കുണ്ടറ: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പെരുമ്പുഴ പുത്തന്‍പുര മാതാഭവനില്‍ തോമസ് യോഹന്നാന്‍ (സനു, 35) ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കിഴക്കേ കല്ലട സ്വദേശിയായ വിഷ്ണു രാജിന് (29) പരിക്കേറ്റു. കഴിഞ്ഞ 2 ന് വൈകിട്ട് 6.30 ഓടെ പള്ളിമുക്ക് ചിറ്റുമല റോഡില്‍ കന്നിമേല്‍ മുക്കിലായിരുന്നു സംഭവം. കല്ലട ഭാഗത്തുനിന്ന് വന്ന കാറാണ് എതിർദിശയിൽ നിന്ന് വന്ന ബൈക്കില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ തോമസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: യോഹന്നാന്‍. മാതാവ്: ഗ്രേസി. ഭാര്യ: മഹിമ. മകള്‍: അന്നാതോമസ്.
കുണ്ടറയിൽ യുവാവ് ലോറിയിടിച്ച് മരിച്ചു
കുണ്ടറ: കുണ്ടറ ആറുമുറി കടയ്ക്കും കുണ്ടറ പള്ളിമുക്ക് ഈസ്റ്റ് ലെവൽ ക്രോസിനും ഇടയിലുള്ള തേപ്പ്കടയ്ക്ക് സമീപം, സ്കൂട്ടർ യാത്രികനായ യുവാവ് ലോറിയിടിച്ച് മരിച്ചു. മുളവന മുക്കൂട് സന്ധ്യാ ഭവനത്തിൽ വസന്തകുമാരി- ഗോപാലകൃഷ്ണൻ ദമ്പതികളുടെ മകൻ ജി. ഗിരീഷ് കൃഷ്ണനാണ് (36) മരിച്ചത്. പെരുമ്പുഴയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഗിരീഷ് കട അടച്ച് വീട്ടിലേക്ക് വരുമ്പോൾ ഇന്നലെ പുലർച്ചെ 2ന് ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുണ്ടറ പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ
പശ്ചിമേഷ്യൻ സംഘർഷം… വിമാന സർവീസുകൾ പലതും റദ്ദാക്കി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ പൂർണ തോതിൽ പുനഃരാരംഭിച്ചില്ല. കരിപ്പൂരിൽ 28 വിമാനങ്ങൾമാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. 13 സർവീസുകൾ റദ്ദാക്കി. ഗൾഫ് നാടുകളിൽനിന്നുള്ള 21 സർവീസും തിരിച്ചുള്ള 19 സർവീസുമാണ് റദ്ദാക്കിയത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസ് അഞ്ചാം ദിവസവും മുടങ്ങി. ചൊവ്വ 13 വിമാനമാണ് റദ്ദാക്കിയത്. അബുദാബി, ദുബായ്, ദോഹ, ഫുജൈറ, ഷാർജ സർവീസുകളാണിത്. ബുധനാഴ്ചത്തെ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ശനി മുതൽ 49 സർവീസാണ് മുടങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ബുധനാഴ്‌ച 27 വിമാനസർവീസ് റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 13 സർവീസും വരേണ്ട 14 സർവീസും ഉൾപ്പെടെയാണിത്. ചൊവ്വാഴ്‌ച തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 15 സർവീസ് റദ്ദാക്കിയിരുന്നു. ഒമാൻ എയറിന്റെ മസ്‌ക്കറ്റിൽനിന്നുള്ള വിമാനം രാവിലെ എത്തി തിരിച്ചുപോയി. എയർ അറേബ്യയുടെ അബുദബിയിലേക്കുള്ള സർവീസ് വൈകിട്ട് 4.30 നും പുറപ്പെട്ടു. തിങ്കളാഴ്ച 28 സർവീസുകൾ റദ്ദാക്കിയിരുന്നു.
കൊച്ചി വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന 21 സർവീസ് റദ്ദാക്കി. കൊച്ചിയിലേക്കുള്ള 20 വിമാനവുംറദ്ദാക്കി. അബുദാബിയിലേക്കുള്ള ഏഴും ഷാർജ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും ദോഹ, ബഹ്‌റൈൻ, ദുബായ് എന്നിവിടങ്ങളിലേക്ക് രണ്ടുവീതവും ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ഓരോസർവീസുമാണ് റദ്ദാക്കിയത്.
