Home Blog Page 313

മദ്യപിച്ച് വാഹനം ഓടിച്ചതിന് വനിതാ അഭിഭാഷക കോടതിയിലെത്തിച്ചത് ‘സ്ഥിരം ജാമ്യക്കാരനെ’, പേരിലെ പിഴവിൽ പിടിച്ച് പൊലീസ്, കോടതിയിൽ നാടകീയ രംഗങ്ങൾ, കേസ്

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാകേണ്ട യഥാർഥ പ്രതിക്ക് പകരം മറ്റൊരാളെ കോടതിയിൽ ഹാജരാക്കി നാടകീയ കേസിലെ അഭിഭാഷക.ഹൊസ്‌ദുർഗ് ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിലാണ് സംഭവം.സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. പ്രഭാകരൻ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇയാൾ നേരത്തെ പല കേസുകൾക്കും ജാമ്യം നിന്ന ആളായതിനാൽ കോടതി ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പേര് ചോദിച്ചപ്പോൾ അറിയാതെ സ്വന്തം പേരുതന്നെ പറഞ്ഞതാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. സമാനമായി അഭിഭാഷക ഹാജരാക്കിയ മറ്റു മൂന്നു പേരും യഥാർഥ പ്രതികൾക്ക് പകരക്കാരാണെന്ന് മനസ്സിലായതോടെ കോടതി മറ്റു കേസുകൾ പരിഗണിച്ചില്ല.

മദ്യപിച്ച് വാഹനമോടിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി നിർദേശപ്രകാരം സംഘടിപ്പിച്ച അദാലത്തിലാണ് അഭിഭാഷകയുടെ തിരിമറി. ഇതിന്റെ ഭാഗമായി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പരിഗണിച്ചപ്പോഴാണ് ആൾമാറാട്ടം നടന്നത്. ആൾമാറാട്ടം തിരിച്ചറിഞ്ഞ കോടതി പ്രതിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. മദ്യപിച്ച വാഹനമോടിച്ച കേസിൽ 10,000 രൂപയാണ് പിഴ. കേസുകൾ തീർപ്പാക്കുന്നതിൻ്റെ ഭാഗമായി 500 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. കോടതിയിൽ പ്രതിക്ക് പകരം മറ്റൊരാളെ ഹാജരാക്കിയതിൽ അഭിഭാഷകയ്ക്കെതിരെയും പ്രതിഷേധമുണ്ട്. സംഭവത്തിൽ അഭിഭാഷകയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

‘ചാർട്ടർ വിമാനങ്ങൾ ഒരുക്കി അക്ബർ ട്രാവൽസ്

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസവുമായി അക്ബർ ട്രാവൽസ് . യുഎഇയിൽ ഉള്ള മലയാളികൾക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ കമ്പനി ഏർപ്പാടാക്കിയത് നിരവധി പേർക്ക് നാട്ടിലെത്താൻ സഹായകമായി. 186 യാത്രക്കാരുമായി കൊച്ചിയിലേക്കും മുംബൈയിലേക്കും വിമാനങ്ങൾ പറന്നു.

യാത്രക്കാരുടെ സുരക്ഷിതവും സമയബന്ധിതവുമായ മടക്കയാത്ര ഉറപ്പാക്കുന്നതിൽ അക്ബർ ട്രാവൽസ് പ്രതിജ്ഞാബദ്ധമെന്ന് അക്ബർ ഗ്രൂപ്പ് സി എം ഡി ഡോ. കെ.വി. അബ്ദുൽ നാസർ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ യാത്രക്കാർക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പാടാക്കിയത് വിദേശത്ത് കുടുങ്ങിയ തന്നെപ്പോലുള്ള നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമായെന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ നടി സ്വാസിക പറഞ്ഞു. അബുദാബിയിൽ ഒരു ദിവസത്തെ പരിപാടിക്കായി പോയ നടി അവിടെ കുടുങ്ങുകയായിരുന്നു.

ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ’, ജീവനൊടുക്കി 35കാരി, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം. ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ. സമ്മർദ്ദം താങ്ങാനായില്ല, ജീവനൊടുക്കി 35കാരി. ബെംഗളൂരുവിലാണ് സംഭവം. ഡെല്ലിൽ ജീവനക്കാരിയായിരുന്ന 35കാരിയായ സുഷമയാണ് ജീവനൊടുക്കിയത്.

പുനീത് കുമാറുമായി അഞ്ച് വർഷം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നാല് വയസുള്ള മകനും ദമ്പതികൾക്കുണ്ട്. എന്നാൽ പുനീത് കുമാറിന്റെ അമ്മ കൽപന നിസാര കാര്യങ്ങൾക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. 35കാരി ഭക്ഷണം ഉണ്ടാക്കേണ്ടന്ന് അമ്മായിയമ്മ നിലപാട് എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഗുരുതര ആരോപണമാണ് സുഷമയുടെ വീട്ടുകാർ ഉന്നയിച്ചിട്ടുളളത്. നിസാര കാര്യങ്ങൾക്ക് കൽപന യുവതിയെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞ് പോയെന്ന പരാതിയിലാണ് ഇരുവർക്കുമിടയിൽ തർക്കം സ്ഥിരമായിരുന്നത്. സംഭവത്തിൽ സുഷമയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്കു. ഒളിവിൽ പോയ കൽപനയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഭാര്യ സ്വന്തം വീട്ടിൽ, രാത്രി തട്ടുദോശ കഴിക്കാനായി പുറത്തിറങ്ങി 31കാരൻ, ചെറിയൊരു അബദ്ധം ജീവൻ നഷ്ടമായി, 2 പേർക്കായി തെരച്ചിൽ

ബസവേശ്വര നഗർ: ഭാര്യ പ്രസവ ശ്രുശ്രൂഷയ്ക്കായി വീട്ടിൽപോയി. രാത്രി തട്ടുദോശ കഴിക്കാനായി പോയ 31കാരനെ നിസാര കാര്യത്തിന് കുത്തിക്കൊന്ന് അക്രമികൾ. ബെംഗളൂരുവിലെ ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ ‘ശ്രീ രാഘവേന്ദ്ര വെജ് ദോശ കോർണറിൽ’ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കടയിൽ വച്ച് ദോശ കഴിക്കാനെത്തിയ ഒരാളുടെ കാലിൽ ചവിട്ടിയെന്ന നിസാര കാര്യത്തിന്റെ പേരിലാണ് കൊലപാതകം. മഞ്ജുനാഥ് നഗർ സ്വദേശി ശശികുമാർ എന്ന 31കാരനാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരങ്ങളായ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഒരു സ്വകാര്യ ലോൺ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശശികുമാർ.

കുടുംബത്തോടൊപ്പം മഞ്ജുനാഥ് നഗറിലായിരുന്നു താമസം. രാത്രി ദോശ കഴിക്കാനാണ് ശശികുമാർ അടുത്തുള്ള തട്ടുകടയിലെത്തിയത്. ഇതേസമയം മഞ്ജുനാഥും ഇവിടെയുണ്ടായിരുന്നു. ദോശ കഴിക്കുന്നതിനിടെ ശശികുമാർ അബദ്ധത്തിൽ മഞ്ജുനാഥിന്റെ കാലിൽ ചവിട്ടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ മഞ്ജുനാഥ്, സഹോദരൻ ഭാഗ്യരാജിനെ ഫോണിൽ വിളിച്ച് വരുത്തി. കത്തിയുമായി എത്തിയ ഭാഗ്യരാജ് ശശികുമാറിനെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശശികുമാറിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശശികുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് വിശദമാക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കൊല്ലപ്പെട്ട ശശികുമാറിന് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഭാര്യ പ്രസവശുശ്രൂഷയ്ക്കായി സ്വന്തം വീട്ടിലായതിനാൽ, രാത്രി ഭക്ഷണം കഴിക്കാനാണ് ശശികുമാർ തട്ടുകടയിലെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കൊല്ലത്ത് ക്ഷേത്രോത്സവത്തിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ കുന്നത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം

കുന്നത്തൂർ. കൊല്ലത്ത് ക്ഷേത്രോ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ കുന്നത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും രജനിയുടെയും മകൻ അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്.തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് ബോധരഹിതനായ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്.ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.വീടിനു സമീപമുള്ള കുന്നത്തൂർ ഐവർകാല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ഇവർ മരുത്തടിയിൽ എത്തിയത്.ഉത്സവത്തിൻ്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്രയ്ക്കിടെ മദ്യപിച്ച് എത്തിയ ചിലർ യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ അസഭ്യം വിളിച്ച് കൊണ്ട് കയ്യേറ്റം ചെയ്തു.

