പൊലീസ് കുടുംബങ്ങൾ ലഹരി മുക്തമല്ല, വിരമിക്കൽ പ്രസംഗത്തിൽ എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ

തിരുവനന്തപുരം: പൊലീസ് കുടുംബങ്ങളും ലഹരി മുക്തമല്ലെന്ന് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. ഡോ.വന്ദന ദാസിൻറെ കൊലപാതകത്തിൽ സ്വന്തം ജീവൻ നൽകിയും പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നെന്ന് പൊതുസമൂഹത്തിൽ അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ടെന്നും വിരമിക്കൽ പ്രസംഗത്തിൽ ഡിജിപി എസ് ആനന്ദകൃഷ്ണൻ പറഞ്ഞു.

ഇത് ആദ്യമായല്ല സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പൊലീസ് കുടുംബങ്ങളിലെ ലഹരി ഉപയോഗത്തേക്കുറിച്ച് പരസ്യമായി തുറന്ന് പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ പൊലീസ് കുടുംബങ്ങളിലെ ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്നടിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ അടക്കം ലഹരി ഉപയോഗിക്കുന്നുവെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിശദമാക്കിയത്. സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചിൽ. എല്ലാ തട്ടിലും ഉള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗമുണ്ട്.

ഒരു എസ്. പിയുടെ രണ്ടുമക്കളും ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണമെന്നും ക്വാർട്ടേഴ്‌സുകളിൽ ഈ കാര്യം പരിശോധിക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമർശമെന്നതാണ് ശ്രദ്ധേയം.

കേരളത്തിൽ കഞ്ചാവ്, എംഡിഎഎ എന്നിവയുടെ ഉപയോഗം വർധിക്കുകയാണ്. ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ്. എന്നാൽ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും കെ സേതുരാമൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടിരുന്നു.

Advertisement