മാതാപിതാക്കൾ ഉണര്‍ന്നുവന്നപ്പോൾ മകൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ; നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് മൊഴി

മുംബൈ: 16 വയസുകാരനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ മാതാപിതാക്കള്‍ വാങ്ങിവെച്ചതാണ് കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമായി പറയുന്നത്. എപ്പോഴും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടി ഫോണിന് അടിമയായി മാറിയെന്ന് മനസിലാക്കിയാണ് മാതാപിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത്.

മുംബൈയിലെ മല്‍വാനിയിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം നടന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയായതിനാല്‍ കുട്ടിയുടെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മല്‍വാനിയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

നവംബര്‍ 16ന് രാത്രി കുട്ടിയും അച്ഛനും തമ്മില്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ അച്ഛന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചു. ഫോണിലെ ഗെയിം കളി അവസാനിപ്പിച്ച് പോയി കിടന്നുറങ്ങാനും അച്ഛന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കുട്ടി സങ്കടപ്പെട്ടിരിക്കുകയായിരുന്നു. നേരത്തെയും ഇതുപോലെ മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു. അപ്പോഴും സ്വയം അപായപ്പെടുത്തുമെന്ന് കുട്ടി ഭീഷണി മുഴക്കിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ വീട്ടിലെ മറ്റുള്ളവര്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ കുട്ടി അടുക്കളയിലെ ഹുക്കില്‍ ഷോള്‍ ഉപയോഗിച്ച് കുരുക്കുണ്ടാക്കി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. അച്ഛന്‍ ഷോള്‍ മുറിച്ച് താഴെയിറക്കിയ ശേഷം ഉടന്‍ തന്നെ മാല്‍വാനിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement