ട്രെയിനിൽ രക്തത്തിൽ കുളിച്ച നിലയിൽ വനിതാ കോൺസ്റ്റബിൾ; റെയിൽവെ പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം

ലഖ്‌നൗ: വനിതാ കോൺസ്റ്റബിൾ ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ റെയിൽവെ പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇടപെട്ടത്. ചുമതലകൾ നിർവഹിക്കുന്നതിൽ ആർപിഎഫ് പരാജയപ്പെട്ടെന്നാണ് കോടതി വിമർശിച്ചത്.

ആഗസ്റ്റ് 30നാണ് സരയൂ എക്‌സ്‌പ്രസിൻറെ കമ്പാർട്ട്‌മെൻറിലാണ് മുഖത്തും തലയിലും പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വനിതാ കോൺസ്റ്റബിളിനെ കണ്ടെത്തിയത്. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. അതേ ദിവസം തന്നെ യുവതിയുടെ സഹോദരൻ പരാതി നൽകിയിരുന്നു. ആരാണ് വനിതാ പൊലീസിനെ ആക്രമിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

കേസിൽ ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയ്‌ക്കൊപ്പം ഞായറാഴ്ച വൈകുന്നേരമാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ വാദം കേട്ടത്. ആർപിഎഫ് ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു. സെപ്തംബർ 13നകം കേസ് അന്വേഷണത്തിൻറെ പുരോഗതി അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്രത്തിനും റെയിൽവേ മന്ത്രാലയത്തിനും ആർപിഎഫ് ഡയറക്ടർ ജനറലിനും ഉത്തർപ്രദേശ് സർക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന വനിതാ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രയാഗ്‌രാജ് സ്വദേശിയായ 47കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിൾ സുൽത്താൻപൂരിലാണ് ജോലി ചെയ്തിരുന്നത്. അവർ സാവൻ മേള ഡ്യൂട്ടിക്കായി സുൽത്താൻപൂരിൽ നിന്ന് അയോധ്യയിലേക്ക് വരികയായിരുന്നു. അയോധ്യയിൽ ഇറങ്ങേണ്ടതായിരുന്നു. പക്ഷെ ട്രെയിനിൽ ഉറങ്ങിപ്പോയതിനാൽ മനക്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അയോധ്യയ്ക്കും മനക്പൂരിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് അന്വേഷണ ചുമതലയുള്ള ഓഫീസർ പൂജ യാദവ് പറയുന്നത്.

പരിക്കേറ്റ കോൺസ്റ്റബിൾ ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (കെജിഎംയു) ചികിത്സയിലാണ്. ഉത്തർപ്രദേശ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചികിത്സാ പുരോഗതി വിലയിരുത്തിയിരുന്നു. കോൺസ്റ്റബിളിനെ ആരാണ് ആക്രമിച്ചതെന്നും എന്താണ് ആക്രമത്തിന് കാരണമെന്നും ഇനിയും വ്യക്തമായിട്ടില്ല.

Advertisement