‘100 കോടിയുടെ ഒറ്റ ചെക്ക്’: രജനികാന്തിന് കലാനിധി മാരൻ നൽ‌കിയ ചെക്കിൻറെ വിവരം പുറത്ത്!

ചെന്നൈ: ജയിലറിന്റെ വൻ വിജയത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോർട്ട്. ജയിലർ ചരിത്ര വിജയമായതിന് പിന്നാലെ സൺ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരൻ രജനികാന്തിനെ കണ്ട് കഴിഞ്ഞ ദിവസം വൻതുകയുടെ ചെക്ക് കൈമാറിയത് വാർത്തയായിരുന്നു

സൺ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ “ജയിലറിന്റെ ചരിത്ര വിജയം ആഘോഷത്തിൻറെ ഭാഗമായി കലാനിധി മാരൻ സൂപ്പർസ്റ്റാർ രജനികാന്തിനെ കണ്ട് ചെക്ക് കൈമാറി” എന്നാണ് കുറിച്ചത്. അതിന് പിന്നാലെ ചെക്കിലെ തുക എത്രയാണ് എന്ന അഭ്യൂഹങ്ങൾ തമിഴ് സിനിമ രംഗത്ത് സജീവമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാർത്തകൾ വരുന്നത്.

മനോബാല വിജയബാലൻ എക്‌സിൽ ഈ ചെക്കിൻറെ വിവരങ്ങൾ പങ്കുവച്ചു. “കലാനിധി മാരൻ സൂപ്പർസ്റ്റാർ രജനികാന്തിന് കൈമാറിയ കവറിൽ ചെന്നൈയിൽ സിറ്റി യൂണിയൻ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നത്. സിനിമയ്‌ക്കായി സൂപ്പർതാരത്തിന് നേരത്തെ നൽകിയ പ്രതിഫലം 110 കോടി രൂപയ്ക്ക് പുറമേ ജയിലർ ഉണ്ടാക്കിയ ലാഭം പങ്കിടുന്ന ചെക്കാണിത്. ഇതോടെ ജയിലറിൽ നിന്നും രജനിക്ക് 210 കോടി രൂപ ലഭിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി സൂപ്പർ സ്റ്റാർ രജനികാന്ത് ഇതോടെ മാറി”

എന്തായാലും മനോബാല വിജയബാലൻ പങ്കുവച്ച വിവരത്തോട് സൺ‌ പിക്ചേർസോ രജനിയുടെ വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ പടമായി ഇതിനകം ജയിലർ മാറിയിട്ടുണ്ട്.

സ്വാതന്ത്ര്യദിന വാരാന്ത്യത്തിന് മുന്നോടിയായി ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകൾ മുതൽ തന്നെ വലിയ അഭിപ്രായമാണ് ലഭിച്ചത്. റിലീസ് ചെയ്യപ്പെട്ട ഒരു മാർക്കറ്റിലും പിന്നീടിങ്ങോട്ട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്.

Advertisement