ആടുജീവിതം താന്‍ ചെയ്യേണ്ടുന്ന സിനിമ… വിട്ടുകൊടുത്തതാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്

ആടുജീവിതം സിനിമ താന്‍ വിട്ടുകൊടുത്തതാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്. പുതുമുഖ താരമായിരുന്നു മനസിലെന്നും അറബിക്കഥ ചെയ്തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നതെന്ന് ബെന്യാമിന്‍ പറയുന്നത് അദ്ദേഹത്തിന്റെ ഓര്‍മ കുറവുകൊണ്ടാണെന്നും സംവിധായകന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജീവിതം, ആടുജീവിതം എന്ന ബ്ലെസിയുടെ അനുഭവ പുസ്തകത്തിന്റെ അവതാരികയില്‍ ലാല്‍ ജോസ് തന്നെ സമീപിച്ച കാര്യം ബെന്യാമിന്‍ പറയുന്നുണ്ട്. ഇതിനായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസിന്റെ വെളിപ്പെടുത്തല്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ആടുജീവിതം സിനിമയാക്കാന്‍ ശ്രമിച്ചിരുന്നെന്നും, ഇതിനായാണ് ‘എല്‍.ജെ ‘ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി തുടങ്ങിയതെന്നും സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. ആടുജീവിതം വായിച്ച ശേഷം ബഹറിനില്‍ പോയി ബെന്യാമിനെ കാണുകയും നോവല്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ബെന്യാമിന് സന്തോഷമാണെന്ന് പറഞ്ഞ് അദ്ദേഹം സമ്മതം അറിയിച്ചു.
ചിത്രത്തിന് വേണ്ടിവരുന്ന ചിലവ് കണക്കിലെടുത്ത് വിദേശ നിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചാണ് ആടുജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ഒരു നടനെയും കണ്ടെത്തിയിരുന്നു. ഒരു വര്‍ഷമെടുത്ത് മരുഭൂമിയിലെ നാലു സീസണും കഥയിലുള്‍പ്പെടുത്തി ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ആ സമയത്ത് ലാല്‍ ജോസ് ആടുജീവിതം സംവിധാനം ചെയ്യുന്നു എന്ന് ‘പച്ചക്കുതിര’യില്‍ വാര്‍ത്ത വരുന്നത്. അപ്പോഴാണ് ബ്ലെസി തന്നെ വിളിക്കുന്നത്.
ചിത്രവുമായി ഒരുപാട് മുന്നോട്ട് പോയോ, ഇല്ലെങ്കില്‍ എനിക്ക് അതു തരുമോ എന്ന് അദ്ദേഹം ചോദിച്ചു. കാരണം ബ്ലെസി എഴുതിയ ഒരു കഥയ്ക്ക് ആടുജീവിതവുമായി സാമ്യം ഉണ്ടായിരുന്നു. ഇതോടെ ഒരു വര്‍ഷമെടുത്ത ഞാന്‍ എഴുതിയ തിരക്കഥ മുഴുവനായി ഉപേക്ഷിക്കേണ്ടി വന്നു. ബെന്യാമിനായിട്ട് സംസാരിച്ച് മുന്നോട്ട് പോകാന്‍ ഞാനാണ് പറഞ്ഞത്. ഇന്റര്‍നാഷണല്‍ ചിത്രമായിട്ട് തന്നെയാണ് ഞാന്‍ ഇതു പ്ലാന്‍ ചെയ്തിരുന്നത്. ബ്ലെസി ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എനിക്ക് അത് സന്തോഷമായി. കാരണം അദ്ദേഹത്തിന് സ്വയം എഴുതാനും പറ്റും. ഞാന്‍ ആ സമയം നേരിട്ട പ്രധാനപ്രശ്‌നം കഥ എഴുതുന്നത് ആയിരുന്നു, ബെന്യാമിനെ കൂടെ ഇരുത്തി വേണമായിരുന്നു ചിത്രത്തിന്റെ കഥയെഴുതാന്‍.
ആടുജിവിതം ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു ചിത്രത്തിനായി ഇത്ര വര്‍ഷം ചിലവഴിക്കാന്‍ എന്നെക്കൊണ്ടാവില്ല. ഞാന്‍ പ്രാരാബ്ദമുള്ള ഒരാളാണ്. ഒത്തിരി ക്ഷമയും പേക്ഷ്യന്‍സും വേണം. ബ്ലെസി എന്തിലൂടെയൊക്കെ കടന്നുപോയെന്ന് കണ്ടിട്ടുള്ളയാളാണ് ഞാന്‍.

Advertisement