Home Blog Page 276

മഠത്തിൽക്കാരാഴ്മ കളയ്ക്കാട്ട് മീനത്തേരിൽ കെ.സരസമ്മ അന്തരിച്ചു

ഓച്ചിറ :മഠത്തിൽക്കാരാഴ്മ കളയ്ക്കാട്ട് മീനത്തേരിൽ കെ.സരസമ്മ (87) അന്തരിച്ചു.
സംസ്കാരം – ശനിയാഴ്ച പകൽ 12ന് (13/03/26).
ഭർത്താവ് -പരേതനായ എൻ.ഭാസ്കരൻ
മക്കൾ -ബി. രാധാകൃഷ്ണൻ, ബി. മോഹനൻ(വിമുക്ത ഭടൻ), എസ്. പ്രഭ(റിട്ട: ഫാർമസിസ്റ്റ്‌, സി. എച്ച്. സി ഓച്ചിറ)
മരുമക്കൾ -പി.കെ അജിത, എസ്.ഷൈജ, സലിം അമ്പീത്തറ(മുൻ ഗ്രാമപ്പഞ്ചായത്ത് അംഗം, തഴവ )
സഞ്ചയനം -ബുധനാഴ്ച രാവിലെ 8ന് (17/03/26)

പതാരം സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത് അധ്യാപകന്‍ ഒളിവിൽ

ശാസ്താംകോട്ട. പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ അധ്യാപകന്‍ ഒളിവിൽ.വെളുത്തമണൽ സരസ്വതി വിലാസം യു.പി സ്കൂൾ അധ്യാപകൻ
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഐശ്വര്യയിൽ ദിലീപ്കുമാർ (37) ആണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്.

also read :

ഈ മാസം അഞ്ചിനായിരുന്നു സംഭവം.130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയം വെച്ച് 15,23000 രൂപയാണ് തട്ടിയെടുത്തത്.സ്വർണത്തെ വെല്ലുന്ന തരത്തിലുള്ള ഉരുപ്പടികൾ ആയതിനാൽ ജീവനക്കാർക്ക് വ്യാജനാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.ശാസ്താംകോട്ട അസി.രജിസ്ട്രാർ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് എ.ആർ ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് കേസെടുത്തതോടെയാണ് ദിലീപ്കുമാർ ഒളിവിൽ പോയത്.

ഹരികൃഷ്ണൻ്റെ കുടുംബത്തിന് ധനസഹായവും നീതിയും ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ

കുന്നത്തൂർ:കൊല്ലം മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന വിളക്കെടുപ്പ് വഴിപാട് കാണുന്നതിനായി സഹോദരനോടൊപ്പം എത്തിയ കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ
ഹരികൃഷ്ണൻ്റെ (18) നിർദ്ധന കുടുംബത്തിന് ധനസഹായവും നീതിയും ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

മാർച്ച് ഒന്നിന് ക്ഷേത്രത്തിൽ എത്തിയ ഹരികൃഷ്ണൻ പിറ്റേ ദിവസം പുലർച്ചെ യാതൊരു കാരണവുമില്ലാതെ ഒരു സംഘം അക്രമികളുടെ അടിയേറ്റ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.ഹരികൃഷ്‌ണൻ്റെ പിതാവ് ജയസേനന് പാർക്കിൻസൺസ് രോഗബാധ മൂലം 2013 മുതൽ ജോലിക്ക് പോകാനോ പരസഹായം കൂടാതെ പുറത്തു പോകാനോ കഴിയില്ല.മാതാവ് രജനി വികലാംഗയും വലത് കൈയ്ക്ക് ഭാഗികമായി തളർച്ച ബാധിച്ച അവസ്ഥയിലുമാണ്.ഹരികൃഷ്‌ണൻ പഠിച്ചുകൊണ്ടിരുന്ന മണക്കാല ഗവ.പോളിടെക്‌നിക് കോളേജിൽ ത്തന്നെയാണ് സഹോദരനായ ജയകൃഷ്‌ണനും പഠിക്കുന്നത്.ഹരികൃഷ്‌ണനും ജയകൃഷ്‌ണനും കൂലിപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് മാതാപിതാക്കളുടെ ചികിത്സയും പഠനവും വീട്ടുകാര്യങ്ങളും നടത്തിവന്നത്.

