ക്രൈസ്തവരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണം: കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്

കുളനട:
സഹനത്തിന് വില കൊടുക്കാൻ കഴിയാത്ത, നീതി നിഷേധിക്കുന്ന ഭരണകർത്താക്കൾ കണക്ക് പറയേണ്ടി വരുമെന്ന് ക്നാനായ അതിഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു.
ഉന്നതന്മാർ പരശ്പരം പഴിചാരുന്നത് അവസാനിപ്പിച്ച് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൻ്റെ നിലനില്പിന് വേണ്ടി ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോട്ട് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച നീതി യാത്രയ്ക്ക് കുളനടയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് ക്രൈസ്തവരോട് നീചമായ സമീപനമാണ് സർക്കാർ പിൻതുടരുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ക്രൈസ്തവർക്ക് ന്യായമായ
അവകാശങ്ങൾ നൽകാനുള്ള ആർജവത്വം ഭരണാധികാരികൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിലിവേഴ്സ് ചർച്ച് സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് അധ്യക്ഷനായി.
വോട്ട് ബാങ്ക് മാത്രമായി ക്രൈസ്തവ സഭകളെ കാണുന്നവർ ദു:ഖിക്കേണ്ടി വരുമെന്ന്
അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ജാഥ ക്യാപ്റ്റൻ
കെ സി സി ജനറൽ സെക്രട്ടറി ഡോ: പ്രകാശ് പി തോമസ്, ബിഷപ്പ് ഡോ: സെൽവദാസ് പ്രമോദ്, ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ, ലെഫ്.കേണൽ സജൂഡാനിയേൽ, ഫാ.എബ്രഹാം കോശി , റവ: ജോയിഷ് പാപ്പച്ചൻ, ഷിബു മേലേൽ, സൂസൻ ശാമുവേൽ, ജാൻസി പീറ്റർ ,ഫാ.അജു പി ജോൺ, മേജർ ഒ പി ജോൺ, രാജു തേക്കടയിൽ, മിനി എബി എന്നിവർ സംസാരിച്ചു.
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നീതി യാത്ര
രാവിലെ തിരുവല്ല മർത്തോമ സഭാ ആസ്ഥാനത്ത് കെ.സി സി പ്രസിഡൻ്റ് റൈറ്റ് റവ: ഡോ: അലക്സിയോസ് മാർ യൗസേബിയോസ് ഫ്ലാഗ് ഓഫ് ചെയ്തു. ഫെബ്രുവരി 9ന് സെക്രട്ടറിയറ്റ് മാർച്ചോടെ സമാപിക്കും.

Advertisement