Home Blog Page 315

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി 45കാരൻ, ശിവനന്ദനയ്ക്ക് വിട നൽകി നാട്

മാന്നാർ: ജ്യൂസിൽ വിഷം കലർത്തി നൽകി മക്കളെ അപായപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയ പിതാവിനും മകൾക്കും കണ്ണീരോടെ യാത്രാമൊഴി നൽകി നാട്. മാന്നാർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ശിവശൈലത്തില്‍ മനോജ് (45), ആറാം ക്ലാസ് വിദ്യാർഥിനിയായ മൂത്തമകൾ ശിവനന്ദന എന്നിവരുടെ വേർപാടാണ് ഒരു നാടിനെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുരട്ടിക്കാട് മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺമക്കളെയും മനോജ് കാറിലെത്തി നേരത്തേ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. വഴിയിൽ വച്ച് വിഷം കലർത്തിയ ജ്യൂസ് മക്കൾക്ക് നൽകിയ ശേഷം മനോജും കുടിച്ചു. ഇതറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ ജ്യൂസ് കുടിച്ചത്. പിന്നീട് റോഡരികിൽ നിർത്തിയിട്ട കാറിൽ അവശനിലയിൽ കണ്ട ഇവരെ പ്രദേശവാസികളിലൊരാൾ അതേ കാറിൽതന്നെ പരുമലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെയും ശിവനന്ദനയുടെയും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാമത്തെ മകൾ ശിവഗംഗ അപകടനില തരണം ചെയ്തിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രണ്ട് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ കാഴ്ചകളാണ് അരങ്ങേറിയത്. മൃതദേഹം ഒരുനോക്ക് കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശിവനന്ദനയും ശിവഗംഗയും പഠിച്ച സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നാനാതുറകളിൽപ്പെട്ട നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഇറാൻ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ; പ്രസിഡന്റിന്റെ ഓഫീസും തകർത്തെന്ന് അവകാശവാദം

ജെറുസലേം : പശ്ചിമേഷ്യയെ ആശങ്കയിലാക്കിയുള്ള ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും തിരിച്ചടിച്ച് ഇറാനും ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ. ഇറാന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ കുറിച്ച് ഇസ്രയേൽ സൈന്യമാണ് സ്ഥിരീകരണം നടത്തിയത്.

അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാന്റെ ഭരണനിർവ്വഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.ആയിത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ താൽക്കാലിക ഭരണസമിതി രൂപീകരിച്ച സാഹചര്യത്തിലാണ് നിർണ്ണായകമായ പുതിയ നീക്കം. നിലവിലെ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വക്താക്കൾ വ്യക്തമാക്കി.

ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാനുസൃതമായ അധികാര കൈമാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിയ ആക്രമണമുണ്ടായത്.

പശ്ചിമേഷ്യയിൽ തീമഴ പെയ്തത് ക്രിസ്റ്റ്യാനോയെയും ബാധിച്ചു, 750 കോടി വിലയുള്ള ‘പറക്കും മാളിക’യിൽ പറന്നത് യൂറോപ്പിലേക്ക്…

റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, രാജ്യം വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ആഡംബര സ്വകാര്യ ജെറ്റിൽ സൗദി അറേബ്യയിൽ നിന്ന് ക്രിസ്റ്റ്യാനോ പറന്നതായാണ് റിപ്പോർട്ട്. 41 കാരനും അൽ നാസർ സൂപ്പർസ്റ്റാറുമായ ക്രിസ്റ്റ്യാനോ കുടുംബത്തോടൊപ്പമാണ് രാജ്യം വിട്ടത്.

യൂറോപ്പിലെ സുരക്ഷിതമായ കേന്ദ്രത്തിലേക്കാണ് പോയതെന്നും പറയുന്നു. അമേരിക്ക, ഇസ്രയേൽ, ഇറാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയുടെ നാടുവിടൽ. യുദ്ധം അന്താരാഷ്ട്ര അത്‌ലറ്റുകളുടെ സുരക്ഷയെക്കുറിച്ച് ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സാദിയോ മാനെ, ജോ ഫെലിക്സ്, കരിം ബെൻസെമ തുടങ്ങിയ ഫുട്ബോൾ സൂപ്പർതാരങ്ങളും സൗദി പ്രോ ലീഗിൽ ഫുട്ബോൾ കളിക്കുന്നു.

