അന്ധവിശ്വാസ ബിൽ വരുന്ന സമ്മേളനത്തിൽ

Advertisement

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് അയച്ചു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും.

ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്നാണ് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധനയ്ക്കുശേഷം ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്റെ ശുപാർശ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ ശിക്ഷയും 5,000 മുതൽ 50,000 രൂപവരെ പിഴയുമാണു കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നൽകണം. ഗുരുതരമായ പരുക്കാണെങ്കിൽ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ ഒരു വർഷം മുതൽ ഏഴു വർഷംവരെ തടവും 5,000 മുതൽ 50,000 രൂപ വരെ പിഴയുമാണു ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവർക്കെതിരെ നടപടിയെടുക്കും. തട്ടിപ്പു കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താനും ആവശ്യമെങ്കിൽ രേഖകൾ പിടിച്ചെടുക്കാനും പൊലീസിനു ബില്ലിൽ അധികാരം നൽകുന്നു.

Advertisement