കേരള സർവ്വകലാശാല കലോത്സവം നിര്‍ത്തലാക്കി, എസ് എഫ്ഐ കലോത്സവത്തെ കലാപോത്സവമാക്കി മാറ്റി കെ എസ് യു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെച്ചു. തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പാശ്ചാത്തലത്തിൽ ആണ് കലോത്സവം നിർത്തി വെക്കാൻ വിസി നിർദ്ദേശിച്ചത്. പരാതികൾ എല്ലാം പരിഹരിച്ച ശേഷം കലോത്സവം നടത്തുന്നതിൽ തീരുമാനം എടുക്കാമെന്ന് വിസി അറിയിച്ചു. മത്സരങ്ങൾ നിർത്തിവച്ചതിനെ തുടർന്ന് മത്സരാർത്ഥികൾ പ്രധാന വേദിയിൽ പ്രതിഷേധം അവതരിപ്പിച്ചു.

സംഘർഷങ്ങളെക്കുറിച്ചും, മത്സരങ്ങൾ വൈകുന്നേരത്തെക്കുറിച്ച് ഉൾപ്പെടെ പരാതികൾ നിരന്തരം ലഭിച്ചതോടെയാണ് കലോത്സവം നിർത്തിവയ്ക്കാൻ വിസി തീരുമാനിച്ചത്. സംഘാടകർക്കും സർവ്വകലാശാല യൂണിയനും നിർദ്ദേശം ലഭിച്ചതിന് പിന്നാലെ മുഴുവൻ വേദികളിലും മത്സരങ്ങൾ നിർത്തിവച്ചു. കലോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഫലപ്രഖ്യാപനങ്ങൾ ഉൾപ്പെടെ ഇനി വേണ്ട എന്നായിരുന്നു നിർദ്ദേശം. തുടർന്ന് അപ്പീൽ നൽകിയ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രധാന വേദിയിൽ പ്രതിഷേധിച്ചു.

കലോത്സവം തുടങ്ങിയത് മുതൽ ഇതിനെ തകർക്കാൻ കെ എസ് യു എബിവിപി പ്രവർത്തകർ ശ്രമിക്കുന്നുവെന്ന് സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ.

സർവ്വകലാശാലയുടെ തീരുമാനത്തിന് അനുയോജ്യമായ നിലപാടാണ് തങ്ങൾക്ക്. കോഴ ആരോപണം കാരണം മാറ്റിവെച്ച മാർഗംകളി നടത്തുന്നതിൽ ഉൾപ്പെടെ അപ്പലേറ്റ് കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും യൂണിയൻ ചെയർമാൻ. വിദ്യാർഥികളും രക്ഷിതാക്കളും വേദിയിൽ നിന്ന് പുറത്തു പോകണമെന്ന അറിയിപ്പിന് പിന്നാലെ പ്രതിഷേധ നൃത്തവുമായി മത്സരാർത്ഥികൾ എത്തി. പ്രതികരണം വൈകാരികമായിരുന്നു.

എസ്എഫ്ഐ പ്രവർത്തകർ യുവജനോത്സവത്തിൽ എത്തിയ കെഎസ് യു പ്രവർത്തകരെ വ്യാപകമായി മർദ്ദിക്കുന്നു എന്ന് ആരോപിച്ച് കെഎസ്‌യു കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായിരുന്നു. ഇതുൾപ്പെടെ കണക്കിലെടുത്താണ് വിസി യുടെ നടപടി

കേരള സർവ്വകലാശാല കലോത്സവം നിർത്തിവെക്കാനുള്ള തീരുമാനം ദൗർഭ്യാഗകരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കലോത്സവത്തെ അലങ്കോലപ്പെട്ടത് സർവ്വകലാശാല യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐ യുടെ തെറ്റായ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് വിദ്യാർത്ഥികൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളോട് പ്രതിബദ്ധത പുലർത്താൻ എസ്.എഫ്.ഐ തയാറാവുന്നില്ല

കലോത്സവത്തിൻ്റെ തുടക്കം മുതൽ എസ്.എഫ്.ഐയിൽ നിന്ന് യൂണിയൻ പിടിച്ച കോളേജുകളിലെ യൂണിയൻ ഭാരവാഹി ളുടെയും, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടേയും ചിത്രങ്ങൾ എസ്.എഫ്.ഐ – ഡിവൈഎഫ്ഐ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ച് അവരെ അക്രമിക്കാൻ ആസൂത്രിതമായ നീക്കം ഉണ്ടായി.ഇതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തുമ്പ സെൻ്റ് സേവ്യേഴ്സ്, നെടുമങ്ങാട് ഗവ:കോളേജ്, വർക്കല എസ്.എൻ കോളേജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ്, ഗവ: ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും യൂണിയൻ ഭാരവാഹികളെയും മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ മാർ ഈവാനിയോസ് കോളേജ് 234 പൊയിൻ്റുകളോടെ ഒന്നാം സ്ഥാനത്താണ്. 8 പൊയിൻ്റുകളുടെ ലീഡാണുള്ളത്.നേരത്തെ നൽകിയ 20 പോയിൻ്റുകൾ റദ്ദാക്കുകയും, അപ്പീലുകൾ ഒന്നും അനുവദിക്കാതിരിക്കുകയും, ഒന്നാം സ്ഥാനം ലഭിച്ച മാർഗ്ഗംകളി, തിരുവാതിര മത്സരങ്ങൾ വീണ്ടും നടത്താനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. 25 വർഷം എസ്.എഫ്.ഐ അടക്കി ഭരിച്ചിരുന്ന യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതു മുതൽ, ഇത്തവണ കലാ കിരീടം ഉയർത്താൻ മാർ ഈവാനിയോസിനെ അനുവദിക്കില്ല എന്ന ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.

സർവ്വകലാശാലയുടെചരിത്രത്തിലെ അമ്പേ പരാജയപ്പെട്ട കലോത്സവമാണ് ഇത്തവണ അരങ്ങേറിയതെന്നും കലാകാരന്മാരുടെ കലാമൂല്യത്തിന് വില നൽകാതെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന എസ്.എഫ്.ഐയുടെ സമീപനം പ്രതിഷേധാർഹമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

അർത്ഥരാത്രി യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇറക്കിവിട്ടതു മുതൽ സർവ്വകലാശാല സെനറ്റ് ഹാളിൽ വെച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് പോലെയുള്ള നിരവധി അനിഷ്ഠ സംഭവങ്ങൾ അരങ്ങേറിയെന്നും കലോത്സവത്തെ കലാപോഝവമാക്കി എസ്.എഫ്.ഐ മാറ്റിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു

Advertisement