Home Blog Page 312

വനിതാ കമ്മീഷന്‍ അദാലത്ത് അഞ്ചിന്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേരള വനിതാ കമ്മീഷന്റെ മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത് മാര്‍ച്ച് അഞ്ചിന് കൊല്ലം ജവഹര്‍ ബാലഭവനില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം; 5ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസുകളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് 5ന് വൈകിട്ട് 3.30ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കടപ്പാക്കട ജില്ലാ ഫയര്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എം നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടെക്നിക്കല്‍ ഡയറക്ടര്‍ എം നൗഷാദ്, അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, മേഖല ഫയര്‍ ഓഫീസര്‍ കെ അബ്ദുല്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍മാരായ എന്‍ രാമകുമാര്‍, വി സി വിശ്വനാഥ്, ജോയിന്റ് ആര്‍ ടി ഒ ശരത് ചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ് ശ്രീജ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനാപുരം ആവണീശ്വരത്തെ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കൃഷ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം ബിജു, വി എം മഞ്ജു, ഷീജ ഷാനവാസ്, ജെയിംസ് അലക്സാണ്ടര്‍, എസ് ശുഭകുമാരി, ഷേര്‍ളി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ശശികല മോഹന്‍,  കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ കെ രാജഗോപാല്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍പേഴ്സണ്‍ അഡ്വ. എസ് വേണുഗോപാല്‍, വി എ എഫ് എല്‍ ചെയര്‍പേഴ്സണ്‍ ബെന്നി കക്കാട്, പത്തനാപുരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ ബിജു കെ മാത്യു, ചാത്തന്നൂര്‍ സ്പിന്നിങ് മില്‍ ചെയര്‍പേഴ്സണ്‍ എ ആര്‍ ബഷീര്‍, മുന്‍ പ്രസിഡന്റ് വിഎസ് കലാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. മീര ആര്‍ നായര്‍, വിഷ്ണു ഭഗത്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒറ്റയ്ക്ക് ജീവിച്ച് താന്‍ മടുത്തെന്ന് രേണു സുധി

ഒറ്റയ്ക്ക് ജീവിച്ച് താന്‍ മടുത്തെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആഗ്രഹം പങ്കുവച്ചത്. ‘ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.” രേണു സുധി കുറിച്ചു.


ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പം വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്. അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്.
ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു. 2023 ജൂണ്‍ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. സുധിയുടെ മരണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തോടടുക്കുമ്പോള്‍ രേണുവിനെ സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു.

ഫോണ്‍ പേയില്‍ ഇനി മുതല്‍ പുത്തന്‍ ഫീച്ചര്‍

ന്യൂഡല്‍ഹി: ഫോണ്‍ പേയില്‍ ഇനി മുതല്‍ പുത്തന്‍ ഫീച്ചര്‍. ഇടപാടുകള്‍ നടത്തുമ്പോള്‍ പാസ്വേഡുകളോ പിന്‍ നമ്പറുകളോ മറന്നു പോകുന്നത് സാധാരണമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ബയോമെട്രിക് ഓതറ്റിഫിക്കേഷന്‍ കൊണ്ടുവന്നിരിക്കുകയാണ് ഫോണ്‍ പേ. യുപിഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഫിംഗര്‍പ്രിന്റ് , ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ ബയോമെട്രിക് ഡാറ്റകള്‍ ഉപയോഗിച്ച് പ്രാമാണീകരണം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം.
സ്മാര്‍ട്ട്‌ഫോണിന്റെ നേറ്റീവ് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ്. ഫോണ്‍പേയുടെ പുതിയ ഫീച്ചറിലൂടെ 5,000 വരെയുള്ള ഇടപാടുകള്‍ വണ്‍ ടച്ചിലൂടെ പൂര്‍ത്തിയാക്കാം.
പ്രതിമാസം കോടിക്കണക്കിന് ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ബയോമെട്രിക് പ്രാമാണീകരണം ഉപയോക്താക്കളുടെ സൗകര്യവും സുരക്ഷയും കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോമെട്രിക് യുപിഐയിലേക്കുള്ള ഇന്ത്യയുടെ നീക്കം ഒരു ആഗോള തരംഗത്തിന്റെ ഭാഗമാണ്. പാസ്വേഡുകള്‍ നല്‍കി ഇടപാടുകള്‍ നടത്തുന്നത് പ്രായമായ ഉപയോക്താക്കള്‍ക്കോ വൈകല്യമുള്ളവര്‍ക്കോ, ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ഇതുകൂടി പരിഹരിക്കാനാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്.
പുതിയ മാറ്റം ഡിജിറ്റല്‍ ഉടപാടുകള്‍ വളരെ വേഗത്തില്‍ നടത്തുന്നതിന് സഹായിക്കും. 5,000-ന് താഴെയുള്ള ഇടപാടുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുന്നെങ്കിലും വൈകാതെ ആപ്പിളിന്റെ ഫേസ് ഐഡിക്കും ടച്ച് ഐഡിയിലും ഇത് സപ്പോര്‍ട്ട് ചെയ്യുന്നതോടെ മുഴുവന്‍ സ്മാര്‍ട്ട് ഫോണ്‍ ഉചയോക്താക്കളിലേക്കും ഫീച്ചര്‍ എത്തും.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് കോടതി പത്മകുമാറിന് ജാമ്യം നൽകിയത്.

