വെടി നിർത്തൽ പ്രഖ്യാപിച്ച് ചെന്നിത്തലയും, കെ. മുരളീധരനും

തൃശൂർ: ഇനി പരസ്പരം കൊമ്പുകോർക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് കോൺ​ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും, കെ. മുരളീധരനും. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും, തമ്മിൽ തല്ലിക്കാൻ ഇനി ആരും ശ്രമിക്കേണ്ടെന്നും നേതാക്കൾ പറഞ്ഞു. ​​ഗുരുവായൂരിൽ വി ബലറാം അനുസ്മരണ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

രമേശ് ചെന്നിത്തലയും, കെ മുരളീധരനും നാളുകൾക്ക് ശേഷം പൊതു വേദിയിൽ പരസ്പരം തുറന്ന് സംസാരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കെ.പി.സി.സി പ്രസിഡന്റായിരുന്നു കെ. മുരളീധരനെന്ന് പുകഴ്ത്തി ചെന്നിത്തലയായിരുന്നു തുടക്കം കുറിച്ചത്. പരസ്പരം ഉണ്ടായിരുന്നു പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും, ഞങ്ങൾ ഒന്നാണെന്നും ചെന്നിത്തല പറഞ്ഞു.

തിരിഞ്ഞു നോക്കുമ്പോൾ തെറ്റുകൾ തനിക്കും പറ്റിയിട്ടുണ്ട്. ഇനി തല്ലുകൂടിയിട്ട് കാര്യമില്ല. ഒറ്റക്കെട്ടായി കരുത്തോടെ മുന്നോട്ട്തന്നെയെന്ന് മുരളീധരന്റെ മറുപടി. പാർട്ടിയിലെ പുതിയ നേതൃത്വത്തിനെതിരെ ഒരുവിഭാ​ഗം നേതാക്കൾക്കുള്ളിൽ അതൃപ്തി പുകയുന്നതിനിടയിലാണ് ചെന്നിത്തലയുടെയും കെ മുരളീധരന്റെയും പ്രതികരണം.

Advertisement