ഇവിടേക്കെത്തിയ സഹോദരൻ ജയകൃഷ്ണൻ പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി മടങ്ങി.പിന്നീട് ഇതേ സംഘം ഹരികൃഷ്ണനെയും ജയ കൃഷ്ണനെയും സഹോദരി ഭർത്താവിനെയും ആഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ച് ക്രൂരമായി മർദ്ദിച്ചു.ഇതിനിടയിലാണ് ഹരികൃഷ്ണന് തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റത്.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളിൽ ഒരാളെ പോലും അക്രമം നടന്ന് 4 ദിവസമായിട്ടും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവുംഇടപെടലുകളുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.അതിനിടെ യുവാവ് മരിച്ചെന്ന സൂചന ലഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയതായും സൂചനയുണ്ട്.വികലാംഗരും നിർദ്ധനരുമായ മാതാപിതാക്കളുടെ ആശ്രയമാണ് അക്രമികൾ കെടുത്തിയത്.

അമൃത ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി

ശാസ്താംകോട്ട:തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന പ്രതിവാര ട്രെയിനായ അമൃത് ഭാരത് എക്സ്പ്രസ്സിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ശാസ്താംകോട്ടയിൽ അമൃത ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നതിന് മുൻകൈയെടുത്ത കൊടിക്കുന്നിൽ സുരേഷ് എം.പിയെ അഭിനന്ദിച്ചു.റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള നേതൃത്വം നൽകി.ലോക്കോ പൈലറ്റുകളെ ഷാൾ അണിയിച്ചു സ്വീകരിച്ചു.

യുവതിക്ക് മരുന്നുമാറികുത്തിവയ്പ്, ബിജെപി പ്രതിഷേധ മാർച്ചും ഉപരോധവും


ശാസ്താംകോട്ട: ശാസ്താംകോട്ട ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞദിവസം ശ്വാസതടസത്തിനായി ചികിത്സയ്ക്ക് എത്തിയ യുവതിക്ക് മരുന്നുമാറി പേ വിഷബാധയ്ക്കുള്ള മരുന്ന് ഇഞ്ചക്ഷൻ എടുത്തതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി ശാസ്താംകോട്ട മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ആശുപത്രി ഉപരോധവും നടന്നു.. കുന്നത്തൂർ നിയോജകമണ്ഡലത്തിന്റെ ആരോഗ്യകേന്ദ്രമായ ശാസ്താംകോട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥയും ഇത്തരത്തിലുള്ള അനാസ്ഥയും സാധാരണക്കാരായ രോഗികൾക്ക് ഒട്ടനവധിയായ ബുദ്ധിമുട്ടുകളാണ് ആശുപത്രിയിൽ നിന്നും ഉണ്ടാവുന്നത്. ആളുമാറി ഇഞ്ചക്ഷൻ എടുത്ത സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ ആളുകളെയും സർവീസിൽ നിന്നും മാറ്റി നിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഡയാലിസിസ് യൂണിറ്റ് ഗ്രൗണ്ട് ഫ്ലോറിൽപ്രവർത്തിപ്പിക്കുക, പ്രവർത്തിക്കാത്ത ic യൂണിറ്റും ഇടയ്ക്കിടയ്ക്ക് തകരാറിൽ ആകുന്ന Ex-ray യൂണിറ്റും, പ്രവർത്തിക്കാത്ത ജനറേറ്ററും, HMC വഴി ഉണ്ടായിരുന്ന ഡോക്ടറുടെ സേവനം നിലവിൽ ഇല്ലാത്തതും ഈ ഹോസ്പിറ്റലിനെ തകർക്കാൻ ഉള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണ് ,മറ്റ് സർക്കാർ ആശുപത്രി കളിൽ ഉള്ള തിരക്കിന്റെ ഒരംശം പോലും ഈ ആശുപത്രിയിൽ ഇല്ലാത്തതിന്റെ കാരണം അധികൃതരുടെ അനാസ്ഥയാണ് ചൂണ്ടി കാട്ടുന്നത് 25വർഷം മണ്ഡലത്തെ പ്രതിനിധാനംചെയ്ത MLA ക്കൊ, 35വർഷം പ്രതിനിധാനം ചെയ്ത എംപി ക്കും കഴിയാതെ പോയത് തൊഴിലാളികളും, പട്ടികജാതി ക്കാരും തിങ്ങി പാർക്കുന്ന ഈ നാടിന്റെ ചികിത്സാ സംവിധാനത്തെയും വികസനത്തെയും അട്ടിമറിച്ചും സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് ഇവരോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ബ്ലോക്ക്‌ പഞ്ചായത്തും സ്വീകരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടർന്ന് മെഡിക്കൽ സൂപ്രണ്ടുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ഇന്ന് തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഈ സംഭവത്തിന് വിധേയയായ യുവതിക്ക് ആവശ്യമായ വൈദ്യസഹായം നൽകുമെന്നും അറിയിച്ചു. ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് ധനേഷ് പുളിന്താനം അധ്യക്ഷനായ യോഗത്തിൽ കൊല്ലം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്, ശാസ്താംകോട്ട മണ്ഡലത്തിന്റെ പ്രഭാരി കൂടിയായ ബൈജു ചെറുപൊയ്കപ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്, സംസ്ഥാന കൗൺസിൽ അംഗം ശശികുമാർ, അഡ്വക്കേറ്റ് കലേശൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി പൂന്തോട്ടം സത്യൻ, കൊല്ലം ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ, ജയപ്രകാശ്,മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ തയ്യിൽ രാജേന്ദ്രൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള, ഒബിസി മോർച്ച ജില്ലാ കമ്മിറ്റി അംഗം കെ വി ശ്രീനിവാസൻ, മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ പാർത്ഥസാരഥി സെക്രട്ടറി മനോജ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് കോതപുരം,ഗോപകുമാർ, വിമലൻ,രാജീവ് ശാസ്താംകോട്ട അനന്തു യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആദിത്യൻ, വേണു മൈനാഗപ്പള്ളി, തുടങ്ങിയവർ സംസാരിച്ചു

മരുന്നു മാറി കുത്തിവച്ച സംഭവം : ആരോഗ്യമന്ത്രി നേരിട്ട് അന്വേഷിച്ച് നടപടിയെടുക്കണം

ശാസ്താംകോട്ട :ശ്വാസതടസ്സം നേരിട്ട രോഗിക്ക് പേവിഷ പ്രതിരോധ മരുന്ന് കുത്തിവെച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ആരോഗ്യവകുപ്പ് മന്ത്രി താലൂക്ക് ആശുപത്രിയിൽ നേരിട്ട് എത്തി ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.

മതിയായ സ്റ്റാഫ് പാറ്റേൺ ഇല്ലാത്തതു മൂലം ഉണ്ടാകുന്ന ഇത്തരം അതീവഗുരുതര ചികിത്സാ പിഴവുകൾക്ക് ഉത്തരവാദി ബ്ലോക്ക്‌ പഞ്ചായത്തും, എം എൽ എയുമാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് എം എൽ എ ക്ക് ഒളിച്ചോടാൻ സാധിക്കില്ല എന്നും ഉല്ലാസ് കോവൂർ ആരോപിച്ചു യു ഡി വൈ എഫിന്റെ നേതൃത്വത്തിൽ നടത്തിയസൂപ്രണ്ട് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ റിയാസ് പറമ്പിൽ അധ്യക്ഷനായി യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ എസ് സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.