മരുന്ന് മാറി പെൺകുട്ടിക്ക് പേവിഷ വാക്സിൻ എടുത്ത സംഭവം;നഴ്സിനെതിരെ നടപടിക്ക് സാധ്യത
ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ
പെൺകുട്ടിക്ക് ആളുമാറി പേവിഷ വാക്സിൻ എടുത്ത സംഭവത്തിൽ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ സാധ്യത.എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ നിയമിച്ച നഴ്സാണ് ഗുരുതര കൃത്യവിലോപം കാട്ടിയത്.
സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സിനെതിരെയും നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.സസ്പെൻഷൻ നടപടിയാകും ഇവർക്കെതിരെ സ്വീകരിക്കുക എന്നാണ് അറിയുന്നത്.മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ഇരുവർക്കും ഡിഎംഒയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ട്.വിശദീകരണം ലഭിച്ച ശേഷം എച്ച്എംസി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രജ്ഞിത്ത് പറഞ്ഞു.
അതിനിടെ മരുന്ന് മാറി ഇൻഞ്ചക്ഷന് എടുത്ത വേങ്ങ സ്വദേശിനി 18 കാരിയെ താലൂക്ക് ആശുപത്രിയിൽ ഫുൾ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി.പെൺകുട്ടിക്ക് ഇൻജക്ഷൻ എടുത്തതു മൂലം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നു തന്നെയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.കഴിഞ്ഞ ദിവസമാണ് കടുത്ത ശ്വാസംമുട്ടലുമായി ചികിത്സയ്ക്ക് എത്തിയ 18കാരിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പേവിഷ വാക്സിൻ എടുത്തത്.ഇൻജക്ഷൻ എടുക്കാൻ നിർദ്ദേശിച്ച് ഡോക്ടർ നൽകിയ കുറിപ്പടി നഴ്സിങ് റൂമിൽ ഹാജരാക്കിയപ്പോഴാണ് തെരുവ്നായ കടിച്ച് പരിക്കേറ്റ് എത്തിയാൾക്ക് എടുക്കാൻ വച്ചിരുന്ന പേവിഷ വാക്സിൻ യുവതിക്ക് എടുത്തത്.
എന്നാൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ നഴ്സിനെതിരെ നടപടിയെടുക്കാതെ സംഭവം നിസാരവത്ക്കരിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് ആരോപിച്ചാണ് യുഡിവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ടിൻ്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
പ്രശ്‌ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില്‍ എത്തി 12 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍
തൃശൂര്‍: മോഷണക്കേസില്‍ യുവതി അറസ്റ്റില്‍. പ്രശ്‌ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില്‍ എത്തിയ യുവതിയാണ് 12 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 16ന് ആയിരുന്നു സംഭവം. പൂജാരിയുടെ വീട്ടിലെ ബെഡ്‌റൂമിലെ അലമാരക്കുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്‌നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടില്‍ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂര്‍വം അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റിയത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കൊടകരയിലെ ഫിനാന്‍സ് കമ്പനിയില്‍ വിറ്റു. കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തില്‍ ആയിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുത്തു. ആര്‍ഭാട ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.
മൈനാഗപ്പള്ളിയിലെ മാതൃകാ കർഷകനായ ബാലകൃഷ്ണന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് നടത്തി
മൈനാഗപ്പള്ളി:ഗ്രാമപഞ്ചായത്തിൽ കോവൂർ പന്ത്രണ്ടാം വാർഡിൽ അനന്ദു ഭവനത്തിൽ മാതൃക കർഷകൻ ബാലകൃഷ്ണൻ്റെ കൃഷിയിടത്തിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.കഠിനാധ്വനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി തുടർച്ചയായി നിരവധി തവണ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കർഷകനാണ് ബാലകൃഷ്ണൻ.
വർഷങ്ങളായി കഠിനധ്വാനവും മണ്ണിനോടുള്ള ആത്മബന്ധവും കൈവിടാതെ പരിശ്രമിച്ച അദ്ദേഹത്തിന് പതിവുപോലെ നെൽ കൃഷി,വാഴ,പച്ചക്കറി,ബന്തി എന്നിവയിൽ ഇത്തവണയും നൂറുമേനി വിളവാണ് ലഭിച്ചത്.2023ലെ സംസ്ഥാനത്തെ മികച്ച പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന അവാർഡ് കെഎംഎംഎൽന് നേടികൊടുത്ത വിരമിച്ച ജീവനക്കാരൻ കൂടിയാണ് ബാലകൃഷ്ണൻ.പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ അശ്വതി,കൃഷി അസിസ്റ്റന്റ് സജിത്ത്,രതീഷ് മൂന്നുതുണ്ടിൽ എന്നിവർ പങ്കെടുത്തു.
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദുവും കാമുകനും സുഹൃത്തും പിടിയില്‍
ബെംഗളൂരു: ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കാമുകന്‍ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മോഹന്‍ കൃഷ്ണയാണ് മരിച്ചത്.
ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാര്‍ച്ച് 1ന് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹന്‍ കൃഷ്ണയും ബിന്ദുവും പ്രതികളും ചേര്‍ന്ന് വാടക വീട്ടില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നതായും പാര്‍ട്ടിക്കിടെ മദ്യപിച്ച മോഹന്‍ കൃഷ്ണ ബിന്ദുവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ പ്രകോപിതനായ വിനയ് കത്തികൊണ്ട് മോഹന്‍ കൃഷ്ണയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മോഹന്‍ കൃഷ്ണ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ മൂന്ന് പ്രതികളും ചേര്‍ന്ന് മോഹന്‍ കൃഷ്ണയുടെ വായിലും മൂക്കിലും സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ പ്രതികള്‍ വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കോള്‍ ഡാറ്റകളും ശേഖരിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്
മോഹന്‍ കൃഷ്ണ ഭാര്യയുമായി വേര്‍പിരിഞ്ഞ് ബിന്ദുവുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് വിജയലക്ഷ്മി ലേഔട്ടില്‍ ഒരു വീട് വാടകയ്ക്കെടുത്തതെന്നും ദമ്പതികള്‍ ഉടന്‍ തന്നെ വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നെന്നും അതിനാല്‍ ഉടമസ്ഥന്‍ ഔദ്യോഗിക വാടക കരാര്‍ എഴുതിയിരുന്നില്ലയെന്നും പൊലീസ് വ്യക്തമാക്കി.
ബിന്ദു കൂട്ടുപ്രതിയായ വിനയുമായി പ്രണയത്തിലാണെന്നും വിനയ് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഹന്‍ കൃഷ്ണ തങ്ങളുടെ വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് ഇരുവരും ചേര്‍ന്ന് ഈ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബജ്രംഗി, പൊലീസ് ക്വാര്‍ട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ബിന്ദു കന്നഡ ടിവി സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ്, മെഡിക്കൽ ഓഫീസർ; MBBS ബിരുദക്കാർക്ക് അപേക്ഷിക്കാം
ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.), മെഡിക്കൽ ഓഫീസർ (ഷോർട്ട് സർവീസ് കമ്മിഷൻ-എസ്.എസ്.സി.) തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ: പുരുഷന്മാർ- 75, സ്ത്രീകൾ- 25. കമ്മിഷൻ ചെയ്യപ്പെടുന്നവർ കരസേന/നാവികസേന/വ്യോമസേന എന്നിവയിൽ രാജ്യത്തെ/വിദേശത്തെ ഏതു ഭാഗത്തും സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥനാണ്.
പ്രാരംഭ നിയമന കാലാവധി അഞ്ചുവർഷമാണ്. അതിനുശേഷവും തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിവുകളുടെയും അന്ന് നിലനിൽക്കുന്ന നയം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയ്ക്കും വിധേയമായി രണ്ടു കാലയളവുകളിലായി ഒൻപതുവർഷത്തേക്കുകൂടി (ആദ്യത്തേത് അഞ്ചുവർഷവും രണ്ടാമത്തേത് നാലുവർഷവും) തുടർനിയമനം ലഭിക്കാം.