ഫെബ്രുവരി 28 ന് റിയാദിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റിയാദിലെ യുഎസ് എംബസിയെ ഇറാൻ ലക്ഷ്യം വച്ചിട്ടുണ്ട്. സൗദി ഫുട്ബോളിന്റെ ആഗോള അംബാസഡറായി സേവനമനുഷ്ഠിക്കുന്ന റൊണാൾഡോ 2023 ൽ അൽ നാസറിൽ ചേർന്നതിനുശേഷം റിയാദിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഗൾഫ്സ്ട്രീം ജി650 എന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് അദ്ദേഹം രാജ്യം വിട്ടത്. ഏകദേശം 67 മില്യൺ പൗണ്ട് (ഏകദേശം 750 കോടി രൂപ) വിലവരുന്ന, പറക്കും മാളിക എന്നറിയിപ്പെടുന്ന വിമാനം, ലോകത്തിലെ ഏറ്റവും ആഡംബരമായ സ്വകാര്യ വിമാനങ്ങളിൽ ഒന്നാണ്,.19 യാത്രക്കാരെ വഹിക്കാനും 7,000 മൈലിലധികം നിർത്താതെ പറക്കാനും ഇതിന് കഴിയും.

ശാസ്താംകോട്ടയില്‍ അമൃത് ഭാരതിന് സ്റ്റോപ്പ്

ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷനില്‍ നാഗര്‍കോവില്‍-മംഗലാപുരം അമൃതഭാരത് തീവണ്ടിക്ക് സ്റ്റോപ്പ് യാഥാര്‍ഥ്യമായി, ഇന്ന് ഉച്ചക്കെത്തിയ ട്രയിനിനെ സ്വീകരിക്കാന്‍ പാസഞ്ചേഴ്സ് സംഘടനാ നേതാക്കളും ബിജെപി നേതാക്കളും പ്രവര്‍ത്തകരുമെത്തിയിരുന്നു.

യാത്രക്കാരുടെ ദീർഘകാല ആവശ്യവും രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് തീരുമാനം ഉണ്ടായതിന് പിന്നില്‍. ആദ്യ അമൃത്ഭാരതിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചത് വെറുതെയായത് വലിയ വാര്‍ത്തയായി. പാര്‍ട്ടി നേതാക്കളുടെ ഉറപ്പനുസരിച്ച് സ്റ്റോപ്പ് പ്രഖ്യാപനം നടത്തിയ ജില്ലാ പ്രാദേശിക നേതാക്കള്‍ അപമാനിതരായതോടെ വിഷയം പാര്‍ട്ടിയില്‍ കത്തിക്കയറി. നേതാക്കള്‍ റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. അതോടൊപ്പം എംപി കൊടിക്കുന്നില്‍ സുരേഷിന്‍റെ ഇടപെടലും തുണയായി. കൊടിക്കുന്നില്‍ ട്രയിനിനുവേണ്ടി ഇടപെട്ടതായി പത്രക്കുറിപ്പ് നല്‍കിയെങ്കിലും സ്വീകരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

16329 (NCJ–MAJN) ട്രെയിൻ ഉച്ചയ്ക്ക് 2.33ന് ശാസ്താംകോട്ടയിൽ എത്തി 2.34ന് പുറപ്പെടും. അതേസമയം 16330 (MAJN–NCJ) ട്രെയിൻ വൈകുന്നേരം 5.13ന് എത്തി 5.14ന് പുറപ്പെടും.

ശാസ്താംകോട്ടയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രവാസികൾക്കും വ്യാപാരികൾക്കും ഏറെ ആശ്വാസകരമായ തീരുമാനമാണിത്. വടക്കൻ കേരളത്തേക്കും കര്‍ണാടകയിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇതിലൂടെ മികച്ച സൗകര്യം ലഭ്യമാകും

സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങളും, സലീനയേയും മക്കളേയും വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ

അടൂർ: ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യത്തിൽ അമ്മയ്ക്കും മക്കൾക്കും ലഹരി മാഫിയ സംഘത്തിൻറെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ സലീനയെയും മക്കളെയുമാണ് വീടു കയറി ക്രൂരമായി മർദ്ദിച്ചത്. പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർ ഒളിവിൽ ആണ്. ഇന്നലെ രാത്രിയാണ് സലീനയും മക്കളും താമസിക്കുന്ന കോട്ടമുകളിലെ വീട്ടിലെത്തി പ്രതികൾ അക്രമം കാണിച്ചത്.

ഒന്നാം പ്രതിയും പ്രദേശവാസിയുമായ സബീറിന്റെ ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യമാണ് ക്രൂരമർദ്ദനത്തിന് കാരണം. സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങൾ ഉപയോഗിച്ചുമാണ് മൂവരെയും പ്രതികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ സലീനക്കും മക്കളായ അഫ്സൽ, ഫൈസൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.