സ്വർണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അം​ഗമായ എ പത്മകുമാര്‍. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്.

‘സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു’, പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും, അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. 2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ജി സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കുറിപ്പില്‍ സുധാകരന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും അനുഭവിച്ച തനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. തന്റെ അച്ഛനെ വരെ ഒരു എല്‍സി മെമ്പര്‍ ആക്ഷേപിച്ചുവെന്നും ജി സുധാകരന്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരന്‍ കുറിപ്പില്‍ പറയുന്നു. എം വി ഗോവിന്ദന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയും ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജി സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്.

ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍ പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. നന്ദി..

ക്ഷേത്രോത്സവത്തിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് മാതാപിതാക്കൾ

കുന്നത്തൂർ:കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് മാതാപിതാക്കൾ.കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ
ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥി ഹരികൃഷ്ണൻ (18) കഴിഞ്ഞ രാത്രിയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്.

മാതാപിതാക്കളായ ജയസേനനും രജനിയും മറ്റ് ബന്ധുക്കളുമാണ് തീരാവേദനയ്ക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.കരൾ,വൃക്ക,ഹൃദയം എന്നിവ ദാനം ചെയ്യാനാണ് തീരുമാനം.അപൂർവ്വമായ എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പിൽപ്പെട്ടയാളാണ് മരണപ്പെട്ട ഹരികൃഷ്ണൻ.എന്നാൽ ഹരികൃഷ്ണൻ്റെ മരണം കൊലപാതകം ആയതിനാൽ മാതപിതാക്കളുടെ തീരുമാനത്തെ പോലീസ് എതിർത്തതായാണ് അറിയുന്നത്.തുടർ അന്വേഷണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ആന്തരികാവയവങ്ങളുടെ പരിശോധന വേണ്ടി വന്നാൽ,അവയവങ്ങൾ ദാനം ചെയ്യുന്നത് പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിലാണ്
പോലീസ്.മാതാപിതാക്കൾക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാമെന്നും പ
പോലീസ് അറിയിച്ചിട്ടുണ്ട്.

അതിനിടെ തലയ്ക്കേറ്റ ക്ഷതമാണ് മസ്തിഷ്ക മരണത്തിന് ഇടയാക്കിയതെന്നും ഇതിനാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊലപാതകത്തെ തുടർന്ന് മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറാകുന്നത് ഇതാദ്യമാണ്.ഇതിനാൽ വളരെ പെട്ടന്നു തന്നെ അടിയന്തിര മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷം റിപ്പോർട്ട് അധികൃതർക്കും പോലീസിനും കൈമാറും.ഞായറാഴ്ച വൈകിട്ട് കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്.ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.

വീടിനു സമീപമുള്ള കുന്നത്തൂർ ഐവർകാല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ഇവർ മരുത്തടിയിൽ എത്തിയത്.ഉത്സവത്തിൻ്റെ ഭാഗമായുള്ള തിരുഭാവരണ ഘോഷയാത്രയ്ക്കിടെ മദ്യപിച്ച് എത്തിയ ചിലർ യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ അസഭ്യം വിളിച്ച് കൊണ്ട് കയ്യേറ്റം ചെയ്തു.ഇവിടേക്കെത്തിയ സഹോദരൻ ജയകൃഷ്ണൻ പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി മടങ്ങി.പിന്നീട് ഇതേ സംഘം ഹരികൃഷ്ണനെയും ജയ കൃഷ്ണനെയും സഹോദരി ഭർത്താവിനെയും ആഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.ഇതിനിടയിലാണ് ഹരികൃഷ്ണന് പട്ടിയേൽ കൊണ്ട് തലയ്ക്ക് അടിയേറ്റത്.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളിൽ ഒരാളെ പോലും അക്രമം നടന്ന് 4 ദിവസമായിട്ടും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.അൻപത് വയസിന് മുകളിൽ പ്രായമുള്ളവരാണ് പ്രതികൾ എന്നാണ് അറിയുന്നത്.അതിനിടെ യുവാവ് മരിച്ചെന്ന സൂചന ലഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയതായും സൂചനയുണ്ട്.

