നേതാജിയുടെ പ്രതിമ നിർമ്മാണത്തിന് വേണ്ടി വന്നത് 28,000 മണിക്കൂർ

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ നിർമ്മിക്കുന്നതിനായി ശിൽപ്പികൾ ചിലവഴിച്ചത് 28,000 മണിക്കൂറെന്ന് റിപ്പോർട്ട്.

280 മെട്രിക് ടൺ ഭാരമുള്ള മോണോലിത്തിക്ക് ഗ്രാനൈറ്റ് ബ്ലോക്കിൽ നിന്നാണ് ബ്ലാക്ക് ഗ്രാനൈറ്റ് പ്രതിമ കൊത്തിയെടുത്തതെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പരമ്പരാഗത സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച്‌ കൈകൊണ്ട് നിർമ്മിച്ചതാണെന്ന് ശിൽപി വ്യക്തമാക്കി. അരുൺ യോഗിരാജിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും ഒറ്റക്കല്ലിൽ തീർത്തതും കൈകൊണ്ട് നിർമ്മിച്ചതുമായ ശിൽപമാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന നേതാജിയുടെ പ്രതിമ. രാജ്യം പുലർത്തുന്ന കടപ്പാടിന്റെ പ്രതീകമാണ് ഇന്ത്യഗേറ്റിൽ സ്ഥാപിക്കുന്ന പ്രതിമയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പരമ്പരാഗത മണിപ്പൂരി ശംഖ് വടയം, കേരളത്തിന്റെ പരമ്പരാഗത പഞ്ച വാദ്യം, ചന്ദ എന്നിവയുടെ അകമ്പടിയോടെയാകും പ്രതിമ അനാച്ഛാദനം ചെയ്യുക.ഐഎൻഎയുടെ പരമ്പരാഗത ഗാനമായ കദം കദം ബധായേജയുടെ ഈണത്തിനൊപ്പമായിരിക്കും അനാച്ഛാദന ചടങ്ങുകൾ. നേതാജിയുടെ ജീവിതത്തെക്കുറിച്ച്‌ 10 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ഡ്രോൺ ഷോ സെപ്തംബർ 9, 10, 11 തീയതികളിൽ രാത്രി എട്ട് മണിക്ക് ഇന്ത്യാ ഗേറ്റിൽ പ്രദർശിപ്പിക്കും.

സാംസ്‌കാരികോത്സവവും ഡ്രോൺ പ്രദർശനവും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.ഏക ഭാരതം ശ്രേഷ്ഠ ഭാരതം, നാനാത്വത്തിൽ ഏകത്വം എന്നിവയുടെ ചൈതന്യം പ്രകടിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 നർത്തകർ അണിനിരക്കുന്ന സാംസ്‌കാരികോത്സവം കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും.

നവീകരിച്ച കർത്തവ്യ പഥിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. പ്രധാന ചടങ്ങുകൾക്ക് ശേഷം രാത്രി 08.45 മുതൽ കർത്തവ്യപഥിലെ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്നും സെപ്തംബർ 11 വരെ രാത്രി 9 വരെ തുടരുമെന്നും അറിയിച്ചു.

Advertisement