അട്ടിമറിക്കുള്ള സാധ്യതകൾ തള്ളാതെ, ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു

ബാലസോർ. ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു.അട്ടിമറിക്കുള്ള സാധ്യതകൾ പ്രാഥമിക അന്വേഷണത്തിൽ ഏജൻസി തള്ളിക്കളഞ്ഞിട്ടില്ലെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ച സിബിഐ സംഘം, റെയിൽവേ സിഗ്നലിംഗ് സംവിധാനവുമായി ബന്ധപ്പെട്ട വിശദാശങ്ങൾ തേടി. ബഹനബഗ സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും വിശദാംശങ്ങൾ സിബിഐ ശേഖരിച്ചു.

കോറ മണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെഫോൺ അടക്കമുള്ള മുഴുവൻ വിവരങ്ങളും സിബിഐ പരിശോധിച്ചു. ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിൽ നിന്നും സിബിഐ സംഘം മൊഴിയെടുത്തു. അതേസമയം ഇനിയും തിരിച്ചറിയാൻ കഴിയാത്ത 83 മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി,റെയിൽവേ ആധാർ അധികൃതരുടെ സഹായം തേടി. ഹസ്ത രേഖകൾ പരിശോധിക്കാൻ കഴിയാത്ത സാഹചര്യം ആയതിനാൽ, AI സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയാനുള്ള ശ്രമമാണ് നടത്തുന്നത്.

288 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും,പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertisement