വിമാനത്താവളത്തിന്റെ തലയെടുപ്പില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നു

കൊല്ലം: വിമാനത്താവളത്തിന്റെ തലയെടുപ്പില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നു. കൊല്ലം സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള സമഗ്ര വികസന പദ്ധതിക്കായി 361.17 കോടി രൂപയുടെ കരാര്‍ ആയി.

മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ ഇന്‍ഫ്രാ സ്ട്രക്ചറല്‍ ടെക്നിക്കല്‍ എന്‍ജിനീയറിംഗ് സര്‍വീസ് (ആര്‍ഐറ്റിഇഎസ്) ഉം സിദ്ധാര്‍ത്ഥ സിവില്‍ വര്‍ക്ക്സ്‌ ്രൈപവറ്റ് ലിമിറ്റഡ് (എസ്സിഡബ്ല്യുപിഎല്‍) എന്ന സ്ഥാപനവും ചേര്‍ന്ന് സംയുകത സംരംഭമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.

മൂന്ന് കമ്ബനികളാണ് കരാറില്‍ പങ്കെടുത്തത്. രണ്ടു കമ്ബനികള്‍ സാങ്കേതിക യോഗ്യത നേടി. ഏറ്റവും കുറഞ്ഞ തുകയില്‍ പണി ക്വാട്ട് ചെയ്ത കമ്ബനിയാണ് ആര്‍ഐറ്റിഇസ്, എസ്സിഡബ്ല്യുപിഎല്‍ ജോയിന്റ് വെഞ്ച്വര്‍. മൂന്നുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ. 36 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി അടുത്ത മൂന്നുമാസം കൊണ്ട് പൂര്‍ണമായും ഉപയോഗയോഗ്യമാക്കി നല്‍കുന്നതിന് ആകെ 39 മാസമാണ് കരാര്‍.

ട്രെയിന്‍ സര്‍വീസ് തടസം വരാതെയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും നിര്‍മാണം നടത്തേണ്ട ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ട് ആയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലെ നിര്‍മിതികള്‍ പൊളിച്ചു മാറ്റുമ്‌ബോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വണ്ണം വായു, ശബ്ദ മലിനീകരണം കുറയ്ക്കുവാനും അംഗീകൃത നിലവാരത്തില്‍ കവിയാതിരിക്കാനും പ്രത്യേക വ്യവസ്ഥയുണ്ട്.

പൊളിച്ചു മാറ്റുന്ന നിര്‍മിതികള്‍ ഉപയോഗിക്കാന്‍ കഴിയുന്നവ ഗുണമേന്മ ഉറപ്പുവരുത്തി പുനര്‍ ഉപയോഗിക്കാം. നിലവിലെ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായി പൊളിച്ചു മാറ്റുമ്‌ബോള്‍ ഉണ്ടാകാവുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതന്‍ സ്വീകരിച്ചാണ് ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ട് ആയി അംഗീകാരം നല്‍കിയിട്ടുള്ളത്.

രൂപകല്പന, നിര്‍മാണ സാമാഗ്രികള്‍ സംഭരിക്കല്‍, നിര്‍മാണ നിര്‍വഹണം എന്നിവ കരാര്‍ നല്‍കുന്ന ഇപിസി മോഡല്‍ നിര്‍മ്മാണത്തിനാണ് വ്യവസ്ഥ. റെയില്‍വേ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്കും വ്യക്തമായ വ്യവസ്ഥകള്‍ക്കും വിധേയമായിട്ടായിരിക്കും ഓരോ നിര്‍മാണത്തിന്റെയും രൂപകല്പന നടത്തുന്നത്. രൂപകല്പനയ്ക്ക് റെയില്‍വേ അംഗീകാരം നല്‍കുന്നത് അനുസരിച്ചായിരിക്കും നിര്‍മാണം.

