ഓട്ടോയിൽനിന്നു വീണ് പെൺകുട്ടി മരിച്ച കേസ്: പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ് : മൊബൈൽ തട്ടിയെടുക്കൽ തടയുന്നതിനിടെ ഓട്ടോയിൽ നിന്നു തെറിച്ചുവീണ് തല മീഡിയനിലിടിച്ച് പെൺകുട്ടി മരിച്ച കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ 27ന്, ബിടെക് വിദ്യാർഥിനിയായ കീർത്തി സിങ് (19) കോളജിൽ നിന്നു ഓട്ടോയിൽ മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ ബൽബീറും ജിതേന്ദ്രയും മൊബൈൽ തട്ടിയെടുക്കാൻ ശ്രമിച്ചത്.

പിടിവലിക്കിടയിൽ ഓട്ടോയിൽ നിന്നു തെറിച്ചുവീണ പെൺകുട്ടിയുടെ തല ഡിവൈഡറിലിടിച്ച് ഗുരുതര പരുക്കേറ്റു. വെന്റിലേറ്ററിലായിരുന്ന കുട്ടി ഞായറാഴ്ച മരിച്ചു.
ബൽബീറിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ ശനിയാഴ്ച തന്നെ പിടികൂടിയിരുന്നു. ഇയാളുടെ കാലിനു വെടിയേറ്റിട്ടുണ്ട്.

അതിനിടെ ഞായറാഴ്ച രാത്രി മസൂരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെക്ക് പോയിന്റിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ ജിതേന്ദ്ര പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസിനു നേർക്കു വെടിയുതിർക്കുകയും ചെയ്തു. ഇതോടെ പൊലീസ് തിരിച്ചു വെടിയുതിർത്തപ്പോഴാണ് ജിതേന്ദ്രയ്ക്ക് പരുക്കേറ്റത്. കൂട്ടാളി ബൈക്കുമായി കടന്നു. വെടിയേറ്റു വീണ ജിതേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നു ഗാസിയാബാദ് പൊലീസ് കമ്മിഷണർ വിവേക് ചന്ദ്ര യാദവ് പറഞ്ഞു. പ്രതികൾ നടത്തിയ ആക്രമണത്തിൽ ഒരു സബ് ഇൻസ്പെക്ടർക്കു പരുക്കേറ്റിട്ടുണ്ട്.

12ലേറെ കേസുകളുള്ള പിടികിട്ടാപ്പുള്ളിയാണു ജിതേന്ദ്ര. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്കു പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പെൺകുട്ടി മരിച്ച സംഭവത്തിൽ മസൂരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രവീന്ദ്ര ചന്ദ് പന്തിനെ സസ്പെൻഡ് ചെയ്യുകയും 4 പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Advertisement