അപേക്ഷകർ അവരുടെ അവസാന എം.ബി.ബി.എസ്. (പാർട്ട്-I & II) പരീക്ഷ പരമാവധി രണ്ട് ചാൻസിൽ ജയിച്ചിരിക്കണം. 2024-ലോ 2025-ലോ നീറ്റ് പി.ജി. അഭിമുഖീകരിച്ചിരിക്കണം. 2025 ജൂലായ് 31-നോ മുൻപോ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. ബിരുദാനന്തരബിരുദമുള്ള സിവിലിയൻ ഡോക്ടർമാർക്കും അപേക്ഷിക്കാം. അവർ വീണ്ടും നീറ്റ് പി.ജി. പരീക്ഷ അഭിമുഖീകരിക്കേണ്ടതില്ല. നേരത്തേ നീറ്റ് പി.ജി.യിൽ അവർ നേടിയ സ്‌കോർ കണക്കിലെടുക്കും.
ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിൽ/എൻ.എം.സി./എം.സി.ഐ.യിൽനിന്ന് സ്ഥിരമായ രജിസ്‌ട്രേഷൻ നേടിയിരിക്കണം.
എം.ബി.ബി.എസ്. ബിരുദം ഉണ്ടെങ്കിൽ 30 വയസ്സിനും (ജനനം 1997 ജനുവരി രണ്ടിനോ ശേഷമോ), പി.ജി. ബിരുദം ഉണ്ടെങ്കിൽ 35 വയസ്സിനും (ജനനം 1992 ജനുവരി രണ്ടിനോ ശേഷമോ) താഴെയായിരിക്കണം 2026 ഡിസംബർ 31-ലെ പ്രായം. join.afms.gov.in വഴി മാർച്ച് നാലുവരെ അപേക്ഷിക്കാം.
അപേക്ഷാ ഫീ 200 രൂപ ഓൺലൈനായി അടയ്ക്കണം. ശമ്പളം, പ്രമോഷൻ, ഡിപ്പാർട്ട്‌മെന്റൽ പെർമനന്റ് കമ്മിഷൻ, പി.ജി./സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകൾക്കുള്ള വ്യവസ്ഥ എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.
കഴുത്തിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; വൃക്ക അപകടത്തിലാകാം
ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ കൃത്യമല്ലാത്ത ഭക്ഷണശീലങ്ങളും മാനസിക സമ്മർദ്ദവും കാരണം പലതരം അസുഖങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വൃക്ക രോഗം. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.
മുഖത്തും കഴുത്തിലുമുള്ള നീര്
ശരീരത്തിലെ അധികമുള്ള വെള്ളം പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ ഈ വെള്ളം മുഖത്തെയും കഴുത്തിലെയും കോശങ്ങളിൽ കെട്ടിനിൽക്കും. ഇതുമൂലം കണ്ണുകൾക്കും കവിളുകൾക്കും കഴുത്തിനും നീര് വെച്ചതുപോലെ തോന്നും.
ചർമ്മത്തിലെ നിറം മാറ്റം
വൃക്കകൾ തകരാറിലാകുമ്പോൾ ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടും. ഇത് മുഖത്തെയും കഴുത്തിലെയും ചർമ്മത്തിന്റെ നിറം മങ്ങിയതുപോലെയാകാൻ കാരണമാകും.
നിരന്തരമായി ചൊറിച്ചിൽ അനുഭവപ്പെടുക
ശരീരത്തിലെ മാലിന്യങ്ങളും ധാതുക്കളും പുറന്തള്ളാൻ വൃക്കകൾക്ക് സാധിക്കാതെ വരുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലും പുകച്ചിലും ചുവന്ന തടിപ്പുകളും ഉണ്ടാകാം.
കഴുത്തിലെ രക്തക്കുഴലുകൾ തടിക്കുന്നത്
വൃക്കകളുടെ പ്രവർത്തനം മോശമാകുമ്പോൾ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടും. ഇത് കഴുത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം കൂട്ടുകയും അവ തടിച്ച് പുറത്തേക്ക് കാണുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.





































