കഴിഞ്ഞ കൊല്ലം രാജ്യത്ത് ആത്മഹത്യ ചെയ്തത് 1,64,033 പേർ

ന്യൂഡൽഹി:കഴിഞ്ഞ കൊല്ലം രാജ്യത്ത് ദിനം പ്രതി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായി കേന്ദ്ര സർക്കാർ ലോക്‌സഭയെ അറിയിച്ചു.

1,64,033 പേരാണ് രാജ്യത്ത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.

42,004 ദിവസ വേതനക്കാരും 23,179 വീട്ടമ്മമാരും കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർ 20,231, ശമ്പളക്കാർ 15,870, തൊഴിൽ രഹിതർ 13,714, വിദ്യാർഥികൾ 13,089, ബിസിനസ് ചെയ്യുന്നവർ 12,055, സ്വകാര്യസംരംഭങ്ങളിൽ ഏർപ്പെട്ടവർ 11,431 എന്നിങ്ങനെയാണ് കണക്കുകൾ.

കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന 10,881 പേരും കർഷകരായ 5,563 പേരും കർഷകത്തൊഴിലാളികളായ 5,318 പേരും ആത്മഹത്യ ചെയ്തു. കർഷകത്തൊഴിലാളികളുടെ സഹായത്തോടുകൂടിയോ അല്ലാതെയോ കൃഷി ചെയ്തിരുന്ന 4,806 പേരും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന 512 പേരും ജീവനൊടുക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

Advertisement