കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ബോധപൂര്‍വ്വം: എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് ജില്ലയുടെ എംപിയായ തന്നെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍. സ്വീകരണ കമ്മിറ്റിയുടെ ചുമതല സിപിഐ അനുഭാവമുള്ള അധ്യാപക സംഘടനയ്ക്കായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ചിലര്‍ അറിയിച്ചത്.
നല്ല രീതിയില്‍ നടന്ന കലോല്‍സവത്തില്‍ അപസ്വരം ഉണ്ടാകരുതെന്നു ചിന്തിച്ചതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ കേരളം ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോളും എന്ത് നീതിയുമെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ എംപിമാരെ പിന്നിലാക്കി ഇരിപ്പിടം ക്രമീകരിച്ചു. ഫ്രെയിമില്‍ കാണാനാകാത്ത വിധം തന്നെ മുന്‍ നിരയില്‍ മൂലക്കിരുത്തിയെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു. സ്വാഗത സംഘം രൂപീകരിച്ച യോഗത്തിലും തന്നെ ക്ഷണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement