ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചു, ഇരുമ്പ് ചങ്ങലയും വടിയുമൊക്കെയായി തിയേറ്റർ ഓഫീസിൽ അതിക്രമം, 4 പേർ അറസ്റ്റിൽ

ചെറുപ്പളശ്ശേരി: സിനിമ തിയേറ്ററിൽ അതിക്രമം നടത്തിയ അഞ്ച് പേർക്കെതിരെ കേസ്. ഇതിൽ നാലുപേർ പേർ അറസ്റ്റിലായി. മറ്റൊരു കേസിൽ ജാമ്യത്തിലുള്ള ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന.

ചെർപ്പുളശ്ശേരി ഗ്രാന്റ് സിനിമ തിയറ്ററിൽ 2023 ഒക്ടോബർ 25 നാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് ആറിന് ആരംഭിക്കുന്ന ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചതിൽ പ്രകോപിതരായായിരുന്നു സിനിമ കാണാനെത്തിയ അഞ്ചംഗം സംഘം തിയറ്റർ അസി. മാനേജർ വിനോദ് ജീവനക്കാരായ വാസുദേവൻ, ശിവരാമൻ എന്നിവരെ ആക്രമിക്കുകയായിരുന്നു.

ഇവർ കയ്യിൽ കരുതിയിരുന്ന ഇരിമ്പുചങ്ങല, വടി എന്നിവ ഉപയോഗിച്ച് ഓഫീസിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഓഫീസിനകത്തെ ചില്ലുകൾ, കമ്പ്യൂട്ടർ പ്രിന്റർ , ഫർണീച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയും തല്ലിത്തകർത്തു. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമം നടത്തിയ 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 4 പേരെ അറസ്റ്റ് ചെയ്തു ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന.

മുളയങ്കാവ് കണ്ണേരി വീട് 26-കാരനായ വിജേഷ്, പത്തംകുളംവീട് 22-കാരനായ നൗഫൽ, വീട്ടുക്കാട് ഹൗസിൽ 22-കാരനൻ പ്രശാന്ത്, മുളയങ്കാവ് പുത്തൻപുരയിൽ വീട് മുഹമ്മദ് ഷഫീഖ്. എന്നിവരെ എസ്എച്ച് ഒ ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതി മുളയങ്കാവ് കളത്തിൽ ഹൗസ് 36-കാരനായ റഷീദ് ഒളിവിലാണ്. പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. ഇയാൾ തൃശൂർ ജില്ലയിലെ മറ്റൊരു കേസിൽ ജാമ്യത്തിലാണ്. ആക്രമികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement