ലൗ ജിഹാദിനെ ചെറുക്കാൻ യുവാക്കൾക്ക് ആയുധ പരിശീലനം; ക്യാമ്പിൻറെ വീഡിയോ വൈറൽ, അന്വേഷണവുമായി പോലീസ്

വർഷങ്ങളായി തീവ്ര ഹിന്ദു വിഭാഗങ്ങൾ ഉയർത്തി കൊണ്ട് വരുന്ന ലൗ ജിഹാദ് ആരോപണങ്ങൾക്ക് ഇന്നും വ്യക്തമായ അടിസ്ഥാനമോ തെളിവുകളോ കണ്ടെത്താൻ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആരോപണം ഉന്നയിച്ചവർ തങ്ങളുടെ വാദങ്ങളിൽ ഉറച്ച് നിൽക്കുകയാണ്.

ഇതിനായി സംഘടിത നീക്കങ്ങളും ഈ വിഭാഗങ്ങൾ നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകൾ പലതും ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി എത്തുകയാണ്. ഇത്തവണ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിൽ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബിജെപി ഭരണത്തിൻ കീഴിലുള്ള അസമിലെ തീവ്ര വലതുപക്ഷ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ് ദൾ സംഘടിപ്പിച്ച ആയുധ ക്യാമ്പിൻറെ വീഡിയോയാണിതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ക്യാമ്പിൽ 350 യുവാക്കൾക്ക് തോക്കുകളുടെ ഉപയോഗം, ആയോധന കലകൾ, അതിജീവന നൈപുണ്യങ്ങൾ എന്നിവയിൽ പരിശീലനം നൽകിയതായും റിപ്പോർട്ട് പറയുന്നു. മുസ്ലീം മതവിശ്വാസികൾ ഹിന്ദു മതവിശ്വാസികളായ സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റുന്നതിനെയാണ് തീവ്രവലതു പക്ഷ സംഘടനകൾ ‘ലൗ ജിഹാദ്’ എന്ന പദമുപയോഗിച്ച് വിശേഷിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിനായി കേഡർമാർക്കുള്ള പരിശീലനമാണ് ക്യാമ്പിൻറെ ലക്ഷ്യമെന്നും റിപ്പോർട്ട് ചൂട്ടിക്കാണിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ ക്യാമ്പിൻറെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയ്ക്ക് കത്ത് നൽകി.

വീഡിയോയിൽ ജയ് ശ്രീറാം, വന്ദേ ഭാരതം വിളികൾക്ക് പിന്നാലെ ഒരു കൂട്ടം യുവാക്കൾ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതും കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ദരാംഗ് പോലീസിനോട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടതായി അസം ഡിജിപി ജിപി സിംഗ് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ലൗ ജിഹാദിൻറെ കുടുത്ത വിമർശകനായ മുഖ്യമന്ത്രി വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സമാധാനപരമായ സഹവർത്തിത്വമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. അതേസമയം, ‘ജിഹാദും നിർബന്ധിത മതപരിവർത്തനവും പോലുള്ള പ്രശ്നങ്ങൾ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു’ എന്നും അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ‘എല്ലാ സമുദായങ്ങൾക്കും നിയമപരമായി വിവാഹപ്രായം നിശ്ചയിക്കുമെന്നും ഒന്നിലധികം വിവാഹങ്ങൾ തടയുമെന്നും ഇക്കാര്യത്തിൽ കൂടുതൽ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു നിയമം സംസ്ഥാനത്ത് ഉടൻ നടപ്പാക്കുമെന്നും ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ കഴിഞ്ഞ ശനിയാഴ്ച പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. അസമിലെ ഗോലാഘട്ടിൽ 25 കാരനായ മുസ്ലീം യുവാവ് ഹിന്ദു ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൻറെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Advertisement