ആനയ്ക്ക് വോട്ടില്ലാത്തതിനാല്‍ അവയ്ക്ക് വേണ്ടിസംസാരിക്കാന്‍ ആരുമില്ല, ആന എഴുന്നള്ളത്തിനെതിരെ ഹൈക്കോടതി

കൊച്ചി.ഉത്സവക്കാലത്തെ നിയന്ത്രണമില്ലാത്ത ആന എഴുന്നള്ളത്തിനെതിരെ ഹൈക്കോടതി. ആനകളെ കൊണ്ടുനടക്കുന്നതിനു പിന്നില്‍ ഇടനിലക്കാരാണെന്നും സാമ്പത്തികലാഭം മാത്രമാണ് ഇവര്‍ നോക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. കഴിഞ്ഞദിവസം എഴുന്നള്ളിപ്പിന് കൊണ്ടുപോയ കുട്ടിക്കൃഷ്ണന്‍
എന്ന ആന അപകടത്തില്‍പ്പെടുകയും കൊമ്പൊടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപെടല്‍. നിലവിലുള്ള സ്ഥലത്തു നിന്ന് കുട്ടിക്കൃഷ്ണനെ മാറ്റരുതെന്നും ആരോഗ്യപരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആനയ്ക്ക് വോട്ടില്ലാത്തതിനാല്‍ അവയ്ക്ക് വേണ്ടി
സംസാരിക്കാന്‍ ആരുമില്ലെന്നും കോടതി വിമര്‍ശിച്ചു. ആനകളുടെ ആരോഗ്യസ്ഥിതി, ഉടമസ്ഥരുടെ വിവരങ്ങള്‍, ചിപ്പുകളുടെ അവസ്ഥ തുടങ്ങിയവ പരിശോധിക്കണമെന്നും ആരോഗ്യസ്ഥിതി മോശമായ ആനകളുടെ
എഴുന്നള്ളത്ത് തടയണമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പന്‍ വിഷയത്തിലും ഹൈക്കോടതി ഇടപെടലുണ്ടായി. അരിക്കൊമ്പന്‍ എവിടെയാണെന്നും ഇപ്പോഴത്തെ ആരോഗ്യസ്ഥിതി എന്താണ്, റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, ആരാണ് അത് മോണിറ്റര്‍ ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ഡിവിഷന്‍ ബെഞ്ച് വനംവകുപ്പിനോട് ആരാഞ്ഞു. തമിഴ്‌നാട് വനം മേഖലയില്‍ തന്നെയാണ് അരിക്കൊമ്പന്‍ ഉള്ളതെന്നും ആരോഗ്യം മെച്ചപ്പെട്ട സാഹചര്യത്തില്‍ ആനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പന്‍ ചേര്‍ന്നിട്ടുണ്ടെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.

Advertisement