ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം: ‘ഇന്ത്യ’യിലും എതിർപ്പ്, പരസ്യ വിമർശനവുമായി ഉദ്ദവ് വിഭാഗം; കടുപ്പിച്ച് ബിജെപി

മുംബൈ: തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻറെ മകനും ഡി എം കെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻറെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും വലിയ ചർച്ചയാകുന്നു. ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിൻറെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.

അതേസമയം ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ വിമർശനം കടുപ്പിക്കുയാണ് ബി ജെ പി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിൻറെ നയമായോ എന്ന ചോദ്യമാണ് ബി ജെ പി ഉയർത്തുന്നത്. പരാമർശം വിവാദമായിട്ടും പ്രതിപക്ഷ മുന്നണിയിലെ നേതാക്കൾ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായാണ് ബി ജെ പി നേതാക്കൾ ഉന്നയിക്കുന്നത്. പ്രതിപക്ഷത്തെ നേതാക്കളുടെ മൗനം ചോദ്യം ചെയ്ത് ഏറ്റവും ഒടുവിലായെത്തിയത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ്. സുപ്രീം കോടതി അടക്കം ഹിന്ദുത്വ ഒരു ഉപാസന പദ്ദതിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. രാഹുൽ പറയുന്നത് സ്നേഹത്തിൻറെ കടതുറക്കുമെന്നാണ്, എന്നാൽ പ്രതിപക്ഷത്തിൻറെ കൈയിൽ വെറുപ്പിൻറെ ​ഗോഡൗൺ ആണുള്ളതെന്ന് വ്യക്തമായെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.

നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗടക്കമുള്ളവരും ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഡി എം കെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്നും രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലേയെന്നും രാജ്നാഥ് സിം​ഗ് ചോദിച്ചു. ഉദയ നിധി സ്റ്റാലിൻ്റെ സനാതന ധർമ വിരുദ്ധ പരാമർശം ‘ഇന്ത്യ’ സഖ്യത്തിന് എതിരെ ആയുധമാക്കുകയാണ് ബി ജെ പി. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബി ജെ പിയുടെ നേതാക്കൾ ‘ഇന്ത്യ’ സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളോട് ഉന്നയിക്കുന്നത്.

Advertisement