വീട്ടു ഉപകരണങ്ങളും പ്രതികൾ തല്ലി തകർത്തു. തലയ്ക്കും കഴുത്തിനും പുറത്തും പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിന് ശേഷം പ്രതികൾ ബൈക്കിലും കാറിലുമായി രക്ഷപ്പെട്ടു. പ്രതികൾക്കായി അടൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

തടാക സംരക്ഷണത്തിന് 30ലക്ഷം അനുവദിച്ചു,കൊടിക്കുന്നിൽ

ഗ്ലോബൽ എൻവിയോൺമെന്റൽ ഫെസിലിറ്റി ഫണ്ട് – IMWBES: ശാസ്താംകോട്ട തടാകം മാതൃകാ കേന്ദ്രമായി; ആദ്യഘട്ടത്തിന് ₹30 ലക്ഷം അനുവദിച്ചു – കൊടിക്കുന്നിൽ സുരേഷ് എംപി

കൊല്ലം.ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി ഫണ്ടിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ചതുപ്പുനില ജൈവവൈവിധ്യവും പരിസ്ഥിതി സേവനങ്ങളും ഏകീകൃതമായി പരിപാലിക്കുന്ന പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട തടാകത്തിനെ രാജ്യത്തെ മാതൃകാ കേന്ദ്രമായി തെരഞ്ഞെടുത്തതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ₹30 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭയിൽ ചട്ടം 377 പ്രകാരം വിഷയം ഉന്നയിച്ചതിനും തുടർന്ന് നടത്തിയ ഇടപെടലുകൾക്കുമൊടുവിലാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഈ വിവരം അറിയിച്ചതെന്ന് എംപി പറഞ്ഞു. തടാകത്തിന്റെ പുതുക്കിയ ഏകീകൃത മാനേജ്മെന്റ് പദ്ധതി തയ്യാറാക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് അനുവദിച്ച തുക വിനിയോഗിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി 2001 മുതൽ കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചുവരികയാണ്. ജലപരിസ്ഥിതി സംരക്ഷണ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതുവരെ ₹88.855 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുടിവെള്ളത്തിന്റെ പ്രധാന ഉറവിടമായ ശാസ്താംകോട്ട തടാകത്തിന്റെ ദീർഘകാല സംരക്ഷണവും ജലസുരക്ഷയും ഉറപ്പാക്കുന്നതിനായി കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കാൻ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.

ഗതാഗത നിയന്ത്രണം

കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പാലം വരെയുള്ള റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0474- 2742416.

കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ശിലാസ്ഥാപനം നാളെ

കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് അഞ്ചു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. കോര്‍പ്പറേഷന്‍ മേയര്‍ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, കെ എസ് ആര്‍ ടി സി എം ഡി ഡോ പ്രമോജ് ശങ്കര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന ബജറ്റ് വിഹിതമായ 5 കോടി രൂപയും, എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 10 കോടി രൂപയും ചേര്‍ത്ത് 15 കോടി രൂപയ്ക്കാണ് പുതിയ ബസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്.

കാർഷിക- ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം  തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി 2026-27 സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു.   കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിനും കർഷകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനും വിവിധ പദ്ധതികൾ.  കശുവണ്ടി, മൂല്യ വർദ്ധിത ഉൽപന്നമായ കശുമാങ്ങ നീര് എന്നിവയുടെ ഉത്പാദനം ശക്തിപ്പെടുത്തും. നാലു  കോടി രൂപ  വിനിയോഗിച്ച് ജില്ലാ പഞ്ചായത്തിന്റെ ‘കതിർമണി ‘ പദ്ധതിയിലൂടെ നെൽകൃഷി വ്യാപിപ്പിക്കും. ഗ്രാമപഞ്ചായത്തുകളുമായി ചേർന്നു വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾക്ക് 50 ലക്ഷം രൂപ അനുവദിച്ചു. ആധുനിക  സൗരോർജ്ജ തൂക്കുവേലികളും അപകടസാധ്യതയുള്ള അതിർത്തികളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ ഫെൻസിംഗുകളും കരിങ്കൽ മതിലുകളും നിർമ്മിക്കും.  

മത്സ്യശ്രീ കൊല്ലം ഫ്രഷ് കട്ട് നൂതന പദ്ധതി വഴി പാചകത്തിന് സജ്ജമായ മത്സ്യം ലഭ്യമാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എഫ് ആർ പി വള്ളങ്ങൾ  വാങ്ങി നൽകുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.

