നാളെയുടെ താരങ്ങളെ വാർത്തെടുക്കാനൊരുങ്ങി സ്പോർട്സ് കേരള

തിരുവനന്തപുരം: ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസൊരുക്കി സ്പോർട്സ് കേരള.

അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്‌ക്വൊണ്ടോ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങൾക്കാണ് സെലക്ഷൻ നടക്കുന്നത്. കലാകായിക രംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാരിന്റെ അധീനതയിൽ 1986- ൽ സ്ഥാപിതമായ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ആണ് സ്പോർട്സ് കേരളയുടെ പിന്നിൽ. നാളെയുടെ ചാമ്പ്യന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്.

തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഉള്ള ആറു മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 20 മുതൽ മെയ് ആറു വരെ അതതു ജില്ലകളിൽ നടത്തുന്നു. അതോടൊപ്പം 11-ാം ക്ലാസ്സിലേക്കുള്ള സോണൽ സെലക്ഷൻ ട്രയൽസ് ഏപ്രിൽ 30 മുതൽ മെയ് 6 വരെ വിവിധ ജില്ലകളിൽ നടക്കും. 6,7 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും 9,10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡൽ ജേതാക്കൾക്കും 8,11 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നൽകുക.

പ്രഗത്ഭരായ അനവധി കോച്ചുമാരുടെ കീഴിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കും. അതത് തീയതികളിൽ രാവിലെ എട്ടിനു മുൻപായി റിപ്പോർട്ട് ചെയ്യുക എന്നതും മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു. ഒപ്പം ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് ഫോട്ടോയും നിർബന്ധമായും കൊണ്ടു വരണം.

Advertisement