കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ജലോത്സവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കന്നേറ്റി ജലോത്സവത്തിന് ടൂറിസം വകുപ്പ് 10 ലക്ഷം രൂപയുടെ ധനസഹായം ഇനിമുതൽ എല്ലാ വർഷവും ലഭ്യമാക്കുമെന്നും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. കന്നേറ്റി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള ട്രോഫി നൽകുന്ന കേരളത്തിലെ ഏക ജലോത്സവമാണ് കന്നേറ്റിയിലേത്. ഗുരുദേവ ജയന്തിയും മഹാത്മാ അയ്യങ്കാളി ജയന്തിയും ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ദിനത്തിലാണ് ഇത്തവണ ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ജലോത്സവത്തിന്റെ നടത്തിപ്പിനായി സി ആർ മഹേഷ് എം എൽ എയുടെയും കെ സി വേണുഗോപാൽ എം പിയുടെയും ആവശ്യപ്രകാരമാണ് ആദ്യഘട്ടത്തിൽ അനുവദിച്ച 5 ലക്ഷം രൂപ 10 ലക്ഷമായി വർധിപ്പിച്ചത്. സാധാരണയായി ഇത്തരം മത്സരങ്ങൾക്ക് അനുവദിക്കുന്ന തുകയേക്കാൾ ഉയർന്ന തുകയാണിത്. കൂടാതെ, ജലോത്സവ പവലിയൻ നിർമാണത്തിന് ആവശ്യമായ പിന്തുണ എം എൽ എ ഫണ്ടിൽ നിന്നടക്കം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ സി ആർ മഹേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി, ജില്ലാ കലക്ടർ ആനി ജൂലിയ തോമസ്, കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ പി സോമരാജൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വാണിജ്യ-വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു




























