കാഡ്ബെറി ബഹിഷ്കരിക്കാൻ ആഹ്വാനം

ന്യൂഡൽഹി: കാഡ്ബെറിയുടെ ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ട്വിറ്ററിൽ സംഘ്പരിവാർ നേതാക്കളുടെ ആഹ്വാനം. കാഡ്ബെറിയുടെ ദീപാവലി സ്പെഷ്യൽ പരസ്യത്തെ ചൊല്ലിയാണ് വിവാദം.

കാഡ്ബെറിയുടെ പുതിയ പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരൻറെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിൻറെ പേര് കച്ചവടക്കാരന് നൽകിയെന്നാണ് ആരോപണം.

ഭഗ്‍വ ക്രാന്തി സേന ദേശീയ പ്രസിഡൻറ് പ്രാചി സാധ്വി ട്വീറ്റ് ചെയ്തതിങ്ങനെ- “ടെലിവിഷൻ ചാനലുകളിൽ കാഡ്ബെറി ചോക്ലേറ്റിൻറെ പരസ്യം നിങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വിൽപനക്കാരൻറെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേട്”.

പിന്നാലെ ട്വിറ്റർ ഉപയോക്താക്കൾ രണ്ടുതട്ടിലായി. ചിലർ ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തപ്പോൾ മറ്റുചിലർ പരസ്യത്തെ അനുകൂലിച്ച് രംഗത്തെത്തി. ‘സൂക്ഷ്മമായി നിരീക്ഷിച്ചു, നല്ല പരസ്യം’ എന്നാണ് ചിലരുടെ കമൻറ്.

കാഡ്ബെറി ഇന്ത്യയിൽ വിവാദത്തിൽപ്പെടുന്നത് ഇതാദ്യമല്ല. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ചോക്ലേറ്റായ ഡയറി മിൽക്കിൽ ബീഫ് ചേർക്കുന്നുവെന്ന് കഴിഞ്ഞ വർഷം ആരോപണമുയർന്നു. ഇന്ത്യയിൽ കാഡ്ബെറി ചോക്ലേറ്റുകൾ നിരോധിക്കണമെന്നുവരെ ആവശ്യമുയർ‌ന്നു. പിന്നാലെ ഇന്ത്യയിൽ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന കാഡ്ബെറിയുടെ എല്ലാ ചോക്ലേറ്റുകളും വെജിറ്റേറിയൻ ആണെന്ന് കമ്പനി വിശദീകരിച്ചു.

Advertisement