സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ അനാവശ്യ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ അനാവശ്യ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നും ശിവന്‍കുട്ടി കലോത്സവത്തിന്റെ പാചകപ്പുരയില്‍ പാലുകാച്ചല്‍ ചടങ്ങിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

വരുന്ന വര്‍ഷം സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു വി ശിവന്‍കുട്ടി കഴിഞ്ഞ വര്‍ഷം പറഞ്ഞത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. മന്ത്രിയുടെ അഭിപ്രായ പ്രകടനത്തോട് ചുവട് പിടിച്ചുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രഖ്യാപിച്ചതും വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പഴയിടം മോഹനന്‍ നമ്പൂതിരി വീണ്ടും കലോത്സവത്തിന്റെ പാചകത്തിനുള്ള ടെന്‍ഡര്‍ എടുക്കുകയായിരുന്നു.

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെയാണ് ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ത്ഥികള്‍ കൊല്ലത്തേക്ക് എത്തിത്തുടങ്ങി. 239 ഇനങ്ങളിലായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരിക്കാന്‍ എത്തുന്നത്. കൊല്ലം ജില്ലാ കണ്‍വീനര്‍ക്ക് ആദ്യ രജിസ്‌ട്രേഷന്‍ കൈമാറി കൊണ്ട് കലോത്സവം രജിസ്‌ട്രേഷന്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

Advertisement