കൊലപാതകത്തിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു വേണ്ടി ഫലപ്രദമായ അന്വേഷണം നടത്തണമെന്നും,ആദ്യഘട്ടം മുതൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും,ജയകൃഷ്‌ണന് സർക്കാർ സർവ്വീസിൽ തൊഴിൽ നൽകുന്നതിനാവശ്യമായ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും പിതാവ് ജയസേനൻ,മാതാവ് രജനി ആക്ഷൻ കൗൺസിൽ ഭാരവാഹികളായ രമണിയമ്മ,അഡ്വ.രാജേഷ്, ബാഹുലേയൻ,പുഷ്പാംഗദൻ എന്നിവർ
ആവശ്യപ്പെട്ടു. ഹരികൃഷ്ണൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് ശനിയാഴ്ച വൈകിട്ട് കീച്ചപ്പിള്ളിൽ സ്കൂളിൽ വച്ച് സർവകക്ഷി അനുശോചനയോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.ഹരികൃഷ്ണൻ്റെ കുടുംബത്തിന് സഹായം എത്തിക്കാനായി എസ്ബിഐ മണ്ണടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.നമ്പർ:45003472524. ഐ.എഫ്.എസ്.സി:SBIN0071269.

കരുനാഗപ്പള്ളി യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി,സി ആർ മഹേഷിനെതിരെ നീക്കം

കരുനാഗപ്പള്ളി. യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. MLA സി ആർ മഹേഷിനെതിരെ ആരോപണം. കരുനാഗപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രന്‍ തല്‍ സ്ഥാനം രാജിവെച്ചു.

കരുനാഗപ്പള്ളി എംഎൽഎ സി ആര്‍ മഹേഷ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് മണ്ഡലം ചെയർമാനായി പ്രവർത്തിച്ചു.

രാജി ജില്ലാ ചെയർമാൻ കെ. സി. രാജന് നൽകി. 2021-ലെ യു. ഡി. എഫ് വിജയത്തിന് നേതൃത്വം നൽകിയത് തൊടിയൂരായിരുന്നു വെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷക്കാര്‍ പറയുന്നത്.50 വർഷക്കാലമായി കോൺഗ്രസിലും കെ. എസ്. യു വിലും യൂത്ത് കോൺഗ്രസിലുമായി പ്രവർത്തിച്ചു വരുകയായിരുന്നു

also read:



കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസിൽ തൊടിയൂരിനെതിരെ ഒതുക്കൽ പണികൾ തകൃതിയായി നടന്നു വരുകയായിരുന്നു
വെന്ന് ഇദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. സ്വന്തം പോലെ കൊണ്ട് നടന്ന തൊടിയൂർ ബാങ്ക് പ്രസിഡന്റ് പദവിയിൽ നിന്നൊഴിവാക്കി. ഒരു പ്രബല സമുദായത്തിന് കോൺഗ്രസിൽ ആകെ ഉണ്ടായിരുന്ന പ്രസിഡന്റ് പദവിയിലേക്ക് പിന്നീട് വന്നത് കെ. സി. രാജനായിരുന്നു. അതിനെതിരെ സമുദായക്കാർക്കിടയിൽ അമർഷം നിലനിൽക്കെയാണ് ഇപ്പോഴത്തെ രാജിയിലേക്ക് സംഗതികളെത്തിയിരിക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ യാതൊരു ചുമതലയും നിർവ്വഹിക്കാൻ പാർട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലർ അനുവദിച്ചിരുന്നില്ലെന്ന് ആക്ഷേപമുയര്‍ത്തുന്നു.
കെപിസിസിയുടെ നിർദ്ദേശാനുസരണം ചാത്തന്നൂരിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നതിനിടെയാണ് രാജി . അഡ്വ.മഠത്തിനേത്ത് വിജയനെ യുഡിഎഫ് ചെയര്‍മാനായി നിയോഗിച്ചതായി ജില്ലാ ചെയര്‍മാന്‍ കെസി രാജന്‍ അറിയിച്ചു.

ഇടതുപക്ഷത്തിന്‍റെ വന്‍ സ്വാധീനം തകര്‍ത്ത് സിആര്‍ മഹേഷിന്‍റെ നേതൃത്വത്തില്‍ ശുഭാപ്തി വിശ്വാസത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോട്ടുപോകുന്നതിനിടെ സ്ഥാനമാനങ്ങള്‍ ഉറപ്പാക്കാനാണ് ചില കിടയില്‍ മൂപ്പന്മാര്‍ ഇത്തരം നാടകങ്ങളുമായി എത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇടതുഭരണത്തിനിടയിലും ശക്തമായ ജനവികാരം അനുകൂലമായത് തകര്‍ക്കാനാണ് തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്നമട്ടില്‍ സ്വന്തം പോലെ പാര്‍ട്ടി പ്രസ്ഥാനങ്ങള്‍ വച്ച് അനുഭവിച്ചിരുന്നവര്‍ തുനിയുന്നതെന്നും നാണംകെട്ട ഈ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യുവാക്കള്‍ പറയുന്നു.

സഹകരണ ബാങ്കുകളിൽ ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ; 94 ഒഴിവ്

സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികയിലെ 94 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ഏപ്രിൽ 4 വരെ അപേക്ഷിക്കാം.

ജൂനിയർ ക്ലാർക്ക് (81 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6), സെക്രട്ടറി (3), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1) എന്നീ തസ്തികയിലാണു വിജ്ഞാപനം. ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.

∙ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികകയ്ക്കും വെവ്വേറെ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതിക്കു മുൻപ് യോഗ്യത നേടിയിരിക്കണം.

∙ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക: www.keralacseb.kerala.gov.in

ശരീരഭാരം നിയന്ത്രിക്കുന്നതിന് സ്ത്രീകൾ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയില്ല. എന്നാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ത്രീകളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ചിക്കൻ

ചിക്കനിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും അതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

മത്സ്യം

മത്സ്യത്തിലും ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുകയും ഹോർമോണുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങളിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സഹായിക്കുന്നു.

കട്ട തൈര്

തൈരിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

മുട്ട

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മന്ദഗതിയിലാക്കുകയും അമിതമായി വിശപ്പ് ഉണ്ടാവുന്നത് തടയുകയും ചെയ്യും.

പനീർ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പനീർ കഴിക്കുന്നതും നല്ലതാണ്. ഇത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ, ഡിആര്‍ എന്നിവ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ഗഡു ഡിഎ (ക്ഷാമബത്ത), ഡിആര്‍ (ക്ഷാമാശ്വാസം) എന്നിവ അനുവദിച്ചു. ജീവനക്കാരുടെ ഡിഎയിലും പെന്‍ഷന്‍കാരുടെ ഡിആറിലും ഏഴ് ശതമാനം വര്‍ദ്ധനവാണ് ഇതോടെ ഉണ്ടാകുന്നത്.

ഇതിനാവശ്യമായ 10 കോടി രൂപ അധിക സഹായമായി കോര്‍പറേഷന് അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡുക്കള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോര്‍പറേഷന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം ഇതുവരെ 1,574 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.

ഇതില്‍ 1,439 കോടി രൂപ പ്രത്യേക സഹായമായും പുതിയ ബസുകള്‍ വാങ്ങുന്നതടക്കമുള്ള മൂലധന ചെലവുകള്‍ക്കായി 135 കോടി രൂപയും കൈമാറി. ബജറ്റില്‍ വകയിരുത്തിയ 1035 കോടി രൂപയ്ക്ക് പുറമെ 539 കോടി രൂപ അധിക സഹായമായും നല്‍കി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ ആകെ 9,015 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനും വികസനത്തിനുമായി അനുവദിച്ചത്.

9 മാസം മുൻപ് വിവാഹം, അഞ്ച് മാസം ഗർഭിണി, ഗാർഹിക പീഡനം താങ്ങാനായില്ല, തീ കൊളുത്തി ജീവനൊടുക്കി 19കാരി

രാമനഗര: ഒൻപത് മാസം മുൻപ് വിവാഹം, അഞ്ചുമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിലാണ് ഗർഭിണിയായ 19കാരി ജീവനൊടുക്കിയത്. നയന എന്ന യുവതിയാണ് കുടുംബ വഴക്കിനെ തുടർന്ന് ഡീസലൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. 9 മാസം മുൻപാണ് നയനയും നാഗരാജുവും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസം ഗർഭിണിയായിരുന്നു നയന.

ചെറിയ കാര്യങ്ങൾക്ക് പോലും അമ്മായിയമ്മയും നയനയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്. വഴക്കിൽ മനംനൊന്ത് നയന രാത്രി ഡീസലൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് യുവതി ജീവനൊടുക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നയന മരിച്ചു. സംഭവത്തിൽ ഗർഭസ്ഥ ശിശുവും മരിച്ചു. രാമനഗര റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നയനയുടെ മാതാപിതാക്കൾ മകളുടെ ഭർത്താവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. വിവാഹ ശേഷം സമാനതയില്ലാത്ത മാനസിക പീഡനമാണ് മകൾ നേരിടേണ്ടി വന്നതെന്നാണ് വീട്ടുകാരുടെ ആരോപണം.നയനയുടെ മരണത്തെ തുടർന്ന് ഭർത്താവ് നാഗരാജു, ഭർതൃപിതാവ് ജയറാം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഹോർമുസ് കടലിടുക്കിൽ കപ്പൽ ആക്രമിക്കപ്പെട്ടു; കപ്പലിൽ തീപ്പിടുത്തം, ജീവനക്കാരെ ഒഴിപ്പിച്ചു

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ തീപിടിച്ച കപ്പലിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു.

Also Read: മൂന്നരവയസുകാരന്റെ ജീവനെടുത്ത് അച്ഛനോട് വാശി പിടിച്ച് വാങ്ങിയ മിഠായി

അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങികിടക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാൻ ഇറാനുമായി ആശയവിനിമയം ശക്തമാക്കി ഇന്ത്യ. തീരുമാനമായാൽ കപ്പലുകളെ അനുഗമിക്കാൻ നാവികസേന തയ്യാറെടുത്ത് നിൽക്കുന്നുവെന്നാണ് സൂചന. ഇറാൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിൽ രാജ്യത്തെ ഊർജ്ജപ്രതിസന്ധിയെ കുറിച്ച് ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഈ യുദ്ധത്തിൽ സ്വീകരിച്ച നയം ക്രിയാത്മകം എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് സുരക്ഷിതപാത എന്ന ആവശ്യം ഇറാൻ പരിഗണിച്ചേക്കുമെന്ന് വിവരം.

എണ്ണക്കപ്പലുകൾ ഉൾപ്പെടെ 28 ഇന്ത്യൻ കപ്പലുകൾ ഹോർമുസിലുണ്ട്. മറ്റുകപ്പലുകൾ കടലിടുക്ക് കടക്കാൻ അനുമതി ലഭിച്ചാൽ അനുഗമിക്കാൻ നാവികസേന സജ്ജമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓയൽ ടാങ്കറായജഗ പ്രകാശ് ഹോർമുസ് കടലിടുക്ക് പിന്നിട്ടു എന്ന് കേന്ദ്രം സ്ഥീരീകരിച്ചു. എന്നാല്‍, കപ്പലുകൾ കടത്തി വിടില്ലെന്ന് ഇറാൻ പറഞ്ഞതായുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകൾ കേന്ദ്രം തള്ളി.

മൂന്നരവയസുകാരന്റെ ജീവനെടുത്ത് അച്ഛനോട് വാശി പിടിച്ച് വാങ്ങിയ മിഠായി

മേൻപുരി: സഹോദരിക്കൊപ്പം കടയിലെത്തിയപ്പോൾ വാശി പിടിച്ച് വാങ്ങിയ മിഠായി മൂന്നര വയസുകാരന്റെ ജീവനെടുത്തു. ഉത്തർപ്രദേശിലെ മേൻപുരിയിലാണ് സംഭവം. സഹോദരിക്കൊപ്പം കടയിലെത്തിയ സമയത്ത് വാങ്ങിയ മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മൂന്നരവയസുകാരൻ മരിച്ചത്.

മിഠായി വായിൽ ഇട്ട് നുണയാൻ തുടങ്ങിയതിന് പിന്നാലെ കുട്ടി ശ്വാസം മുട്ടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയായിരുന്നു. ഭയന്നുപോയ മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബോഗോൻ കോട്വാലിയിലെ ചാഛാ ഗ്രാമത്തിലെ മനിഷീന്റെ മകനായ ആനന്ദ് ആണ് മിഠായി വിഴുങ്ങിയതിന് പിന്നാലെ പിടഞ്ഞുവീണ് മരിച്ചത്.

Also Read: വാർഡ് കൗൺസിലറെ ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്

ഏഴ് വയസ്സുള്ള സഹോദരി ഷഗുനൊപ്പം ഗ്രാമത്തിലെ പലചരക്ക് കടയിൽ നിന്ന് ഉപ്പിലിട്ടത് വാങ്ങാൻ പോയതായിരുന്നു ഇരുവരും. കടയിലിരുന്ന് അവർ അത് കഴിക്കുകയും ചെയ്തു. ഈ സമയം കുട്ടിയുടെ അച്ഛൻ മനീഷും കടയിലുണ്ടായിരുന്നു. കടയിൽ വച്ച് അച്ഛനെ കണ്ടപ്പോൾ ആനന്ദ് മിഠായി വേണമെന്ന് വാശിപിടിക്കുകയായിരുന്നു. മകന്റെ നിർബന്ധത്തിന് വഴങ്ങി മനീഷ് മിഠായി വാങ്ങി നൽകി. മിഠായി കിട്ടിയ സന്തോഷത്തിൽ ആനന്ദ് വീട്ടിലേക്ക് മടങ്ങി. എന്നാൽ വീട്ടിലെത്തി അത് കഴിക്കാൻ ശ്രമിച്ചപ്പോഴാണ് അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങിയത്.നിമിഷങ്ങൾക്കകം നില വഷളായി മിഠായി തൊണ്ടയിൽ കുടുങ്ങിയ ഉടൻ ആനന്ദിന് ശ്വാസതടസ്സം തുടങ്ങി.

കുട്ടി വേദനകൊണ്ട് പുളയുന്നത് കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആനന്ദ്. സംഭവത്തിന് ശേഷം പോലീസിനെ അറിയിക്കാതെ കുടുംബം കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടത്തി.