ഇല്യാന എന്ന പെരുമ്പാമ്പിനൊപ്പം നടൻ മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്‌

തിരുവനന്തപുരം: ഫോട്ടോഷൂട്ടുകൾ ഇന്ന് സാധാരണമാണ്. എന്നാൽ മനുഷ്യനും പാമ്പും ചേർന്നുള്ള ഫോട്ടോ ഷൂട്ട് അത്ര കേട്ടുകേൾവിയില്ലാത്തതാണ്.

നടൻ മണിക്കുട്ടൻ ഇല്യാന എന്ന പെരുമ്പാമ്പിനൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തി. മലയാളത്തിൽ ഒരു നടൻ ആദ്യമായാണ് പെരുമ്പാമ്പിനൊപ്പം ഫോട്ടോയ്ക്ക് ‘പോസ്’ ചെയ്യുന്നത്.

മനുഷ്യശരീരത്തിൽ ഇഴുകിച്ചേർന്ന പാമ്പിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടിയുടെ ആശയമാണ് ചിത്രങ്ങൾക്ക് ജീവൻ നൽകിയത്. 24 വർഷമായി ഗിരീഷ് ഫോട്ടോഗ്രഫി രംഗത്തുണ്ട്. ഈ കിടിലൻ ചിത്രങ്ങളുടെ കഥ ഗിരീഷും മണിക്കുട്ടനും പറയുന്നു:

നേരത്തെ ആനയെ ഉപയോഗിച്ച്‌ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം ചെയ്യുന്നതിലും പ്രത്യേകത വേണമെന്ന് ചിന്തിച്ചു. നല്ല കോസ്റ്റ്യൂം ഒക്കെ ഇട്ട് നല്ല സ്ഥലത്ത് വച്ച്‌ ഫോട്ടോയെടുത്താൽ മണിക്കുട്ടൻ ഇതിലും സുന്ദരനായിരിക്കും. എന്നാൽ മണിക്കുട്ടനെ വച്ച്‌ നമ്മൾ ഒരു ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യുമ്പോൾ അതിന് പറ്റുന്ന ഒരുആശയവും പുതുമയും വേണം. അങ്ങനെയാണ് പെരുമ്പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ട്. ഇതിനെക്കുറിച്ച്‌ നേരത്തെ പലരോടും സംസാരിച്ചിരുന്നു. പക്ഷെ അവർ പേടിച്ചോ, മറ്റ് പല കാരണങ്ങൾ പറഞ്ഞോ പിന്മാറി.

ഒരു വിവാഹത്തിനിടെയാണ് മണിക്കുട്ടനെ കാണുന്നത്. അന്ന് കുറച്ച്‌ ചിത്രങ്ങളെടുത്തു. ആ ചിത്രങ്ങൾ മണിക്കുട്ടന് ഇഷ്ടമായി. അങ്ങനെയാണ് ഫോട്ടോഷൂട്ടിന് താൽപ്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. വ്യത്യസ്തമായത് എന്തെങ്കിലുമാണെങ്കിൽ ചെയ്യാമെന്ന് മണിക്കുട്ടൻ. പാമ്പുമൊത്തുള്ള ആശയം പറഞ്ഞു. ആലോചിക്കട്ടെയെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ മണിക്കുട്ടൻ തിരിച്ച്‌ വിളിച്ച്‌ ചെയ്യാമെന്ന് പറഞ്ഞു. പിന്നെ സിനിമയ്ക്കും സീരിയലിനുമൊക്കെ മൃഗങ്ങളെ നൽകുന്ന മുഹമ്മദ് ഷാജിയെ ബന്ധപ്പെട്ട് ഇല്യാന എന്ന പാമ്പിനെ റെഡിയാക്കി.

പരിശീലനം ലഭിച്ച മൃഗങ്ങൾക്കൊപ്പം ഫേട്ടോഷൂട്ട് ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ പാമ്പ് അങ്ങനെയല്ല. ഈ പാമ്പ് ഉപദ്രവിക്കില്ല എന്ന് മാത്രമേയുള്ളു. പക്ഷെ നമ്മൾ വിചാരിക്കുന്നതുപോലെ ഫ്രെയിമുകൾ കിട്ടില്ല. അതിന്റെ ചലനങ്ങളെ നിയന്ത്രിക്കാനും കഴിയില്ല. നമ്മളൊരു ഫ്രെയിം ആലോചിക്കുമ്പോൾ പാമ്പ് അങ്ങോട്ട് വരില്ല. അങ്ങനെ കിട്ടുന്നതുവരെ മണിക്കൂറുകളോളം മണിക്കുട്ടൻ പോസ് ചെയ്തു നിൽക്കും. ഫ്രെയിമിലേക്ക് പാമ്പാ വരുമ്പോൾ ഫോട്ടോ എടുക്കും.

മണിക്കുട്ടന്റെ ശരീരത്തിൽ ചെയ്ത ടാറ്റു ഫോട്ടോകൾക്ക് കൂടുതൽ ഭംഗി നൽകി. പാമ്പ് ശരീരത്തിലൂടെ ഇഴഞ്ഞ് നീങ്ങുമ്പോഴും മുഖത്ത് ഭാവ വ്യത്യാസം വരാൻ പാടില്ല. വന്നാൽ പടം ഉദ്ദേശിച്ച രീതിയിലാകില്ല. അങ്ങനെയടക്കം മണിക്കുട്ടൻ വളരെ ശ്രദ്ധയോടുകൂടിയാണ് ഇതിന്റെ ഭാഗമായത്. ഒരു സിനിമയിൽ അഭിനയിക്കുന്ന അത്ര ഉത്സാഹത്തോടെയായിരുന്നു ഫോട്ടോഷൂട്ട്.

പാമ്പാണ് ആശയം എന്ന് ഗിരീഷേട്ടൻ പറഞ്ഞു. സ്വാഭാവികമായും എനിക്ക് പേടിയുണ്ടായിരുന്നു. ആദ്യം പാമ്പിനെ പോയി കാണാം എന്നാണ് പഞ്ഞത്. ആദ്യം പോയപ്പോൾ പാമ്പ് എന്നോട് അത്ര അടുത്തിരുന്നില്ല. ചെറിയ രീതിയിൽ അസ്വസ്ഥത കാണിച്ചു. അന്നാണ് ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ പാമ്പിനെ കൈകൊണ്ട് തൊടുന്നത്. പക്ഷെ പേടിക്കാതെ കൈകാര്യം ചെയ്താൽ മറ്റു പ്രശ്നങ്ങളുണ്ടാകില്ല എന്ന് മനസ്സിലായി.

ആദ്യം കൂടുതൽ കോസ്റ്റ്യൂമിലായിരുന്നു ആലോചിച്ചത്. പക്ഷെ അപ്പോൾ കൂടുതൽ ശ്രദ്ധ എന്റെ അടുത്തേക്കാണ് വരുന്നത്. തുടർന്നാണ് വസ്ത്രം കുറച്ച്‌ ഇപ്പോൾ കാണുന്ന രീതിയിലേക്ക് മാറ്റിയത്. പാമ്പിനെ ശ്രദ്ധാകേന്ദ്രമാക്കി നിർത്താനാണ് ശ്രമിച്ചത്. ഒരു നിമിഷംപോലും പാമ്പിന് ഇഷ്ടമില്ലാത്ത അവസ്ഥ ഉണ്ടാകാതെയായിരുന്നു ഫോട്ടോഷൂട്ട്.

Advertisement