‘ഇന്ത്യൻ സർക്കാരിൽനിന്നു പിന്തുണയില്ല’; ന്യൂഡൽഹിയിലെ എംബസി അടച്ചുപൂട്ടി അഫ്‌ഗാനിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തുന്നു. ഇന്ത്യൻ സർക്കാരിൽനിന്നു പിന്തുണ ലഭിക്കാത്തതിനാലാണ് എംബസിയുടെ പ്രവർത്തനം ഞായറാഴ്ച മുതൽ നിർത്തുന്നതെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാന്റെ പ്രതീക്ഷകൾ കൈവരിക്കാൻ സാധിക്കുന്നില്ലെന്നും ജീവനക്കാരുടെ കുറവുണ്ടെന്നും കുറിപ്പിൽ അറിയിച്ചു.

‘‘ഇന്ത്യയുമായി ദീർഘനാളത്തെ ബന്ധമാണുള്ളത്. വളരെ ആലോചിച്ചാണ് പ്രയാസകരമായ തീരുമാനത്തിലെത്തിയത്. ന്യൂഡൽഹിയിലെ എംബസി പ്രവർത്തനം നിർത്തുന്നുവെന്ന് വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് അറിയിക്കുന്നത്. ഇന്ത്യൻ സർക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാൽ അഫ്ഗാൻ ജനതയുടെ താൽപര്യങ്ങൾ നേടുന്നതിനോ സംരക്ഷിക്കുന്നതിനോ സാധിക്കുന്നില്ല. അഫ്ഗാനിസ്ഥാനിൽ നിയമാനുസൃതമായ സർക്കാർ ഇല്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. നയതന്ത്ര പ്രതിനിധികളുടെ വീസ സമയബന്ധിതമായി പുതുക്കാത്തതും ജീവനക്കാരുടെ നിരാശയും ദൈനംദിന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചു.’’– കുറിപ്പിൽ പറയുന്നു

ഫരീദ് മമുംദ്സെയുടെ നേതൃത്വത്തിലാണ് ന്യൂഡൽഹിയിൽ അഫ്ഗാൻ എംബസി പ്രവർത്തിച്ചിരുന്നത്. അഷ്റഫ് ഗനി സർക്കാർ നിയമിച്ച മമുംദ്സെ, 2021ൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത ശേഷവും തുടരുകയായിരുന്നു.

നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാൻ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ച് ഇന്ത്യയിലെ അഫ്ഗാൻ ട്രേഡ് കൗൺസിലർ ഖാദിർ ഷാ കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എംബസിയുടെ പ്രവർത്തനം മന്ദഗതിയിലായത്.

അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ ഇന്ത്യ തയാറായിട്ടില്ല. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സർക്കാർ രൂപവൽകരിക്കണമെന്നും അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളമാകരുതെന്നുമാണ് ഇന്ത്യയുടെ ആവശ്യം.

Advertisement