റ്റി റ്റി ഇ വിനോദിൻ്റെ മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിൽ, ഒരു നോക്ക് കാണാൻ ജനപ്രവാഹം

എറണാകുളം:തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടി ടി ഇ വിനോദിന്റെ മൃതദേഹം കൊച്ചി മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചു.ഒരു നോക്ക് കാണാൻ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും, ബ സ്നേഹിതരും അടക്കം വൻ ജനാവലി എത്തി.മന്ത്രി പി.രാജീവും ഭവനം സന്ദർശിച്ചു.
അതേസമയം, നേരത്തെ എറണാകുളത്തെ റെയിൽവേസ്റ്റേഷനിൽ പൊതുദർശനം നിശ്ചയിച്ചിരുന്നെങ്കിലും പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിനാൽ ഇതൊഴിവാക്കിയതായി സഹപ്രവർത്തകർ അറിയിച്ചു.
ട്രെയിനിൽനിന്ന്ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയസംഭവത്തിൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. തലയ്ക്കേറ്റ ക്ഷതമാണ് ടി.ടി.ഇ. വിനോദ് കണ്ണന്റെ(48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ദേഹത്ത് ആഴത്തിലുള്ള ഒൻപത് മുറിവുകളുണ്ടായിരുന്നതായും രണ്ടുകാലുകളും അറ്റുപോയിരുന്നതായും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ട്രെയിനിൽനിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കിൽവന്ന മറ്റൊരു ട്രെയിൻ കയറിയിറങ്ങിയെന്നാണ് നിഗമനം. ഇതാണ് കാലുകൾ അറ്റുപോകാനിടയായതെന്ന് കരുതുന്നു. മുറിവുകളിൽനിന്ന് രക്തംവാർന്നിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ട്രെയിനിൽനിന്ന് തള്ളിയിട്ടപ്പോഴാകാം തലയ്ക്ക് ക്ഷതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.

Advertisement