അസാധാരണ സംഭവം: രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി :
അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണ നീക്കത്തിന് മുതിർന്നത്. അതേസമയം രാഷ്ട്രപതിയെ നേരിട്ടല്ല, രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് റിട്ട് ഹർജി ഫയൽ ചെയ്തത്

ഗവർണർ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവെച്ചതായി ഹർജിയിൽ സംസ്ഥാനം പറയുന്നു. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുണ്ട്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിലടക്കം തീരുമാനം വന്നിട്ടില്ല. ഭരണഘടനവിദഗ്ധരോടും അഭിഭാഷകരോടുമൊക്കെ ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാനത്തിന്റെ നീക്കം. സുപ്രീം കോടതിയിൽ തന്നെ ഇതൊരു അപൂർവ ഹർജിയാണ്‌.

Advertisement