കോവിഡ് രോഗികളിൽ 17 ശതമാനത്തിനും ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളെന്ന്‌ ഐസിഎംആർ

ന്യൂഡൽഹി: കോവിഡ്‌19 ബാധിരായ രോഗികളിൽ 17.1 ശതമാനത്തിനും ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ) നടത്തിയ പഠനത്തിൽ കണ്ടെത്തി. ക്ഷീണം, ശ്വാസംമുട്ടൽ, നാഡീവ്യൂഹസംവിധാനവുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിങ്ങനെ പലവിധ ദീർഘകാല കോവിഡ്‌ ലക്ഷണങ്ങളാണ്‌ ഇവരിൽ അനുഭവപ്പെടുന്നത്‌.

കോവിഡ്‌ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 6.5 ശതമാനം രോഗികൾ ഡിസ്‌ചാർജിന്‌ ശേഷം ഒരു വർഷത്തിനുള്ളിൽ മരണപ്പെട്ടതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഐസിഎംആറിന്റെ ക്ലിനിക്കൽ സ്റ്റഡീസ്‌ ആൻഡ്‌ ട്രയൽസ്‌ യൂണിറ്റാണ്‌ പഠനത്തിന്‌ നേതൃത്വം നൽകിയത്‌. 31 ആശുപത്രികളിലെ 14,419 രോഗികളുടെ വിവരങ്ങൾ ഗവേഷണത്തിനായി ശേഖരിച്ചു. ഇവരെ നാലാഴ്‌ച മുതൽ ഒരു വർഷം വരെ നിരന്തരമായി ഗവേഷകർ നിരീക്ഷിച്ചു. ഇവരിൽ 942 പേർ ആശുപത്രി വിട്ട്‌ ഒരു വർഷത്തിനുള്ളിൽ മരണപ്പെട്ടു.

കോവിഡ്‌ ബാധിക്കപ്പെടും മുൻപ്‌ വാക്‌സീൻ എടുത്തവരുടെ ഒരു വർഷത്തിനിടയിലുള്ള മരണ സാധ്യത കുറവായിരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. പ്രായമായവർക്ക്‌ ഡിസ്‌ചാർജിന്‌ ശേഷം മരണസാധ്യത അധികമാണെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. അതേ സമയം 18 വയസ്സിൽ താഴെയുള്ള കോവിഡ്‌ രോഗികൾക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഒരു വർഷത്തിനുള്ളിൽ മരണപ്പെടാനുള്ള സാധ്യത 1.7 ശതമാനം അധികമായിരുന്നതായും കണ്ടെത്തി. കോവിഡ്‌ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ വൃക്കരോഗം പോലുള്ള സഹരോഗാവസ്ഥകളുടെ തോത്‌ അധികമായിരുന്നതാകാം ഇതിനൊരു കാരണം. ഇന്ത്യൻ ജേണൽ ഓഫ്‌ മെഡിക്കൽ റിസർച്ചിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌.

Advertisement