‘ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല’; അവര്‍ പറഞ്ഞ കാര്യങ്ങള്‍ അവരോട് തന്നെ ചോദിച്ചാല്‍ മതി കെ. സുധാകരന്‍

എഐസിസി വക്താവ് ഷമ മുഹമ്മദിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയിലെ ആരുമല്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരസ്യമായ അതൃപ്തിയറിയിച്ച ഷമ മുഹമ്മദിന്റെ നടപടി മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുധാകരന്റെ ഈ പ്രതികരണം. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അവരോട് തന്നെ ചോദിച്ചാല്‍ മതിയെന്നും അവര്‍ പാര്‍ട്ടിയുടെ ആരുമല്ലെന്നും സുധാകരന്‍ ഉറപ്പിച്ച് പറയുകയായിരുന്നു.
ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകള്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ലെന്നും മൂന്ന് സീറ്റെങ്കിലും വനിതകള്‍ക്ക് നല്‍കേണ്ടതായിരുന്നുവെന്നുമുള്ള വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഷമ മുഹമ്മദ് മാധ്യമങ്ങളോട് അവര്‍ പങ്ക് വെച്ചിരുന്നത.് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇവിടെയുള്ള കോണ്‍ഗ്രസ് നേതൃത്വം പാലിച്ചില്ലെന്നും കേരളത്തില്‍ 51 ശതമാനം സ്ത്രീകളാണ്. മറ്റു പാര്‍ട്ടികളില്‍ സ്ത്രീ സ്ഥാനാര്‍ഥികള്‍ അധികമുണ്ട്. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തതെന്തുകൊണ്ടാണെന്നും ഷമ മുഹമ്മദ് തുറന്നടിച്ചിരുന്നു. വടകരയെങ്കിലും തന്നെ പരിഗണിക്കമായിരുന്നുവെന്നും ഷമ പറഞ്ഞിരുന്നു.

Advertisement