 ഗ്രാമീണക്കുളങ്ങൾ മാലിന്യമുക്തമാക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി, സുജലം പദ്ധതി നടപ്പാക്കും, ഉന്നതികളിലെ മണ്ണൊലിപ്പ് തടയുന്നതിന് ഭിത്തി നിർമ്മിക്കുന്ന പദ്ധതിയും. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് സബ്സിഡി നൽകും. ഖാദി ഉത്പാദന യൂണിറ്റുകൾക്ക് ധനസഹായം നൽകും.
100 ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്യും. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് വർണ്ണച്ചിറകുകൾ പദ്ധതി.  കുട്ടികളുടെ  ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ‘കളിക്കൂട്ടം ‘പദ്ധതിക്ക് രൂപം നൽകും. കലാകിരണം പദ്ധതി വഴി ബഡ്സ് സ്കൂളുകളിൽ കലാ അധ്യാപകരെ നിയമിക്കും.  സ്നേഹസ്പർശം പദ്ധതി വഴി   പാലിയേറ്റീവ് കെയർ പരിശീലനം നൽകും. വിക്ടോറിയ ആശുപത്രിയിൽ ഡീലക്സ് പേഷ്യന്റ് വെയ്റ്റിംഗ് ഏരിയ സജ്ജമാക്കും.  വിക്ടോറിയ ആശുപത്രിയിൽ പ്രസവാനന്തര കിറ്റ് വിതരണത്തിന് 50 ലക്ഷം രൂപയും ഗർഭിണികൾക്ക് പോഷകാഹാരം നൽകുന്നതിന് 60 ലക്ഷം രൂപയും ഓട്ടിസം ക്ലിനിക് നിലനിർത്തുന്നതിന് 10 ലക്ഷം രൂപയും  വകയിരുത്തി.

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ജീവനം പദ്ധതിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളെയും ഉൾപ്പെടുത്തും.   പട്ടികജാതി- പട്ടികവർഗ്ഗ ക്ഷേമമേഖലയിൽ, ഉന്നതികളിൽ പാർപ്പിട – യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 50 വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് സാരഥി പദ്ധതിയിലൂടെ നടപ്പിലാക്കും.

തെരുവ് നായശല്യം പരിഹരിക്കുന്നതിന് ഷെൽട്ടർ ഹോം – വന്ധ്യoകരണ പദ്ധതിയും, പോർട്ടബിൾ എ ബി സി സെൻററും നടപ്പാക്കും. വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് പെറ്റ് കെയർ സെൻററിന് 10 ലക്ഷം തുക അനുവദിച്ചു. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം എന്ന പദ്ധതിയ്ക്കായി ഒരു കോടി രൂപ വകയിരുത്തി.     268.95 കോടി രൂപ പ്രതീക്ഷിത വരവും, 210.93 കോടി രൂപ പ്രതീക്ഷിത ചെലവും 27.29 കോടി രൂപ നീക്കിയിരുപ്പും  വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ ലതാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി സരസ്വതി, ബി ജയന്തി, സെൽവി,  ടി.അജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി റ്റി.കെ.സയൂജ തുടങ്ങിയവർ പങ്കെടുത്തു. 

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം, സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

കൊച്ചി. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ആറളത്തെ പുനരധിവാസ മേഖലയിലെ സുരക്ഷാസംവിധാനങ്ങൾ അങ്ങേയറ്റം പരിതാപകരമാണെന്ന് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് സമഗ്രമായ കർമ്മ പദ്ധതി തയാറാക്കി, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഹാജരായ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ഹൈക്കോടതിയുടെ കടുത്ത വിമർശനം. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ഇരിക്കുന്ന മേഖലയിൽ പോലും ഇത്തരമൊരു ദുരന്തം ഉണ്ടായത് വീഴ്ചയാണെന്ന് കോടതി കുറ്റപ്പെടുത്തി. ആറളം ഫാമിലെ അവസ്ഥയെക്കുറിച്ച് വിശദീകരണം തേടിയ കോടതി പ്രദേശത്തെ ദുരിതം പരിഹരിക്കാൻ വൈകുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി. പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് ചൂണ്ടിക്കാട്ടിയ കോടതി ജലനിധി പദ്ധതി പൂർത്തിയാകുന്നത് വരെ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കാൻ നിർദ്ദേശിച്ചു. വന്യജീവി ആക്രമണങ്ങളെ സംസ്ഥാന പ്രത്യേകദുരന്തമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടും ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഫെൻസിങ് നിർമിക്കാത്തതും കോടതി വിമർശിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ കർമ്മ പദ്ധതി രൂപീകരിക്കാത്തതും കോടതി ചോദ്യം ചെയ്തു. ആറളത്തും വയനാട്ടിലും വന്യജീവി ആക്രമണം തടയാൻ സമഗ്രമായ നടപടി വേണമെന്നും അടിയന്തരമായി നടപടി സ്വീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ഹരജി ഈ മാസം 13ന് വീണ്ടും പരിഗണിക്കാൻ മാറ്റി