വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; സംശയം തോന്നി പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ടെത്തിയത് മറ്റൊന്ന്

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത് അനുസരിച്ച് അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്. ഭീഷണി സന്ദേശത്തിൽ സംശയം തോന്നിയ പൊലീസ് ആദ്യം തന്നെ വിളിച്ച നമ്പർ ആരുടെയാണെന്ന് പരിശോധിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സതാറയിലെ ഒരു വീട്ടിൽ നിന്നാണ് കോൾ വന്നതെന്ന് മനസിലാക്കിയാണ് പൊലീസ് വീട്ടിലെത്തിയത്.

വ്യാഴാഴ്ചയായിരുന്നു നാടകീയമായ സംഭവങ്ങൾ. പൊലീസിന്റെ സെൻട്രലൈസ്‍ഡ് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത പത്ത് മണിക്കൂറിനകം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരിക്കുന്ന ഒരു വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതിനൊപ്പം വരാനിരിക്കുന്ന വലിയ അപകടം ഒഴിവാക്കണമെന്നുമായിരുന്നു ഹെൽപ് ലൈൻ നമ്പറായ 112ൽ വിളിച്ച് പറഞ്ഞത്. നവി മുബൈയിലെ കൺട്രോൾ റൂമിൽ ലഭിച്ച സന്ദേശം മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറി. എന്നാൽ വിളിച്ചത് ഒരു കുട്ടിയാണെന്ന് പൊലീസിന് സംശയം തോന്നിയതോടെ ആ വഴിക്കായി അന്വേഷണം.

അധികം വൈകാതെ തന്നെ ബോംബ് ഭീഷണി വ്യാജമാണെന്നും വിളിച്ചത് സതാറ ജില്ലയിലെ ഒരു പത്ത് വയസുകാരനാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ഭിന്നശേഷിക്കാരാനായിരുന്നു ഈ കുട്ടി. അബദ്ധത്തിൽ വിളിച്ചതാണെന്ന് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ മുംബൈ പൊലീസ് വിവരം പ്രാദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതേസമയം ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും വിമാനത്താവളത്തിലെയും പരിസരത്തെയും സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കി.

വിമാനത്താവളത്തിലെ വിവിധ ഏജൻസികൾ പങ്കെടുത്ത യോഗത്തിന് ശേഷം ഭീഷണി സന്ദേശത്തിൽ കഴമ്പില്ലെന്ന് പ്രഖ്യാപിക്കുകയും അധിക സുരക്ഷാ സന്നാഹങ്ങൾ പിൻവലിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കുട്ടിക്ക് മുന്നറിയിപ്പ് നൽകി. കുട്ടിയുടെ കാര്യത്തിൽ കുറേക്കൂടി ശ്രദ്ധ വേണമെന്ന് പിതാവിനെയും ഉപദേശിച്ചു.

Advertisement