അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷാവിധി ചൊവ്വാഴ്ച

ബിജെപി-ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ ചൊവ്വാഴ്ച ശിക്ഷാവിധി പ്രസ്താവിക്കും. മാവേലിക്കര അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐക്കാരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് 15 പ്രതികളെയും കോടതി നേരിട്ട് കേട്ട ശേഷമാണ് ശിക്ഷയുടെ തീയതി പ്രഖ്യാപിച്ചത്.
ശിക്ഷയെക്കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി രേഖപ്പെടുത്തി. കുടുംബത്തെ പറ്റിയുള്ള ആശങ്കയും ആരോഗ്യ പ്രശ്‌നങ്ങളുമാണ് എല്ലാവരും പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്ന് അഞ്ചാം പ്രതിയും ശിക്ഷിക്കപ്പെട്ടാല്‍ തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആറാം പ്രതിയും കോടതിയോട് അഭ്യര്‍ത്ഥിച്ചു.
പ്രതികളുടെ സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, മാനസികാരോഗ്യ റിപ്പോര്‍ട്ട് എന്നിവയും കോടതി പരിഗണിച്ചു. പ്രതികള്‍ക്ക് മനപരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. രണ്‍ജിത്ത് ശ്രീനിവാസന്റെ ഭാര്യയും അമ്മയും മക്കളും കോടതിയില്‍ എത്തിയിരുന്നു. 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. കേസില്‍ 90 ദിവസം കൊണ്ട് കുറ്റപത്രം തയ്യാറാക്കുകയും 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു.

Advertisement