Home Blog Page 299

കൊച്ചി തീരത്ത് അഭയം നൽകിയ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ റിമാൻഡിൽ

കൊച്ചി. തീരത്ത് അഭയം നൽകിയ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ റിമാൻഡിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ വിജയകുമാർ എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പൽ ഐആർഐഎസ് ലാവന്റെ ദൃശ്യങ്ങളാണ് സംഘം പകർത്തിയത്. അതീവ സുരക്ഷ മേഖലയിലേക്ക് മുന്നറിയിപ്പ് മറികടന്നും സംഘം അതിക്രമിച്ച് കയറുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്നെത്തിയ റിപ്പബ്ലിക് ടിവി സംഘം വിജയകുമാറിന്റെ ബോട്ട് വാടകയ്ക്കെടുത്ത് ഇറാൻ കപ്പലിന്റെ സമീപത്ത് എത്തുകയായിരുന്നു. വിജയകുമാറിന്റെ ബോട്ടും കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക്ക് സംഘത്തിന്റെ ലക്ഷയം അറിയില്ലായിരുന്നുവെന്നാണ് ബോട്ട് ഡ്രൈവർ വിജയകുമാറിന്റെ മൊഴി. ബിഎൻഎസിന് പുറമെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്.

ചികിത്സാ പിഴവ് പരാതി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം.ചികിത്സാ പിഴവ് പരാതിയെ തുടർന്ന് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. മേനംകുളം സ്വദേശി ഷീബ പ്രമോദിൻ്റെ പരാതിയിൽ ആണ് കേസെടുത്തത്. ഇന്ന് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. ഡിസംബർ 3നാണ് ഷീബ വയറു വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു.


ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തെന്നും വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവിൻ്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നതായി കണ്ടെത്തിയത്. ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു.

ജാസ്ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ പ്രതികളാകും

അങ്കമാലി. ജാസ്ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ പ്രതികളാകും. പ്രതി സിറിയക്ക് ജോർജിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയടക്കം പ്രതിപട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇവരെ കണ്ടെത്താൻ സിറിയക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

ഒളിവിൽ കഴിയാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. അപകടത്തിന് ശേഷം കൊച്ചിയിൽ തുടർന്ന സിറിയക് ജാസ്ലിയയുടെ മരണശേഷം ഒളിവിൽ പോയി .
വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സിറിയക്ക് പിടിയിലാകുന്നത്.

അലങ്കാര പണിക്കിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

വെള്ളനാട്.അലങ്കാര പണിക്കിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ബംഗാൾ സ്വദേശി റഫീക്കാണ് മരിച്ചത്. വെള്ളനാട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്ര ഉത്സവത്തിന് ആർച്ചിൻ്റെ പണി നടക്കവെ പുലർച്ചെ 2 മണിയോടെയാണ് അപകടം

സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

തൃശൂര്‍. സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കയ്‌പമംഗലം സ്വദേശി മരിച്ചു.അപകടം ദേശീയപാത 66ൽ നാട്ടിക സെൻ്ററിനടുത്ത്.ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിണ്ടൻ 42) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം

ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ.റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചത്.ഉടൻ തന്നെ വലപ്പാട് ദയ ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

മുക്കാട്ടുകടവ് – ഫാത്തിമഐലന്‍റ്- അരുളപ്പന്‍തുരുത്ത് പാലങ്ങള്‍ ഉത്ഘാടനം ചെയ്തു – തുരുത്ത് നിവാസികള്‍ ആഹ്ളാദത്തില്‍

ചവറ. നിയോജകമണ്ഡലത്തിലെ ശക്തികുളങ്ങര മുക്കാട്ടുകടവ് - ഫാത്തിമഐലന്‍റ്- അരുളപ്പന്‍തുരുത്ത് എന്നീ തുരുത്തുകളെ കൂട്ടി യോജിപ്പിക്കുന്ന രണ്ട് പാലങ്ങള്‍ നൂറ് കണക്കിന് തുരുത്തുനിവാസികളും നാട്ടുകാരും നിറഞ്ഞ സദസ്സില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഡോ. സുജിത് വിജയന്‍പിളള അദ്ധ്യക്ഷനായി. 


ദീര്‍ഘകാലമായി തുരുത്ത് നിവാസികള്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമായി. പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നപ്പോള്‍ എംഎല്‍എ യോടൊപ്പം ജനങ്ങളും പാലംകടന്ന് മറുകരയിലെത്തി. 
രണ്ട് പാലങ്ങളും അനുബന്ധറോഡുകളും ഉള്‍പ്പെടെ 602 മീറ്ററാണ് നീളം. 1.70 വീതിയിലാണ് നടപ്പാത. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 5.5 മീറ്ററും. ആകെ 7.2 മീറ്റര്‍ വീതി.  25.70 കോടിയാണ് അടങ്കല്‍ തുക. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 


പാലം നിര്‍മ്മാണത്തിനാവശ്യമായ ഭൂമി തുരുത്ത് നിവാസികള്‍ ഫ്രീസറണ്ടറായി വിട്ടു നല്‍കുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ബനിഫിഷറി കമ്മിറ്റി രൂപീകരിച്ച് നഷ്ടപരിഹാരത്തുക പിരിവെടുത്ത് നല്‍കി. മുക്കാട് പളളി അധികൃതര്‍ 25 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കി. ജനങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ് പാലം പണി പൂര്‍ത്തിയായത്. പാലത്തിന്‍റെ ഒരുവശത്തെ അപ്രോച്ച് റോഡിന്‍റെ ജോലികള്‍ വേഗം തുടങ്ങുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫാ. ജോണ്‍ പോള്‍, ജോസഫ് തോബിയാസ്, വി. രാജ്കുമാര്‍, ബി. മോഹന്‍ദാസ്, ശ്യാംകുമാര്‍, എഡ്വേര്‍ഡ് നസ്രത്ത്, ജാനറ്റ് ഹണി, ഫ്രാന്‍സിസ് ഡേവിഡ്, ദീപാ ഓമനക്കുട്ടന്‍ (എക്സി. എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബി), മഞ്ജുഷ പി.ആര്‍ (കെ.ആര്‍.എഫ്.ബി) തുടങ്ങിയവര്‍ പങ്കെടുത്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു

ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു.

ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി.

ബഹ്റൈനിലും വിവിധ ഇടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. യുഎസ് ബേസിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വീടിനും കെട്ടിടത്തിനും കേടുപാടുണ്ടായെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഇറാന്റെ റോക്കറ്റാക്രമണം ഉണ്ടായി. ഇറാഖ് തലസ്ഥാനത്ത് ഉടനീളം വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനു ശേഷമാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ശത്രുക്കള്‍ക്ക് താവളം ഒരുക്കി നല്‍കിയ അയല്‍ക്കാരെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്‌സനി ഇസെയ് പറഞ്ഞു.

ടി20 ലോകകപ്പിൽ ഇന്ന് കലാശപ്പോര്!! മൂന്നാം കിരീടം തേടി ഇന്ത്യ

ടി ട്വന്റി ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഇന്ന്ന്യൂസിലാന്റിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്കാണ് കിരീടപ്പോരാട്ടം. 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന് അഹമ്മദാബാദിലെ കൂറ്റൻ വേദിയിൽ കൊടിയിറങ്ങുമ്പോൾ, സൂര്യകുമാർ യാദവിനും സംഘത്തിനും പിന്തുണയുമായി ഗാലറി നീലക്കടലായി മാറുമെങ്കിലും സമീപകാല ലോക ഫൈനലുകളിൽ, ഈ എതിരാളികളെക്കുറിച്ചോ വേദിയെക്കുറിച്ചോ ഇന്ത്യക്ക് അത്ര നല്ല ഓർമകളല്ല. 

സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന്റെ പിന്നാലെ ശൗര്യമേറിയ ഇന്ത്യന്‍ ടീമിന് മുന്നിലേക്കാണ് കിവീസ് എത്തുന്നത്. ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ നല്‍കുന്ന തുടക്കമാണ് കരുത്ത്. ബോളിങ്ങില്‍ ബുമ്രയുടെ നാലോവറുകള്‍ ഒരിക്കല്‍ കൂടി മല്‍സരഗതി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ.  ഫൈനലിലേക്കുള്ള ന്യൂസീലൻഡിന്റെ വഴി ഒട്ടും സുഗമമായിരുന്നില്ല.

ശ്രീലങ്കയ്‌ക്കെതിരെ മികച്ച മാർജിനിൽ ജയിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടതോടെയാണ് അവർ അവസാന നാലിൽ ഇടംപിടിച്ചത്. എന്നാൽ പിന്നീട് വന്നത് ഇടിമുഴക്കം പോലൊരു പ്രകടനം. സെമി ഫൈനലിൽ, ടൂർണമെന്റിൽ അതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് അവർ തകർത്തു.

സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചു…. ശരീരം കുഴഞ്ഞപ്പോൾ ബസ് ഓഫ്‌ ചെയ്ത് അപകടം ഒഴിവാക്കി

കൊട്ടാരക്കര : സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു  ചെങ്ങമനാട്  ബി . ആർ. എം സ്കൂളിലെ ബസ് ഡ്രൈവർ കുര അനുമന്ദിരത്തിൽ ജി. രാജേന്ദ്രൻ (62) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കൊട്ടാരക്കര യിൽ ആയിരുന്നു സംഭവം. വിദ്യാർത്ഥികളെ കയറ്റുന്നതിനായി കൊട്ടാരക്കര ഭാഗത്തു എത്തിയശേഷം ബസ് പിന്നിലേക്ക് എടുത്ത് തിരിക്കുന്നതിനിടയാണ് രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പെട്ടെന്ന് തന്നെ ബസ് നിർത്തി സീറ്റിൽ കുഴഞ്ഞിരിക്കുകയായിരുന്നു. സംഭവം കണ്ട് എത്തിയ സമീപവാസികളാണ് ഉടനെ ഇദ്ദേഹത്തെ ബസ്സിൽ നിന്ന് ഇറക്കി സമീപമുള്ള വീട്ടിലും പിന്നീട് ആശുപത്രിയിലും എത്തിച്ചത് . കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്ത് എത്തിയ സ്കൂൾ അധികൃതർ കുട്ടികളെ സ്കൂളിൽ എത്തിച്ചു. ശരീരം കുഴയുന്നതിന് മുമ്പ് തന്നെ ബസ് ഓഫ് രാജേന്ദ്രൻ ബസ് ഓഫ് ചെയ്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.  12 വർഷത്തിലധികമായി ബിആർ എം സ്കൂളിൽ ഡ്രൈവർ ആയിരുന്നു രാജേന്ദ്രൻ. സംസ്കാ രം നടത്തി. ഭാര്യ: ഓമന. മക്കൾ: ആശാരാജ് , അനുരാജ്.

കെ സി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന,യുഡിഎഫില്‍ കളിമാറും

ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.കെസി മല്‍സരിക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏതാണ്ട് ഉറപ്പിച്ചിരുന്ന വിഡി സതീശനെ അട്ടിമറിക്കുമെന്നുറപ്പാണ്. എല്‍ഡിഎഫിന് ഈ മല്‍സരം ഗുണകരമാവുമെന്നാണ് സൂചന

സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒeരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനാപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമാണെന്നതും സ്ഥാനാര്‍ഥായാകുമെന്നതിന്റെ സൂചനയാണ് വിലയിരുത്തുന്നത്.

കെസി വേണുഗോപാല്‍ മല്‍സരിക്കുന്നത് വിഡി സതീശനിലേക്ക് കേന്ദ്രീകരിച്ചുവന്ന പോര്‍മുന ഒടിയാനിടയാക്കുമെന്നും മല്‍സരപ്രഖ്യാപനം യുഡിഎഫിന് വലിയ അപകടമാവും വരുത്തുന്നതെന്നും അഭിപ്രായപ്പെടുന്ന രാഷ്ട്രീയ വിദഗ്ധരുണ്ട്. ചെന്നിത്തല, വിഡി സതീശന്‍,കെ സി വേണുഗോപാല്‍ എന്നിങ്ങനെ കോണ്‍ഗ്രസില്‍ പോര്‍മുന പെരുകുന്നതാണ് എല്‍ഡിഎഫും കാത്തിരിക്കുന്നത്.