ആവേശത്തിന്‍റെ തലപ്പൊക്കം, ആനയടി ഗജമേള ഇന്ന്

ശൂരനാട്. ആവേശത്തിന്‍റെയും ആനന്ദത്തിന്‍റെയും ചങ്ങല അഴിയുകയാണ്. ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള ഇന്ന് വൈകിട്ട് 5 മുതല്‍ പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായുള്ള വയലില്‍ നടക്കും.ഗജമേളയ്ക്ക് ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും മുന്നോടിയായി പകല്‍ 3 മുതല്‍ ആരംഭിക്കും.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ
ദേവന്റെ എഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുമായി സംഗമം ജംഗ്ഷന്‍,പാറ ജംഗ്ഷന്‍,വയ്യാങ്കര,വഞ്ചി മുക്ക്, ആനയടി ജംഗ്ഷന്‍,കോട്ടപ്പുറം,
പാറപ്പുറം,റൈസ് മില്‍ ജംഗ്ഷന്‍,പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി എത്തിച്ചേരും.നരസിംഹ പ്രിയന്‍ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റും.
ഗജവീരന്മാരായ പെരിങ്ങേലിപ്പുറം അപ്പു,കരിമണ്ണൂര്‍ ഉണ്ണി എന്നിവര്‍ അകമ്പടിയേകും.വൈകിട്ട് 5 മുതല്‍ അസ്തമയ സൂര്യന് ചന്തം ചാര്‍ത്തി നെറ്റിപ്പട്ടം കെട്ടിയ സഹ്യപുത്രന്മാര്‍ കറുപ്പിന്റെ അഴക് വിടര്‍ത്തി പഴയിടം വയലില്‍ അണിനിരക്കും.
പരിയാനംപറ്റ പൂര പ്രമാണി കല്ലൂര്‍ ജയനും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഗജമേളയുടെ പ്രൗഢി വിളിച്ചോതും.
വര്‍ണാഭമായ കെട്ടുകാഴ്ച യുണ്ടെങ്കിലും ഗജമേള തന്നെയാണ് പ്രധാന ആര്‍ഷണം.വിദേശികളും ഇന്ത്യയെമ്പാടുമുള്ള ആനപ്രേമികളും എത്തുന്നുണ്ട്.

എലിഫന്റ് സ്‌ക്വാഡിന്റെയും വനം വകുപ്പിന്റെയും പരിശോധനയ്ക്കു ശേഷമാണ് ആനകളെയും പാപ്പാന്‍മാരെയും ഗജമേളയില്‍ പങ്കെടുപ്പിക്കുന്നത്. വൈകിട്ട് മൂന്നിന് ദേവന്റെ ഗ്രാമ പ്രദക്ഷിണം നടക്കും.
ആറാട്ട് കഴിഞ്ഞെത്തുന്ന ദേവന് ഗജവീരന്‍മാര്‍ അകമ്പടിയായി അണിനിരന്ന് ക്ഷേത്ര ഗോപുരനടയില്‍ സേവ. തുടര്‍ന്ന് പഞ്ചാരിമേളം.

Advertisement