കൃഷിഭൂമി തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് കൊടുത്തു, പ്രതികാരവുമായി ദളിത് കർഷകർക്ക് പിന്നാലെ ഇഡി

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപി നേതാവിനെതിരെ കേസ് കൊടുത്ത ദളിത് കർഷകർക്കെതിരായ ഇഡി നടപടി വിവാദത്തിൽ. വയോധികരായ കർഷകർക്കെതിരെ കാരണം വ്യക്തമാക്കാതെ സമൻസ് അയച്ചതിന് ശേഷം ഉരുണ്ടുകളിക്കുകയാണ് ഇഡി.

സേലം ജില്ലയിലെ ആത്തൂരിലുള്ള സഹോദരങ്ങളായ സി കണ്ണയ്യൻ , സി കൃഷ്ണൻ എന്നിവർക്കാണ് കള്ളപ്പണ കേസുകൾ അന്വേഷിക്കുന്ന ഇഡി അസിസ്റ്റൻറ് ഡയറക്ടർ കഴിഞ്ഞ ജൂലൈയിൽ സമൻസ് അയച്ചത്. ബാങ്ക് രേഖകളും വരുമാന സ്രോതസ് വ്യക്തമാക്കുന്ന വിശദാംശങ്ങളുമായി ഇഡി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചെങ്കിലും എന്ത് പരാതിയിലാണ് സമൻസ് എന്ന് അറിയിച്ചിരുന്നില്ല.

വ്യാജരേഖ ചമച്ച് ഇവരുടെ കൃഷിഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖർ 2020ൽ അറസ്റ്റിലായിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ഇഡി നീക്കമെന്നും സർക്കാരിൻറെ 1000 രൂപ വാർധക്യപെൻഷനും സൗജന്യ റേഷനും മാത്രം ആശ്രയിച്ച് ജിവിക്കുന്ന തങ്ങൾ എന്ത് കള്ളപ്പണ ഇടപാട് നടത്താനെന്നും ഇരുവരും ചോദിക്കുന്നു. തങ്ങളെ ഈ സ്ഥലത്ത് നിന്ന് ഓടിക്കുകയാണ് ബിജെപി നേതാവ് കൂടിയായ ഗുണശേഖരൻറെ ലക്ഷ്യം.2020മുതൽ പ്രശ്നങ്ങളാണെന്നും ഇരുവരും പറയുന്നു.

വിവാദമായതോടെ, നാല് വർഷം മുൻപ് കാട്ടുപോത്തിനെ കൊന്ന കേസിലെ വനംവകുപ്പ് എഫ് ഐ ആറിൻറെ പേരിലാണ് സമൻസെന്നാണ് പുതിയ വിശദീകരണം. ജാതിപ്പേര് ചേർത്ത് സമൻസ് അയച്ചതിലും പ്രതിഷേധം
ഉയരുമ്പോൾ , ഇ‍ഡിയെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി.

വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള പരാതികളും ഇഡിക്ക് അന്വേഷിക്കാനാകുമെന്നും ജാതിപ്പേര് ചേർത്ത് പറയുന്നത് വടക്കേ ഇന്ത്യയിൽ സാധാരണമാണെന്നുമാണ്ഇഡി പറയുന്നത്. എന്നാൽ ഈ കേസിൽ മൂന്ന് വർഷം മുൻപ് സേലം കോടതി വെറുതെ വിട്ടതാണെന്നും മറ്റൊരു പരാതിയും തങ്ങൾക്കെതിരെ ഇതുവരെ ഉയർന്നുവന്നിട്ടില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.

Advertisement