കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചു

ന്യൂഡല്‍ഹി. സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചു.

കേരള ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്കാണ് മാര്‍ച്ച്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ചില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി, മറ്റ് ഘടകകക്ഷി നേതാക്കള്‍, മന്ത്രിമാര്‍, എം.പിമാര്‍, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസ്, ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജന്തര്‍ മന്തറിലെ സമരവേദിയില്‍ ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍, തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാരില്‍ നിന്നുള്ള പ്രതിനിധികള്‍, മറ്റ് ദേശീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഇന്നലെ കര്‍ണാടകത്തിലെ നേതാക്കള്‍ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക.

Advertisement