, ആർ എസ് പി ഏരിയ സെക്രട്ടറി പി.വിജയചന്ദ്രൻ നായർ, കോൺഗ്രസ്‌ ശാസ്താംകോട്ട ബ്ലോക്ക്‌ പ്രസിഡന്റ്‌ വൈ ഷാജഹാൻ ഡി സി സി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ്, തടത്തിൽ സലീം, എസ് വേണുഗോപാൽ, ഹാഷിം സുലൈമാൻ, ഷാഫി ചെമ്മത്, സജിത്ത് ഉണ്ണിത്താൻ, കെ എം അൻവർ, അൻവർ അൻവർ പുത്തൻപുരയിൽ, സന്ദീപ്, ഷിയാസ് സുലൈമാൻ, കെ പുഷ്പരാജ്‌, ഹരി കുന്നത്തൂർ, ഉമേഷ്‌, സന്ദീപ് എസ്, സഞ്ജുതരകൻ, ഗൗരിമോഹൻ,ബിജു ജോർജ്, പ്രദീപ്‌ കുഴിവിള, സലീം പനപ്പെട്ടി എന്നിവർ പ്രതിഷേധപ്രകടനത്തിനും, ഹോസ്പിറ്റൽ ഉപരോധത്തിനും നേതൃത്വം നൽകി

ബ്രഹ്മോസിന് പുതിയ യൂണിറ്റ് ആരംഭിക്കാന്‍ ഭൂമി

തിരുവനന്തപുരം: ബ്രഹ്മോസ് ഏറോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് പുതിയ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അഡ്വാന്‍സ്ഡ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക എന്ന് വ്യവസായമന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ മന്ത്രിയോടൊപ്പം മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കുകയും രണ്ട് സ്ഥലങ്ങള്‍ പ്രാഥമികമായി കണ്ടെത്തുകയും ചെയ്തു. അടുത്തപടിയായി റവന്യൂ,വ്യവസായം, ഡിആര്‍ഡിഒ സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശം കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ സ്ഥലം വിട്ടുനല്‍കുന്നതില്‍ തടസമുണ്ടായിരുന്നു. ഇത് മനസിലാക്കിക്കൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായമാരായുകയും അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തു. ഇതിന്മേല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുമതി നേടിയെടുക്കുകയുമായിരുന്നുവെന്നും പി രാജീവ് കുറിച്ചു.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന BATL ഈ ഭൂമിയില്‍ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ കേരളത്തിന്റെ സംഭാവന പലമടങ്ങ് വര്‍ധിക്കും. ഇതിനൊപ്പം 15 വര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം ലഭിക്കാനും 500ല്‍ അധികം ഹൈസ്‌കില്‍ എന്‍ജിനിയറിങ്/ടെക്‌നിക്കല്‍ ജോലികള്‍ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും. ഒപ്പം അനവധി പരോക്ഷ തൊഴിലവസരങ്ങള്‍ക്കും പദ്ധതി വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ജാസ് ലിയ ഇനി നാലുപേരിലൂടെ ജീവിക്കും

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. എടവനക്കാട് സ്വദേശി ജാസ്ലിയ ജോണ്‍സ(19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മോണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം ഓണേഴ്‌സ് വിദ്യാര്‍ഥിനി ജാസ്ലിയ 28 ന് അങ്കമാലി ടെല്‍ക് ജംഗ്ഷനിലെ ലക്ഷ്മി ഭവന്‍ ഹോട്ടലിനു മുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു.ജാസ്‌ലിയയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കുട്ടിയുടെ പിതാവ് രാവിലെയാണ് സമ്മതപത്രം നല്‍കിയത്. തുടര്‍ന്ന് കേസോട്ടോ വഴി അവയവ ദാനത്തിനുള്ള പ്രക്രിയകള്‍ ഏകോപ്പിപ്പിച്ചു. ജാസ് ലിയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. നേത്രപടലം അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും ജാസ്ലിയ മികവ് കാണിച്ചിരുന്നു ജാസ്ലിയ. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണ ജാസ്ലിയയെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്.