെ ജാമ്യ വ്യവസ്ഥയിലുമാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയയായ എൻ ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിന് മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരിക്കേറ്റു.
മറ്റൊരു അസുഖത്തിന് ചികിത്സയ്ക്ക് വേണ്ടിയാണ് ഇയാൾ ആശുപതിയിൽ എത്തിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വാരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തി ഐസിയുവിലാക്കി…വീണാ ജോർജിനെതിരെ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തിയാണ് ഐസിയുവിലാക്കിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് പരിഹാരമാകുക എന്നും ഹർഷിന ചോദിക്കുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്മൂലം കൈമുറിച്ച് മാറ്റിയ ഒമ്പതു വയസുകാരിയുടെ മാതാപിതാക്കളും ഇന്നലെ വീണാ ജോർജിനെതിരെ രംഗത്തെത്തിയിരുന്നു. വിനോദിനി മോൾ അനുഭവിച്ച വേദനയെന്നും കൊതുക് കടിച്ചാൽ ഉണ്ടാവില്ലെന്നായിരുന്നു വിനോദിനിയുടെ മാതാപിതാക്കളുടെ വാട്ട്സാപ്പ് സ്റ്റാറ്റസ്. ആരോഗ്യമന്ത്രി പ്രസംഗിക്കുന്ന ഫോട്ടോ പങ്ക് വെച്ച് കൊതുക് കടിച്ചപ്പോൾ ആരോഗ്യമന്ത്രി മാന്തിയ മുറിവ് എന്നും, വിനോദിനിയുടെ ഫോട്ടോ പങ്ക് വെച്ച് ആരോഗ്യ മന്ത്രിയുടെ അനാസ്ഥമൂലം കൈ മുറിച്ച് മാറ്റിയത് എന്ന ഫോട്ടേയും പങ്കുവെച്ചായിരുന്നു വാട്ട്സാപ്പ് സ്റ്റാറ്റസ്.