നടുറോഡിൽ വണ്ടി നിർത്തി പൊലീസുകാരുടെ തമ്മിലടി; വീഡിയോ വൈറൽ, നടപടിയെടുത്തെന്ന് അധികൃതർ

പാറ്റ്ന: പൊലീസ് ഉദ്യോഗസ്ഥർ നടുറോഡിൽ ഏറ്റുമുട്ടന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബിഹാറിലെ നളന്ദയിലായിരുന്നു സംഭവം. റോഡിന്റെ ഒരു വശത്ത് നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിന് മുന്നിൽ നിരവധിപ്പേർ നോക്കി നിൽക്കുമ്പോഴായിരുന്നു പൊലീസുകാരുടെ ഏറ്റുമുട്ടൽ.

രണ്ട് പേരിൽ ഒരാൾ കൈക്കൂലി വാങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആരോപിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇരുവരും ഏറ്റമുട്ടുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കാനും ശ്രമിച്ചു. ഒരു ഘട്ടത്തിൽ പിടിവിട്ട് ഒരാൾ വാഹനത്തിന്റെ അടുത്തേക്ക് പോവുകയും വാഹനം തുറന്ന് ഒരു ലാത്തിയുമായി വരികയും ചെയ്യുന്നു. പിന്നീട് ലാത്തിവെച്ച് അടിക്കാൻ ശ്രമിക്കുന്നതും അത് തടയാനുള്ള ശ്രമവും നടന്നു. രണ്ട് പേരും ഏറെനേരം റോഡിൽ മൽപ്പിടുത്തവും നടത്തി.

ഈ സമയം ബൈക്ക് യാത്രക്കാർ ഉൾപ്പെടെ നിരവധിപ്പേർ സ്ഥലത്ത് തടിച്ചുകൂടി. അതുവഴി പോകുന്നവർ വാഹനങ്ങൾ നിർത്തി പൊലീസുകാരുടെ ഏറ്റുമുട്ടൽ കൗതുകപൂർവം നോക്കിനിന്നു. പലരും തെരുവ് യുദ്ധം മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ചു. രണ്ട് പേരുടെയും പണി പോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നതും കേൾക്കാം. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ഏറ്റുമുട്ടൽ തുടർന്നു. നാട്ടുകാർ ഇടപെട്ട് തന്നെ പിന്നീട് ഇവരെ പിന്തിരിപ്പിച്ചു. എന്നാൽ മൊബൈൽ ഫോണുകളിൽ വീഡിയോ ചിത്രീകരിച്ചവർ ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു.

വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെ ഇരുവർക്കും എതിരെ നടപടി സ്വീകരിച്ചതായി നളന്ദ പൊലീസ് പിന്നീട് അറിയിച്ചിട്ടുണ്ട്. ഇവരെ പൊലീസ് സെന്ററിലേക്ക് തിരിച്ചു വിളിച്ചതായും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. ബിഹാർ പൊലീസും സോഷ്യൽ മീഡിയയിലൂടെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. ഇരുവരെയും പൊലീസ് സെന്ററിലേക്ക് അയച്ചതായും സംഭവം അന്വേഷിച്ച ശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഇന്റർനെറ്റിൽ വ്യാപകമായ പ്രതിഷേധമാണ് പൊലീസുകാരുടെ ഏറ്റുമുട്ടലിനെതിരെ ഉയർന്നത്. ഇരുവരെയും സസ്പെൻഡ് ചെയ്യുന്നതിന് പകരം പിരിച്ചുവിടണമെന്നാണ് നിരവധിപ്പേരുടെ കമന്റ്. പൊലീസുകാരുടെ ഭാഗത്തു നിന്ന് വളരെ മോശം പെരുമാറ്റമാണുണ്ടായതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. പൊലീസുകാർക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സേനയ്ക്ക് നാണക്കേടായി മാറുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.

Advertisement