സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും അഴിമതിയും, വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേന്ദ്രം 57,800 കോടി രൂപ നികുതി വിഹിതം കേന്ദ്രം നല്‍കാനുണ്ടെന്ന് പറയുന്നത് നുണയാണ്. കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്ര അവഗണനയാണെന്ന് പറഞ്ഞ് ഇവരുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര അവഗണന പലഘടകങ്ങളില്‍ ഒന്ന് മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ്. അതിനെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. 14ഉം 15ഉം ധനകാര്യ കമ്മീഷന്‍ ധനവിഹിതം വെട്ടിക്കുറച്ചതിനെതിരെ സമരം. 2.5% നികുതി വിഹിതത്തില്‍ നിന്ന് 1.92% ആയി നികുതി വിഹിതം വെട്ടിക്കുറച്ചു. കടുത്ത വരള്‍ച്ചയാണ് അവിടെ. ദുരിതാശ്വാസ വിഹിതം നല്‍കിയിട്ടില്ല. സ്ത്രീകള്‍ക്ക് അവിടെ സമൂഹിക സുരക്ഷാ ഫണ്ട് നല്‍കുന്നു. ഇവിടെ പെന്‍ഷന്‍ പോലും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ േനതാവ് കുറ്റപ്പെടുത്തി.

കടമെടുപ്പിന്റെ പരിധി ഉണ്ടാകരുതെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടുന്നത്. 2020ല്‍ യുഡിഎഫ് ഇറക്കിയ ധവളപത്രത്തില്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് മുന്‍കൂട്ടി പറഞ്ഞതാണ്. നിലയില്ലാ കയത്തില്‍ പെട്ട് നിവൃത്തിയില്ലാതെ വന്നപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായ സന്ധി ചെയ്യുന്നുവെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. വി.മുരളീധരന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് സിപിഎം- സംഘപരിവാര്‍ ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനാണ്. സന്ധി ചെയ്യുന്നത് ഇവരാണ്. എല്ലാ കേസുകളും ഒത്തുതീര്‍പ്പിലാക്കുന്നത് മുരളീധരനാണ്. പകരം മുരളീധരന്റെ വലംകൈയായ സുരേന്ദ്രനെ കേസുകളില്‍ നിന്ന് രക്ഷപ്പെടുത്തും. മുരളീധരന്‍ രാത്രിയൊന്നും പകല്‍ മറ്റൊന്നും പറയും. ഞങ്ങള്‍ പറയുന്നത് ഒന്നു മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയില്‍ നിന്ന് അഴിമതി കേസില്‍ ഒരു മൊഴി എടുക്കാന്‍ പോലും കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നില്ല. സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയേയും പ്രതിചേര്‍ക്കേണ്ടതാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement