നരബലി വീണ്ടും,കട്ടപ്പനയിൽ നവജാതശിശുവിനെയും വയോധികനെയും കൊലപ്പെടുത്തിയതായി സംശയം

ഇടുക്കി .കട്ടപ്പനയിൽ നവജാതശിശുവിനെയും വയോധികനെയും കൊലപ്പെടുത്തിയതായി സംശയം. മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരട്ടക്കൊലപാതകമെന്ന സംശയത്തിൽ ചെന്നെത്തിയത്. മോഷണക്കേസിൽ അറസ്റ്റിലായ വിഷ്ണു വിജയൻ എന്ന യുവാവിന്റെ വീട്ടിൽ മാതാവിനെയും സഹോദരിയേയും പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തി.


മാർച്ച് 2നാണ് വിഷ്ണുവിനെയും സുഹൃത്ത് നിതീഷിനെയും മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി പോലീസ് ഇരുവരും താമസിക്കുന്ന വാടകവീട്ടിൽ പരിശോധന നടത്തിയതോടെയാണ് സംശയങ്ങളുടെ തുടക്കം. വിഷ്ണുവിന്റെ മാതാവിനേയും സഹോദരിയേയും വീട്ടിൽ പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ മൊഴിയിലാണ് വിഷ്ണുവിന്റെ പിതാവും സഹോദരിയുടെ കുഞ്ഞും കൊല്ലപ്പെട്ടെന്ന് പൊലീസ് സംശയിക്കുന്നത്. 2016 ൽ നവജാത ശിശുവിനെയും, ഏഴുമാസം മുമ്പ് വിഷ്ണുവിന്റെ പിതാവിനെയും കൊലപ്പെടുത്തിയതായാണ് സംശയം. അസാധാരണമായ നിലയിൽ ഇവർ താമസിച്ചിരുന്ന വീടിൻറെ തറ പൊളിച്ച് വാർത്തിട്ടുണ്ട്. വിഷ്ണുവിൻറെ കൂട്ടാളി നിതീഷ് പൂജാരിയാണ്. വാടകവീട്ടിൽ പൂജകൾ ചെയ്തിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ പരുക്ക് പറ്റിയ വിഷ്ണു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൂട്ടു പ്രതി നിധിഷ് പീരുമേട് സബ് ജയിലിൽ റിമാൻഡിലും. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Advertisement