രാജ്യാന്തര നിലവാരത്തിൽ ക്ലാസ് എ സൗകര്യങ്ങൾ ഒരുക്കാനാണ് കരാർ. കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ പരമാവധി എണ്ണം ഏറ്റവും തിരക്കുള്ള സമയത്ത് മണിക്കൂറിൽ നാലായിരമാണ്. 2041 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് വികസനം. 2041-ൽ മണിക്കൂർ പരമാവധി യാത്രക്കാരുടെ എണ്ണം 7800 ആകുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു.

കൊല്ലം റെയിൽവേ സ്റ്റേഷൻ ലോക നിലവാരത്തിലേക്കു മാറുന്നതിന്റെ രൂപരേഖ കേന്ദ്ര റെയിൽവേ മന്ത്രാലയം പുറത്തുവിട്ടിരുന്നു. രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള അതി മനോഹരമായ പദ്ധതിയുടെ ഭാഗമാണിത്. 52 സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി തെരഞ്ഞെടുത്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞിരുന്നു.

വിമാനയാത്രക്കാർക്കു ലഭിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സൗകര്യമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരാൻ പോകുന്നത്. സ്റ്റേഷൻ മുഴവൻ പടിപടിയായി പൊളിച്ചു പണിഞ്ഞ്, വിമാനത്താവളം പോലെ രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സൗകര്യമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കാൻ പോകുന്നത്. യാത്രക്കാർ സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതും വെവ്വേറെ കവാടങ്ങളിലൂടെ ആയിരിക്കും. തെക്കും വടക്കും ടെർമിനലുകൾ (South Terminal & North Terminal) ഉണ്ടാകും. ഇതിനു വേണ്ടി വിശാലമായ കെട്ടിട സമുച്ചയങ്ങളാണ് നിർമിക്കുന്നത്. ഇവ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടു ശീതീകരിച്ച റൂഫ് പ്ലാസ ഉണ്ടാകും. ഇതിനു 120 മീറ്റർ നീളവും 36 മീറ്റർ വീതിയും ഉണ്ട്.

എല്ലാ പ്ലാറ്റ്‌ഫോമുകളും അത്യാധുനിക മേൽക്കൂരകൾ നിർമിക്കും. റിസർവേഷൻ, ഭരണ നിർവഹണം എന്നിവ പ്രത്യേക കെട്ടിടത്തിലേക്കു മാറും. ചരക്കു നീക്കത്തിനും പ്രത്യേക ട്രോളിയും എസ്കലേറ്ററും. 67 ഏക്കർ സ്ഥലമുള്ള കൊല്ലം റെയിൽവേ സ്റ്റേഷനിലെ 15.5 ഏക്കറിലെ 30,000 ചതുരശ്ര മീറ്ററിൽ നിർമാണം നടക്കും.

പാർക്കിങ് സൗകര്യവും മാറും. ഒരേസമയം 300 – 400 കാറുകൾക്കു പാർക്കു ചെയ്യാനാകും. ഇതിനു വേണ്ടി 12,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 4 നിലയുള്ള മൾട്ടിലെവൽ കാർ പാർക്കിങ് ആദ്യ ഘട്ടത്തിൽ നിർമിക്കും. ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങിനും പ്രത്യകത സൗകര്യം ഒരുക്കും. പാർക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതിനു രണ്ടാം ഘട്ടമായും മൾട്ടിലെവൽ പാർക്കിങ് ഒരുക്കും.

സുരക്ഷാ സംവിധാനം അത്യാധുനികമാകും.
സിസിടിവി, അഗ്നിരക്ഷാ സാങ്കേതിക സംവിധാനം, ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ഹിറ്റ് ലൈറ്റിങ് ആൻഡ് വെന്റിലേഷൻ, ഹെൽപ് ഡെസ്ക്, മൊബൈൽ ചാർജിങ് മൊബൈൽ ചാർജിങ് സൗകര്യം, ആധുനിക രീതിയിൽ രൂപകൽപന ചെയ്ത ഇരിപ്പിടങ്ങൾ, റൂഫ് പ്ലാസ, പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ എൽഇഡി ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയവയും ഉണ്ടാകും.

Advertisement