കടത്തൂർ, ക്ടാകോട്ട് പുത്തൻപുരയിൽ കെ.ഐ.പി റിട്ട . എക്സി : എഞ്ചിനീയർ കെ.ശങ്കരൻകുട്ടി അന്തരിച്ചു

തഴവ. കടത്തൂർ, ക്ടാകോട്ട് പുത്തൻപുരയിൽ കെ.ശങ്കരൻകുട്ടി (87) റിട്ട : എക്സി : എഞ്ചിനീയർ കെ.ഐ.പി) അന്തരിച്ചു. സംസ്കാരം നാളെ പകൽ 11 ന് (05.03.2026 വ്യാഴാഴ്ച. ഭാര്യ : ഡോ : വി.ഹേമലത (റിട്ട: സിവിൽ സർജൻ , THQ, കരുനാഗപ്പള്ളി) മക്കൾ:ഡോ :എസ് .ഹരി (റിട്ട: സീനിയർ: ഓർത്തോ കൺസൾട്ടന്റ്, ജില്ലാ ആശുപത്രി കൊല്ലം), ഡോ : എച്ച്. ആശ (ചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോ ഡിസ്‌പെൻസറി കഴക്കൂട്ടം). മരുമക്കൾ: ഡോ .റ്റി.ലസിത (മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ്, ലെപ്രസ്സി ട്രെയിനിങ് സെന്റർ നൂറനാട് ) ഡോ :പി.ബി പ്രദീപ്‌കുമാർ (റിട്ട: മെഡിക്കൽ ഓഫീസർ എഫ് .എച്ച്.സി, മുതാക്കൽ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്

ഊറ്റുകുഴി സാൽവേഷൻ ആർമി ചർച്ചിന്റെ 86-ാമത് സഭാദിനം ആചരിച്ചു

കാട്ടാക്കട:സാൽവേഷൻ
ആർമി ഊറ്റുകുഴി ചർച്ചിൻ്റെ 86-ാമത് സഭ വാർഷിക ദിനം ആചരിച്ചു. ചടങ്ങിന് എത്തിച്ചേർന്ന
സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂല പ്രധാൻ, എന്നിവരെ വാർഡ് മെമ്പർ കെ സി ഹരികുമാർ, ബ്ലോക്ക് മെമ്പർ അഡ്വ.അനുഷ്മ ബഷീർ എന്നിവർ ചേർന്ന്
ചാരുപാറ ജംഗ്ഷനിൽ സ്വീകരിച്ചു. തുടർന്ന് ദേവാലയത്തിൽ നടന്ന പരിശുദ്ധ ആരാധനയിൽ കാട്ടാക്കട ഡിവിഷണൽ കമാൻഡർ മേജർ സി ജെ.സൈമൺ അധ്യക്ഷത വഹിച്ചു. ടെറിട്ടോറിയൽ കമാൻഡർ മുഖ്യ സന്ദേശം നൽകി. മുതിർന്ന വ്യക്തികളെ ആദരിച്ചു. ഫൈനാൻസ് സെക്രട്ടറി ക്യാപ്റ്റൻ ഗിരീഷ് ദാസ്, മേജർ ഫ്ലോറൻസ് ചാൾസ്,
മേജർ. ജോൺ കെ സൈലസ് ,
മേജർ പ്രിയ ജോൺ,ചർച്ച് സെക്രട്ടറി അജിത്ത് പി.എസ്,ട്രഷറർ സ്റ്റാൻലി ജോൺ എന്നിവർ പ്രസംഗിച്ചു.

നവവരന്‍ മണിയറയിൽ ഒളിപ്പിച്ചുവച്ച എംഡിഎംഎ പോലീസ് പിടികൂടി

മലപ്പുറം : എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്റൂമിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്.

തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് വീട്ടിലെത്തി പൊലീസ് എംഡിഎംഎ കണ്ടെടുത്തു. കാറില്‍ നിന്നും ഭാര്യവീട്ടില്‍നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷിബാന്‍ സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.