ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം

തിരുവനന്തപുരം.ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.എസ്.സി മാതൃകയിൽ സംവരണം നടപ്പാക്കാൻ ഉത്തരവിട്ട് സർക്കാർ. ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക- അനധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പാക്കാനാണ് തീരുമാനം. 31 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണതത്വം നടപ്പാക്കും.

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ യോഗം നേരത്തെ ചേർന്നിരുന്നു. യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.എസ്.സി മാതൃകയിൽ സംവരണം നടപ്പാക്കുക എന്നത്. ഈ തീരുമാനം അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ , മലബാർ, കൂടൽമാണിക്യം എന്നീ ദേവസ്വങ്ങൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണതത്വം നടപ്പാക്കും. 31 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ദേവസ്വം ബോർഡിന് കീഴിൽ വരുന്നത്. ആകെ 733 തസ്തികകളാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഉള്ളത്.

തിരുവിതാംകൂർ ദേവസ്വത്തിൽ സ്കൂളുകളിൽ 271 ഉം കോളേജുകളിൽ 184 ഉം തസ്തികയുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിൽ സ്കൂളിൽ 17 ഉം കോളേജിൽ 113 ഉം ആണ് തസ്തികകൾ. ഗുരുവായൂർ ദേവസ്വം ബോർഡിൽ സ്കൂളുകളിൽ തസ്തികയുടെ എണ്ണം 72. കോളേജുകളിൽ 76 തസ്തികയും ഉണ്ട്. കൂടൽമാണിക്യം, മലബാർ എന്നീ ദേവസ്വങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. സംവരണ തത്വവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തും. ഈ ഉത്തരവോടെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

Advertisement