തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് ആശുപത്രി വിട്ടു. ഇന്ന് 4.30നാണ് അനോഷ് ആശുപത്രി വിട്ടത്. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ നിരവധി പേരാണ് അനോഷിനെ യാത്രയാക്കാന്‍ എത്തിയത്. തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനോഷ്. അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍ രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസ തടസ്സങ്ങളും ഭേദമായി. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പാടുണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റുള്ള വയറുവേദന പ്രധാന ലക്ഷണമാണ്. ചൂട് കാലമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
കുട്ടിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയെന്നും ഡോക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അനോഷിന്റെ പിതാവ് പറഞ്ഞു. ആല്‍ജോയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. വയറു വേദനയെന്നാണ് ആദ്യം പറഞ്ഞത്. ജ്യൂസ് കുടിച്ചതിന്റെ പ്രശ്‌നമാണെന്ന് ആദ്യം കരുതി. മുഖത്തൊക്കെ നീരുണ്ടായിരുന്നു. ഒരു മകന്‍ പോയി, ഒരാളെയെങ്കിലും കിട്ടണെയെന്ന പ്രാര്‍ഥനയായിരുന്നു. എല്ലാ ഡോക്ടര്‍മാരോടും നന്ദി പറയുന്നു. സ്വന്തം മകനെ പോലെ നോക്കിയെന്നും അനോഷിന്റെ പിതാവ് പറഞ്ഞു.
കഴിഞ്ഞ 19നാണ് അനോഷിനും ആന്‍ജോക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. സഹോദരന്‍ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് അനോഷിനെ അറിയിച്ചത്. ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാരില്‍ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരന്‍ അനോഷ് മാത്രമാണ്. ആല്‍ജോയുടെ വേര്‍പാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് അനോഷിന്റെ മടങ്ങിവരവ്. കഴിഞ്ഞ കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച് എട്ടുവയസ്സുകാരന്‍ ആല്‍ജോയെയും ചേട്ടന്‍ അനോഷിനെയും ശങ്കുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍നിന്നും ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. കല്ലുകെട്ടിയ വീടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്റെ സാന്നിധ്യമെന്ന് വനംവകുപ്പിന്റെ നിഗമനം.































