തേക്കിൻ കാട് മൈതാനത്ത് അപൂർവ ശിവകുണ്ഡല മരം പൂത്തു; കാണാനെത്തിയത് തൈ നട്ട ആലപ്പാട്ടച്ചൻ

തൃശ്ശൂർ: 11 വർഷം മുമ്പ് വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപം നട്ട അത്യപൂർവ്വമായ ശിവകുണ്ഡല മരം കാണാൻ ആലപ്പാട്ടച്ചനെത്തി. “കൈജീലിയ പിന്നാറ്റ” എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണുന്ന മരം പുഷ്പിച്ച് കായ് ആയി എന്ന വാർത്ത കേട്ടാണ് ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട് ഇവിടേക്കെത്തിയത്.

ഏറെ വർഷങ്ങളായി സസ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനവിഷയമായിരുന്ന പഴയ കൈജീലിയ മരം മറിഞ്ഞുവീണ് നശിച്ചപ്പോൾ എല്ലാവർക്കും വലിയ വേദനയായിരുന്നു. ആലപ്പാട്ടച്ചൻ അതിന്റെ ഒരു തൈ ലഭിക്കാൻ അന്വേഷിക്കാത്ത ഇടങ്ങളില്ലായിരുന്നു.

അന്വേഷണത്തിനൊടുവിൽ പീച്ചി കെഎഫ്ആർഐ കേന്ദ്രത്തിലെ ഡോക്ടർ സുജനപാലും ഡോക്ടർ ഒ. എൽ പയസും ചേർന്ന് ബെംഗളൂരുവിൽ നിന്ന് അച്ചന് ഒരു തൈ കൊണ്ടുവന്നു കൊടുത്തു. 2011 ജനുവരി ഒന്നാം തീയതി മന്ത്രി കെ.പി. രാജേന്ദ്രൻ, അന്നത്തെ ജില്ലാ കളക്ടർ പ്രേമചന്ദ്രക്കുറുപ്പ്, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നശിച്ചുപോയ വൃക്ഷത്തിന്റെ സ്ഥലത്തുതന്നെ പുതിയ തൈവച്ചു. നനച്ചു വളർത്താനും പൂരങ്ങളിൽ ചവിട്ടി ഒടിഞ്ഞു പോകാതിരിക്കാനും വലിയ സുരക്ഷയാണ് മരത്തിന് നൽകിയിരുന്നത്. പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് ഈ വർഷം അപൂർവ വൃക്ഷം ഞാണുകിടക്കുന്ന പൂക്കുലകൾ വടക്കുന്നാഥനു സമർപ്പിച്ചത്.

Advertisement