മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടം; കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകൾ, സിഗ്നൽ പിഴവെന്ന് നിഗമനം

ഭുവനേശ്വർ:
ഒഡീഷയിൽ 233 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളാണ് ഒഡീഷയിലെ ബാലസോറിൽ നടന്നത്. മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. 

ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്‌സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.

ആയിരത്തോളം പേർക്ക് പരുക്കേറ്റു. ഒഡീഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരും ഒഡീഷയിലെത്തും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രക്ഷാപ്രവർത്തനത്തിനായി അഞ്ച് സംഘത്തെ ഒഡീഷയിലേക്ക് അയച്ചു.
 

Advertisement