ഭർത്താവിനെ ഉപേക്ഷിച്ച് തിരിച്ചുവന്ന മകളെ അച്ഛൻ അടിച്ചുകൊന്നു

സിർസ: ഭർത്താവിനെ ഉപേക്ഷിച്ചു തിരികെ വന്നതിന് അച്ഛൻ മകളെ അടിച്ചു കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സിർസയിലാണു ദാരുണ സംഭവം. 30 വയസ്സുകാരി മോണിക്കയാണ് അച്ഛൻ വേദ്പാലിന്റെ അടിയേറ്റു മരിച്ചത്. 2008ലായിരുന്നു മോണിക്കയും ചരൺജിത്തുമായുള്ള വിവാഹം.

കുടുംബപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞവർഷം മുതൽ മോണിക്ക മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. മോണിക്ക വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുതൽ വേദ്പാൽ തിരികെപോകാൻ നിർബന്ധിച്ചെന്നു സഹോദരൻ മിത്രസെയ്ൻ വെളിപ്പെടുത്തി. വിവാഹമോചിതയാകുന്നതു കുടുംബത്തിന്റെ അന്തസ്സിനു ചേരുന്നതല്ലെന്നും മോണിക്ക കാരണം സമൂഹത്തിൽ നാണംകെട്ടെന്നും ആരോപിച്ചു മർദനം പതിവായി. പലപ്പോഴും പിതാവ് മദ്യപിച്ചു വന്നായിരുന്നു മർദനം.

ജനുവരി 11നും ഇതേ കാരണം പറഞ്ഞ് മോണിക്കയും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മിത്രസെയ്ന്റെ ഭാര്യ മായയും മകൻ ഹിമാൻഷുവും അമ്മ കലാവതിയും പുറത്തുപോയിരിക്കുകയായിരുന്നു. രാത്രി 8– 9 മണിയോടെയാണ് മോണിക്കയെ വേദ്പാൽ കൊല്ലുന്നത്. വഴക്കിനെത്തുടർന്ന് തടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ആ സമയം മിത്രസെയ്ൻ എത്തിയെങ്കിലും സഹോദരിയെ രക്ഷിക്കാനായില്ല.

Advertisement